മഹാരാഷ്ട്രയിൽ മുസ്ലീങ്ങൾക്ക് 5 ശതമാനം സംവരണം ഏർപ്പെടുത്താൻ ഉദ്ധവ് സർക്കാർ, നിർണായക നീക്കം
മുംബൈ: മുസ്ലീം വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 5 ശതമാനം സംവരണം വിദ്യാഭ്യാസ രംഗത്ത് ഏര്‍പ്പെടുത്താനുളള നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച ബില്‍ ഉടനെ തന്നെ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് ഉദ്ധവ് താക്കറെ മന്ത്രിസഭയിലെ ന്യൂനപക്ഷകാര്യ മന്ത്രിയായ നവാബ് മാലിക് വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് ഈ ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമല്ല തൊഴില്‍ മേഖലയിലും സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും എന്‍സിപിയില്‍ നിന്നുളള മന്ത്രിയായ നവാബ് മാലിക് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടുമെന്നും മാലിക് അറിയിച്ചു.
നേരത്തെ മഹാരാഷ്ട്ര ഭരിച്ചിരുന്ന ബിജെപി-ശിവസേന സഖ്യസര്‍ക്കാര്‍ കോടതി ഉത്തരവുണ്ടായിട്ടും മുസ്ലീംങ്ങള്‍ക്ക് സംവരണം അനുവദിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് നവാബ് മാലിക് ചൂണ്ടിക്കാട്ടി. ഈ സഭാ സമ്മേളന കാലയളവ് തീരുന്നതിനകം തന്നെ മുസ്ലീംങ്ങള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് സംവരണം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
2014ല്‍ മുസ്ലീങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ രംഗത്തും സംവരണം ഏര്‍പ്പെടുത്താനുളള ഓര്‍ഡിനന്‍സ് പാസ്സാക്കിയിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് ബോംബെ ഹൈക്കോടതിക്ക് മുന്നില്‍ ഹര്‍ജിയെത്തി. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 5 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് കോടതി ശരി വെച്ചു. അതേസമയം ഇത് ഇതുവരെ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നില്ല. നിലവില്‍ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യസര്‍ക്കാരാണ് മഹാരാഷ്ട്ര ഭരിക്കുന്നത്.