മഹാരാഷ്ട്രയിൽ വകുപ്പ് വിഭജനം പൂർത്തിയായി, ശിവസേനയ്ക്ക് ആഭ്യന്തരം, എൻസിപിക്ക് ധനകാര്യം
മുംബൈ: മഹാരാഷ്ട്രയിലെ ത്രികക്ഷി സർക്കാരിന്റെ വകുപ്പ് വിഭജനം പൂർത്തിയായി. ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യം അധികാരത്തിലെത്തി രണ്ടാഴ്ച പിന്നിടുമ്പോഴാണ് വകുപ്പ് വിഭജനത്തിൽ അന്തിമ ധാരണയായത്. ധാരണ പ്രകാരം ആഭ്യന്തരം, നഗര വികസനം എന്നീ വകുപ്പുകൾ ശിവസേനയ്ക്ക് ലഭിക്കും.
രാഹുൽഗാന്ധി മടങ്ങി വരണം; കോൺഗ്രസിൽ ശക്തമായ നേതൃത്വം വേണം, 'രാഹുൽ രംഗ' ക്യാംപെയിൻ ശക്തം!
ധനകാര്യം, ഭവന നിർമാണം എന്നീ വകുപ്പുകൾ എൻസിപിക്ക് ലഭിക്കും. റവന്യൂ വകുപ്പ് കോൺഗ്രസിനാണ്. പൊതുമരാമത്ത് വകുപ്പ് അടക്കം സഖ്യത്തിൽ വിള്ളൽ വീഴ്ത്തിയേക്കുമെന്ന് കരുതിയിരുന്ന ചില നിർണായക വകുപ്പുകൾ കൂടി ശിവസേനയ്ക്കാണ് ലഭിച്ചത്. വ്യവസായം, പരിസ്ഥി വകുപ്പുകളും ശിവസേനയ്ക്ക് ലഭിച്ചു. ഉപമുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ചിട്ടില്ല.
പ്രധാന വകുപ്പുകൾ ആറ് മന്ത്രിമാർക്കായാണ് വിഭജിച്ച് നൽകിയിട്ടുള്ളത്. ആഭ്യന്തരം, നഗര വികസനം, വനം, പരിസ്ഥിതി, ജല വിഭവം, ടൂറിസം വകുപ്പുകളുടെ ചുമതല ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയ്ക്കാണ് നൽകിയിരിക്കുന്നത്. ഡിസംബർ 21ന് ശേഷം മന്ത്രിസഭാ വിപുലീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവംബർ 28നാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിച്ച ശിവസേന- ബിജെപി സഖ്യം ഫലം വന്നതിന് ശേഷം വഴിപിരിഞ്ഞു, മുഖ്യമന്ത്രി പദത്തിൽ ഉടക്കിയാണ് ശിവസേന ബിജെപി ബന്ധം അവസാനിപ്പിച്ചത്. തുടർന്ന് ആഴ്ചകൾ നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലാണ് കോൺഗ്രസിന്റെയും എൻസിപിയുടെയും പിന്തുണയോടെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദത്തിൽ എത്തുന്നത്. താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഉദ്ധവ് താക്കറെ,
ആഭ്യന്തര വകുപ്പിനെച്ചൊല്ലിയുളള ഭിന്നതയാണ് വകുപ്പ് വിഭജനം നീളാൻ ഇടയാക്കിയതെന്നാണ് സൂചന. നേരത്തെ ആഭ്യന്തരം എൻസിപിക്ക് നൽകാനായിരുന്നു തീരുമാനം. എൻസിപി നേതാവ് അജിത് പവാർ, ഉദ്ധവ് താക്കറെ, കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് എന്നിവർ ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് അന്തിമ തീരുമാനമായത്.