മകന് പിന്നാലെ അച്ഛനും; മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ കോൺഗ്രസ് വിട്ടു
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിൽ കോൺഗ്രസിന് കനത്ത പ്രഹരം. പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി.
ദിവസങ്ങൾക്ക് മുമ്പാണ് രാധാകൃഷ്ണ വിഖെ പാട്ടിലിന്റെ മകന്റെ സുജയ് വിഖെ പാട്ടീൽ ബിജെപിയിൽ ചേർന്നത്. കൊഴിഞ്ഞുപോക്ക് ഒഴിവാക്കാൻ കോൺഗ്രസ് നടത്തിയ ശ്രമങ്ങൾ മറികടന്നായിരുന്നു സുജയ് വിഖെ ബിജെപി പാളയത്തിലെത്തിയത്. മകൻ ബിജെപി സ്ഥാനാർത്ഥിയായതിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ രാധാകൃഷ്ണ വിഖെയ്ക്കെതിരെ കലാപക്കൊടി ഉയർന്നിരുന്നു.
പാർട്ടി വിട്ടു
എൻസിപിയുടെ പരമ്പരാഗത മണ്ഡലമായ അഹമ്മദ്നഗറിൽ നിന്നുള്ള നേതാവാണ് രാധാകൃഷ്ണ വിഖെ. ഈ മണ്ഡലത്തിൽ ഇത്തവണ മകൻ സുജയയ്ക്ക് വിട്ടു നൽകണമെന്ന് രാധാകൃഷ്ണ വിഖെ എൻസിപി അധ്യക്ഷൻ ശരദ് പവാറിനോടടക്കം ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം രാഹുൽ ഗാന്ധിയോടും ഉന്നയിച്ചിരുന്നു. നേതൃത്വം ഇത് അംഗീകരിക്കാത്തതിനെ തുടർന്ന് സുജയ് വിഖെ പാട്ടീൽ പാർട്ടി വിടുകയായിരുന്നു.
ബിജെപി സ്ഥാനാർത്ഥി
കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബിജെപിയിലെത്തിയ സുജയിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. അഹമ്മദ് നഗറിൽ ബിജെപി സ്ഥാനാർത്ഥിയായി സുജയ് വിഖെയെ മത്സരിപ്പിക്കാനും തീരുമാനമായി. യുവാക്കൾക്കിടയിൽ വൻ സ്വാാധീനമാണ് സുജയ്ക്കുള്ളത്. മകൻ ബിജെപി പാളയത്തിലെത്തിയതിന് കാരണം എൻസിപി അധ്യക്ഷൻ ശരദ് പവാറാണെന്ന് രാധാകൃഷ്ണ വിഖെ ആരോപിച്ചിരുന്നു.
കാരണം എൻസിപി നേതാവ്
അഹമ്മദ്നഗറിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം തന്റെ മകനല്ല. എൻസിപിയുമായി സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചതു മുതൽ ചില സീറ്റുകളെച്ചൊച്ചി തർക്കം നിലനിന്നിരുന്നു. പരമാവധി സീറ്റുകൾ സ്വന്തമാക്കാനായിരുന്നു ശ്രമിക്കേണ്ടതെന്നാണ് രാധാകൃഷ്ണ വിഖെയുടെ അഭിപ്രായം. എന്നാൽ തന്റ പിതാവുമായുള്ള പഴയ പ്രശ്നങ്ങൾ ശരദ് യാദവ് ഉയർത്തിക്കാട്ടി. തന്റെ മുത്തച്ഛനെതിരായി ശരദ് പവാർ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് സുജയ് പാർട്ടി വിട്ടതെന്നാണ് രാധാകൃഷ്ണ വിഖെ അവകാശപ്പെട്ടത്. മകനെതിരായ അഹമ്മദ്നഗറിൽ പ്രചാരണം നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കലാപക്കൊടി ഉയർത്തി നേതാക്കൾ
സുജയ് പാട്ടിലിൽ ബിജെപിയിൽ ചേർന്നതിന് പിന്നാലെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ രാധാകൃഷ്ണ വിഖെയ്ക്കെതിരെ കലാപക്കൊടി ഉയർത്തി രംഗത്ത് വന്നിരുന്നു. അഹമ്മദ് നഗറിൽ നിന്നുള്ള നേതാവും രാധാകൃഷ്ണ വിഖെയുടെ മുഖ്യ എതിരാളിയുമായ ബാലെസാഹെബ് തോറാട്ടാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്.
പരസ്യപ്രതിഷേധം
സ്വന്തം മകനെ നിലയ്ക്ക് നിർത്താൻ കഴിയാത്ത രാധാകൃഷ്ണ വിഖെയ്ക്ക് പാർട്ടിയെ എങ്ങനെ നയിക്കാനാകുമെന്നായിരുന്നു മുൻ മന്ത്രി കൂടിയായ തോറാട്ടിന്റെ ചോദ്യം. തന്റെ നിർദ്ദേശപ്രകാരമല്ല മകൻ ബിജെപിയിലേക്ക് പോയതെന്ന് പറഞ്ഞ പാട്ടീൽ പ്രതിപക്ഷ സ്ഥാനം രാജി വയ്ക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കുന്നതോടെ പാട്ടിലിന്റെ രാജി കോൺഗ്രസിന് തിരിച്ചടിയായേക്കുമെന്നാണ് കരുതുന്നത്.
കോൺഗ്രസ്- എൻസിപി സഖ്യം
മഹരാഷ്ട്രയില്‍ എന്‍സിപിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. കോൺഗ്രസ്-എൻസിപി സഖ്യം മഹാരാഷ്ട്രയിൽ 15 സീറ്റുകൾ നേടുമെന്നാണ് പുറത്ത് വന്ന ചില അഭിപ്രായ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ശിവസേന-ബിജെപി സഖ്യം 33 സീറ്റുകളും നേടിയേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻസിപി 4 സീറ്റുും കോൺഗ്രസ് 2 സീറ്റുമാണ് നേടിയത്.
ശ്രീധരൻ പിള്ളയെ നിർത്തിയാൽ തോൽവി ഉറപ്പ്; കെ സുരേന്ദ്രനായി അമിത് ഷായുടെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധം