സർക്കാർ രൂപീകരണത്തിനുള്ള തടസ്സം ശിവസേനയല്ല: മഹാനാടകം ദില്ലിയിലേക്ക്, തിരക്കിട്ട കൂടിക്കാഴ്ച..
ദില്ലി: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുമ്പോൾ പ്രതികരണവുമായി ശിവസേന. സംസ്ഥാനത്ത് സർക്കാർ രൂപീകരണം വൈകുന്നതിൽ ശിവസേനയോ മഹാരാഷ്ട്ര ഗവർണറോ ഉത്തരവാദികളെല്ലെന്നാണ് ശിവസേന വ്യക്തമാക്കിയിട്ടുള്ളത്. മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ശിവസേന നേതാവ് സഞ്ജയ് റൌട്ടിന്റെ പ്രതികരണം. മഹാരാഷ്ട്ര ഗവർണർ കോഷിയാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സഞ്ജയ് റൌട്ടിന്റെ പ്രതികരണം. മഹാരാഷ്ട്ര മന്ത്രി രാംദാസ് കടത്തിനൊപ്പമാണ് റൌട്ട് ഗവർണറെ കാണാനെത്തിയത്. എന്നാൽ ഗവർണറുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയപരമല്ല. സർക്കാർ രൂപീകരണത്തിന് തടസ്സം സൃഷ്ടിക്കുന്നത് ശിവസേനയല്ലെന്നും റൌട്ട് കൂട്ടിച്ചേർത്തു.
ഒക്ടോബർ 21 ന് നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 24ന് പുറത്തുവന്നെങ്കിലും അധികാരം പങ്കുവെക്കുന്നത് സംബന്ധിച്ച തർക്കങ്ങളാണ് സർക്കാർ രൂപീകരണം അനിശ്ചിതമായി വൈകിപ്പിച്ചത്. മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ എൻസിപി തലവൻ ശരദ് പവാർ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിടിരുന്നു. മഹാരാഷ്ട്ര ഭരിച്ചിരുന്ന ശിവസേന- ബിജെപി സർക്കാരിന് സംസ്ഥാനത്ത് അധികാരം നിലനിർത്താൻ കഴിഞ്ഞെങ്കിലും ശിവസേന മുമ്പോട്ടുവെച്ച 50:50 ഫോർമുലയാണ് അധികാരം പങ്കുവെക്കുന്ന വിഷയത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നത്.
അതേസമയം ശിവസേനയുമായി അധികാരം പങ്കുവെക്കുന്നത് സംബന്ധിച്ച് ബിജെപി പ്രസിഡന്റ് അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ശിവസേനയുടെ 50:50 ഫോർമുല എന്ന ആവശ്യം അംഗീകരിക്കാൻ ബിജെപി ഇതുവരെയും തയ്യാറാകാത്ത സാഹചര്യത്തിലാണ് നിർണായക യോഗം. പ്രളയദുരിത ബാധിതരായ സംസ്ഥാനത്തെ കർഷകർക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കുന്ന് സംബന്ധിച്ച വിഷയം ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ രൂപീകരണം വൈകുന്നുവെന്നുണ്ടെങ്കിലും പ്രളയ ബാധിതരായ കർഷകർക്കുള്ള നഷ്ടപരിഹാരം വൈകില്ലെന്ന് ശിവസേന പാർട്ടി മുഖപത്രമായ സാമ്നയിൽ വ്യക്തമാക്കിയിരുന്നു.