ആദ്യം കോർ കമ്മറ്റി യോഗം: പിന്നീട് പവാർ- സോണിയാ കൂടിക്കാഴ്ച, ഞായറാഴ്ചത്തെ യോഗം മാറ്റി !!
ദില്ലി: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കിടെ സോണിയാ ഗാന്ധി- ശരദ് പവാർ കൂടിക്കാഴ്ച തിങ്കളാഴ്ചത്തേക്ക് നീട്ടി. ഞായറാഴ്ച എൻസിപി- കോൺഗ്രസ് തലവന്മാർ കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഈ യോഗത്തിന് മുമ്പായി ശരദ് പവാർ കോർ കമ്മറ്റി യോഗം ചേരുമെന്നും ശേഷം ദില്ലിയിലേക്ക് പോയി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതിന് ശേഷമാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ഇരു പാർട്ടികളും തീരുമാനമെടുക്കുക.
എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കില്ല.. ബിജെപി സഖ്യം ഇപ്പോഴില്ലെന്ന് സഞ്ജയ് റാവത്ത്!!
ശരദ് പവാറിന്റെ പൂനെയിലെ വസതിയിൽ ഞായറാഴ്ചയാണ് കോർ കമ്മറ്റി യോഗം. തുടർന്ന് രാത്രി ദില്ലിയിലേക്ക് പോകുമെന്നുമാണ് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും പൊതുമിനിമം പരിപാടി സംബന്ധിച്ച് അന്തിമ രൂപമുണ്ടാക്കുക. ശിവസേനയും കോൺഗ്രസും, എൻസിപിയും ഉൾപ്പെടെയുള്ള പാർട്ടികൾ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.
മഹാരാഷ്ട്ര സർക്കാർ രൂപീകരണം സംബന്ധിച്ച് കോൺഗ്രസ് ഒറ്റക്ക് തീരുമാനമെടുക്കില്ലെന്നും കാര്യങ്ങൾ സോണിയാ ഗാന്ധിയും എൻസിപി തലവൻ ശരദ് പവാറും ചേർന്ന് തീരുമാനിക്കുമെന്നും കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ വ്യക്തമാക്കിയിരുന്നു. പ്രശ്നം എങ്ങനെയാണ് പരിഹരിക്കേണ്ടതെന്ന് അവർക്കറിയാമെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി. മഹാരാഷ്ട്രയുടെ അധിക ചുമതലയുള്ള നേതാവാണ് ഖാർഗെ. ഇരു നേതാക്കളും തമ്മിലുള്ള ചർച്ചക്ക് ശേഷമായിരിക്കും അന്തിമ നിലപാടുകൾ സ്വീകരിക്കൂ.
മഹാരാഷ്ട്രയിൽ സഖ്യമായി മത്സരിച്ച എൻസിപിക്കും കോൺഗ്രസിനുമായി 54ഉം 44ഉം സീറ്റുകളാണ് നേടിയത്. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി 105 സീറ്റുകളും നേടിയിരുന്നു. ഒറ്റ പാർട്ടിക്കും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ കഴിയാതായതോടെ നവംബർ 12 മുതൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രാബല്യത്തിൽ വന്നിരുന്നു.