മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 552 പുതിയ കേസുകൾ: 220 കടന്ന് മരണം, 4200ലെത്തി വൈറസ് ബാധിതർ!!
മുംബൈ: മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 552 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിനകം ദിവസേന റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 4200 ലേക്ക് ഉയർന്നിട്ടുണ്ട്. 12 പേരാണ് 24 മണിക്കൂറിനുള്ളിൽ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 223ലെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ 507 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.
കൊറോണ വൈറസ് ബാധ ഇപ്പോൾ വളരുന്ന ഘട്ടത്തിലാണെന്നാണ് കേസുകൾ വർധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ആരോഗ്യവകുപ്പ് അധികൃതരുടെ മറുപടി. ദ്രുതഗതിയിലുള്ള പരിശോധന, കോണ്ടാക്ട് റേസിംഗ് എന്നിവയാണ് പെട്ടെന്ന് രോഗം സ്ഥിരീരിക്കാൻ കഴിയുന്നതിനുള്ള പ്രധാന കാരണം. ഞായറാഴ്ച റിപ്പോർട്ട് ചെയ്ത 12 കൊറോണ മരണങ്ങളിൽ ആറും മുംബൈയിലാണ്. മാലെഗോണിൽ നിന്നും നാല് പേരും സോലാപ്പൂർ, താനെ ഡിവിഷൻ, അഹമ്മദാബാദ് ജില്ലകളിൽ നിന്നായി ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 4,200 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 2,724 കേസുകളും മുംബൈയിലാണ്. 132 പേരാണ് കൊറോണ ബാധിച്ച് മുംബൈയിൽ മാത്രം മരിച്ചത്. മുംബൈ ഉൾപ്പെടുന്ന താനെ ഡിവിഷനിൽ 3,214 കേസുകളും 148 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പൂനെ ഡിവിഷനിൽ 637 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 55 പേരാണ് മരിച്ചത്. നാഷിക്ക് ഡിവിഷനിൽ പത്ത് പേർ മരിക്കുകയും 121 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള 13 പേരും വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. സംസ്ഥാനത്ത് 368 ആക്ടീവ് കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്. 6,359 സ്ക്വാഡുകളെ നിയോഗിച്ച ആരോഗ്യവകുപ്പ് 23. 97 ലക്ഷം പേരെ നിരീക്ഷിച്ചും വരുന്നുണ്ട്. 87,254 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത്. 6,743 പേർ സ്ഥാപനങ്ങളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.












Click it and Unblock the Notifications