മഹാരാഷ്ട്രയിൽ അണക്കെട്ട് തകർന്ന് 6 പേർ മരിച്ചു; 18 പേരെ കാണാതായി, ഭീതി പടർത്തി കനത്ത മഴ തുടരുന്നു
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ തിവാരെ അണക്കെട്ട് തകർന്ന് 6 പേർ മരിച്ചു. 18 പേരെ കാണാതായി. അണക്കെട്ടിന് സമീപത്തായുള്ള ഏഴോളം ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി. 15 ഓളം വീടുകൾ ഒഴുകിപ്പോയി. കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ ഭൂരിഭാഗം അണക്കെട്ടുകളും നിറഞ്ഞ സ്ഥിതിയിലാണ്.
അതേസമയം വിവിധ ഇടങ്ങളിൽ വെള്ളിയാഴ്ച ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മഴക്കെടുതികളിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 35 ആയി. മുംബൈ നഗരത്തിൽ മാത്രം 23 പേരാണ് മരിച്ചത്. മലാഡിൽ മതിൽ തകർന്ന് വീണ് 12 പേർ മരിക്കുകയും 78 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ പുറത്തിറങ്ങാവു എന്നും മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി. മുംബൈ, താനെ, പാൽഘർ എന്നിവിടങ്ങളിൽ ബുധനാഴ്ചയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിലെ ഗതാഗത സംവിധാനം പൂർണമായും താറുമാറായ അവസ്ഥയിലാണ്, ബസ് , ട്രെയിൻ സർവീസുകൾ നിലച്ചു. മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനവും പൂർവ്വസ്ഥിതിയിൽ ആയിട്ടില്ല. വിമാനസർവീസുകൾ മണിക്കൂറുകളോളം വൈകുകയാണ്. വിമാനത്തിന്റെ പ്രധാന റൺവേ ഇതുവരെ പ്രവർത്തന സജ്ജമായിട്ടില്ല.
രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രവർത്തകർക്കൊപ്പം ധർണ്ണയിൽ ഗെലോട്ടും അഹമ്മദ് പട്ടേലും; നാടകീയ നീക്കം
മതിലുകൾ തകർന്ന് വീണാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചത്. മലഡിൽ കാർ വെള്ളത്തിൽ മുങ്ങിപ്പോയി യാത്രക്കാരായ രണ്ട് പേർ മരിച്ചിരുന്നു. ബുൽധാനയിൽ ഇടിമിന്നലേറ്റ് 52കാരി മരിച്ചു. അടുത്ത 24 മണിക്കൂർ നേരത്തേയ്ക്ക് മഴ കൂടുതൽ ശക്തമാകാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. 1500 ഓളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളായ കുർള, ദാദർ, സയാൺ, ഘാഡ്കോപ്പർ, മലാഡ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി.