മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് 7 സാധ്യതകള്‍ ഇങ്ങനെ; ശിവസേന ആര്‍ക്ക് 'കൈ' കൊടുക്കും
മുംബൈ: തിരഞ്ഞെുടുപ്പ് ഫലം പുറത്ത് വന്ന് രണ്ടാഴ്ച്ച കഴിഞ്ഞെങ്കിലും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു പാര്‍ട്ടിക്കും ഇതുവരെ സാധ്യമായിട്ടില്ല. തിരഞ്ഞെടുപ്പില്‍ ഒറ്റെക്കാട്ടായി മത്സരിച്ച എന്‍ഡിഎ സഖ്യത്തിന് സഭയില്‍ കേവല ഭൂരിപക്ഷം ഉണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ബിജെപിക്കും ശിവസേനക്കും ധാരണയിലെത്താന്‍ കഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
അനുനയ ശ്രമങ്ങളുമായി ആര്‍എസ്എസ് തന്നെ രംഗത്ത് ഇറങ്ങിയെങ്കിലും യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നാണ് ശിവസേനയുടെ നിലപാട്. എങ്കിലും ബിജെപി പ്രതീക്ഷ തുടരുകയാണ്. മറുവശത്ത് കോണ്‍ഗ്രസ്-എന്‍സിപി ക്യാംപിലും നീക്കങ്ങള്‍ സജീവമാണ്. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെയൊക്കെയാണ്...
ബിജെപി+ശിവേസന സര്‍ക്കാര്‍
മുഖ്യമന്ത്രി പദത്തില്‍ ശിവസേന വിട്ടുവീഴ്ച്ച ചെയ്താല്‍ നിലവിലെ പ്രതിസന്ധിക്ക് എളുപ്പത്തില്‍ പരിഹാരം കാണാന്‍ സാധിക്കും. കേവല ഭൂരിപക്ഷത്തിന് 144 സീറ്റുകള്‍ വേണ്ട മഹരാഷ്ട്ര നിയമസഭയില്‍ ബിജെപിക്ക് 105 ഉം ശിവസേനക്ക് 56 ഉം അംഗങ്ങളാണുള്ളത്.
സമവായം
50:50 ധാരണയില്‍ മുഖ്യമന്ത്രി പദം വീതം വെയ്ക്കുകയെന്ന ശിവസേനയുടെ ആവശ്യത്തിന് ബിജെപി വഴങ്ങുക. അപ്പോഴും വെല്ലുവിളികള്‍ കൂടാതെ എന്‍ഡിഎ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും. എന്നാല്‍ ഇത്തരമൊരു സാഹസത്തിന് ബിജെപി വഴങ്ങുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.
കോണ്‍ഗ്രസ്+ശിവസേന+എന്‍സിപി സര്‍ക്കാര്‍
ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്തു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ശിവസേനക്ക് കൈകൊടുക്കാന്‍ എന്‍സിപിയും കോണ്‍ഗ്രസും തയ്യാറായാല്‍ താല്‍ക്കാലികമായെങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും. ശിവസേനക്ക് 56 ഉം, എന്‍സിപി-54, കോണ്‍ഗ്രസ് -44 എന്നിങ്ങനെയാണ് സീറ്റ് നില.
കോണ്‍ഗ്രസ് പിന്തുണയില്‍
ശിവസേനയുമായി നേരിട്ട് രാഷ്ട്രീയ സംഖ്യത്തില്‍ എത്തി അധികാരം പങ്കിടാന്‍ കോണ്‍ഗ്രസ് തയ്യാറാവാനുള്ള സാധ്യത വളരെ വിരളമാണ്. ഈ സാഹചര്യത്തില്‍ ശിവസനേയും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയും കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കുകയും ചെയ്യുക.
ബിജെപി+എന്‍സിപി സര്‍ക്കാര്‍
ശിവസേനയുടെ വെല്ലുവിളിയെ അതിജീവിക്കന്‍ എന്‍സിപിയുമായി ബിജെപി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും മഹാരാഷ്ട്രയില്‍ നിന്ന് പുറത്തുവരുന്നുണ്ട്. പിന്തുണയ്ക്കാന്‍ എന്‍സിപി തയ്യാറായാല്‍ ബിജെപിക്ക് എളുപ്പത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും. 2014 ല്‍ ബിജെപി സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്തുണയ്ക്കാന്‍ എന്‍സിപി തയ്യാറായിരുന്നു.
എന്‍സിപിയുടെ വിട്ട് നില്‍ക്കല്‍
മുന്‍ധാരണ പ്രകാരം സഭയില്‍ ബിജെപി വിശ്വാസ വോട്ട് തേടുമ്പോള്‍ എന്‍സിപി വിട്ടുനിന്നാലും ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. വിശ്വാസ വോട്ടെടുപ്പ് വേളയില്‍ എന്‍സിപി സഭയില്‍ നിന്ന് ഇറങ്ങി പോയാല്‍ നിയമസഭയുടെ അംഗബലം 288 ല്‍ നിന്ന് 232 ആയി കുറയും. 105 അംഗങ്ങളുള്ള ബിജെപി സ്വതന്ത്രരുടേത് ഉള്‍പ്പടേയുള്ള പിന്തുണയോടെ 116 എന്ന കേവല ഭൂരിപക്ഷ സഖ്യ മറികടക്കാന്‍ ശ്രമിക്കും
കൂറുമാറ്റം
കോണ്‍ഗ്രസ്, ശിവസേന എംഎല്‍മാരെ കൂറുമാറ്റാന്‍ ബിജെപിക്ക് സാധിക്കുന്നതിലൂടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും. എന്നാല്‍ സ്വതന്ത്രരുടെ പിന്തുണയ്ക്ക് ശേഷവും 25-30 എംഎല്‍എമാരെ ബിജെപിക്ക് ഇത്തരത്തില്‍ കൂറുമാറ്റേണ്ടി വരും. ശിവസേനയുടേതടക്കം എംഎൽഎമാരെ റാഞ്ചാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് വിജയ് വഡെതവാർ ആരോപിച്ചിട്ടുണ്ട്.
രാഷ്ട്രപതി ഭരണം
മാഹാരാഷ്ട്രയില്‍ കാവല്‍ സര്‍ക്കാറിന്‍റെ കാലാവധി ഞായറാഴ്ച്ച നാല് മണിക്കാണ് അവസാനിക്കുന്നത്. ഇതിന് മുന്നോടിയായി സഖ്യചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിലേക്കാണ് മഹാരാഷ്ട്ര നീങ്ങുക.
തുടരാന്‍ ആവശ്യപ്പെടാം
ആര്‍ക്കും സഖ്യം രൂപീകരിക്കാനാവാത്ത പക്ഷം ഗവര്‍ണ്ണര്‍ക്കും ചില ഇടപെടലുകള്‍ സാധ്യമാണ്. കക്ഷികള്‍ തമ്മില്‍ ധാരണയില്‍ എത്തുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസിനോട് തുടരാന്‍ ഗവര്‍ണ്ണര്‍ക്ക് ആവശ്യപ്പെടാം.
സഭയോട് ആവശ്യപ്പെടാം
ഏറ്റവും വലിയ ഒറ്റക്ഷിയുടെ നേതാവ് എന്ന നിലയില്‍ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി നിയമിച്ച് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് ആവശ്യപ്പെടാം. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ സഭയോടും ഗവര്‍ണ്ണര്‍ക്ക് ആവശ്യപ്പെടാന്‍ കഴിയും
രാഷ്ട്രപതി ഭരണം
ഈ മൂന്ന് സാധ്യതകളും പരാജയപ്പെടുകയും മതിയായ സംഖ്യകളോടെ സര്‍ക്കാര്‍ രൂപീകരണ അവകാശ വാദം ഉന്നയിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ലെങ്കിലും ഗവര്‍ണ്ണര്‍ക്ക് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാം. നിലവില്‍ ഇത്തരമൊരു സാഹചര്യത്തിലേക്ക് മഹാരാഷ്ട്രയിലെ കാര്യങ്ങള്‍ നീങ്ങുന്നത്.
ജാര്‍ഖണ്ഡ് പിടിക്കുമെന്ന് കോണ്‍ഗ്രസ്; പ്രതിപക്ഷ വിശാല സഖ്യത്തില്‍ 3 പാര്‍ട്ടികള്‍, ഇടതുമായും ചര്‍ച്ച
അയോധ്യ വിധി: യുപി ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി രഞ്ജന്‍ ഗോഗൊയി ഇന്ന് കൂട്ടിക്കാഴ്ച്ച നടത്തും