മഹാരാഷ്ട്ര സർക്കാർ രൂപീകരണം: മഹാ വികാസ് അഘാഡിയെ വിമർശിച്ച് ബിജെപി, മന്ത്രി വിഭജനത്തിൽ അസ്വാരസ്യം
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും മന്ത്രി സ്ഥാനം വിഭജിക്കാത്ത സാഹചര്യത്തിൽ വിമർശിച്ച് ബിജെപി. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയെങ്കിലും മഹാ വികാസ് അഘാഡി സഖ്യത്തിന് മന്ത്രി സ്ഥാനങ്ങൾ നിർണയിക്കാൻ കഴിഞ്ഞില്ലെന്ന് കാണിച്ചാണ് വിമർശനം. താക്കറെയ്ക്ക് കീഴിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തിന് ആറ് മന്ത്രിമാർക്ക് പദവി വിഭജിച്ച് നൽകുന്നതിന് പോലും കഴിഞ്ഞില്ലെന്നുമാണ് ബിജെപി നേതാവ് ആഷിഷ് ഷെലാർ കുറ്റപ്പെടുത്തിയത്.
സ്വകാര്യ ബസ് ഡ്രൈവറുടെ തിരോധാനം: നുണപരിശോധനയ്ക്ക് വിധേയനാകാൻ കഴിയില്ലെന്ന് കേസിലെപ്രതി
ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മന്ത്രിസ്ഥാനങ്ങൾ വിഭജിച്ച് നൽകുമെന്നാണ് പുതിയ മന്ത്രിമാർ ചൂണ്ടിക്കാണിക്കുന്നത്. നവംബർ അവസാനത്തോടെയാണ് എൻസിപി- കോൺഗ്രസ്- ശിവസേന സഖ്യം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയത്. ഒക്ടോബർ 24ന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും സഖ്യം സംബന്ധിച്ച തർക്കങ്ങളാണ് സർക്കാർ രൂപീകരണം വൈകിപ്പിച്ചത്.
മഹാവികാസ് അഘാഡി സഖ്യം മഹാരാഷ്ട്രയിൽ സ്വതന്ത്ര എംഎൽഎമാർക്ക് മന്ത്രി സ്ഥാനം നൽകുമെന്നുമാണ് സഖ്യം ഉറപ്പുനൽകിയത്. എന്നാൽ സത്യപ്രതിജ്ഞ കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷവും ഒരു മന്ത്രി സ്ഥാനം പോലും നൽകിയിട്ടില്ലെന്നാണ് ഷെലാർ പറയുന്നത്. ത്രികക്ഷി സഖ്യത്തിനുള്ളിൽ എംഎൽഎമാർക്ക് ഇത് സംബന്ധിച്ച് തർക്കങ്ങളുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
നവംബർ 28നാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റത്. അദ്ദേഹത്തിനപ്പം ശിവസേനയിൽ നിന്ന് ഏക്നാഥ് ഷിൻഡെ, സുഭാഷ് ദേശായ്, എൻസിപിയിൽ നിന്ന് ജയന്ത് പാട്ടീൽ, ഛഗൻ ബുജ്ബാൽ, കോൺഗ്രസിൽ നിന്ന് ബാലാസാഹേബ് തോരട്ട്, നിതിൻ റൌട്ട് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ആറ് മന്ത്രിമാർക്ക് ഉടൻ മന്ത്രി സ്ഥാനം വിഭജിച്ച് നൽകുമെന്നാണ് സൂചനകൾ.
ഇതിനായി പ്രമുഖ കോൺഗ്രസ്, എൻസിപി നേതാവ് ശരദ് പവാർ, പ്രഫുൽ പട്ടേൽ, കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, ബാലാസാഹേബ് തോരട്ട്, അശോക് ചവാൻ, നിതിൻ റൌട്ട് എന്നിവരാണ് ഇത് സംബന്ധിച്ച് ചർച്ച ചെയ്തതെന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ 16 മന്ത്രി സ്ഥാനങ്ങളാണ് ശിവസേനക്ക് ലഭിച്ചത്. എൻസിപിക്ക് 15 മന്ത്രി സ്ഥാനങ്ങളും കോൺഗ്രസിന് 12 മന്ത്രി സ്ഥാനങ്ങളും നിയമസഭാ സ്പീക്കർ സ്ഥാനവുമാണ് കോൺഗ്രസിന് ലഭിച്ചിട്ടുള്ളത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ 43 അംഗ മന്ത്രിമാരുടെ കൌൺസിലാണ് രൂപീകരിച്ചത്.