ചോദിച്ചത് 14 ദിവസം, കിട്ടിയത് ഒരു ദിവസത്തെ സാവകാശം; ഭൂരിപക്ഷം തെളിയിക്കുമെന്ന് ബിജെപി
മുംബൈ; മഹാരാഷ്ട്രയില്‍ ബുധനാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി ബിജെപി. തങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള നമ്പറുണ്ട്. അത് നാളെ സഭയില്‍ വ്യക്തമാകുമെന്നും ബിജെപി വ്യക്തമാക്കി. നാളെ വൈകീട്ട് 5 മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി വിധി.
ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി സുപ്രീം കോടതി അംഗീകരിച്ചതാണ്. വിശ്വാസ വോട്ടെടുപ്പില്‍ നമ്പറുകളാണ് പ്രധാനമെന്നും ബിജെപി പറഞ്ഞു.സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 14 ദിവസത്തെ സമയം വേണമെന്നായിരുന്നു കഴിഞ്ഞ ദിവസം ബിജെപി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. നിലവില്‍ 105 എംഎല്‍മാരാണ് ബിജെപിക്ക് ഉള്ളത്.
അതേസമയം സുപ്രീം കോടതി വിധിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സ്വാഗതം ചെയ്തു. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് ഇന്ത്യന്‍ ജനാധിപത്യത്തിലെ നാഴികകല്ലാണെന്നായിരുന്നു എന്‍സിപി നേതാവ് നവാബ് മാലിക് പ്രതികരിച്ചത്. ബിജെപിയുടെ കളികള്‍ അവസാനിച്ചു. വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്നും നവാബ് പറഞ്ഞു.
30 മിനിറ്റുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും ഉയർത്തിപ്പിടിച്ചതിന് ബഹുമാനപ്പെട്ട സുപ്രീം കോടതിയോട് നന്ദിയുണ്ടെന്ന് ശരദ് പവാര്‍ പ്രതികരിച്ചു. ഭരണഘടനാ ദിനത്തില്‍ തന്നെ മഹാരാഷ്ട്രയിലെ വിധി വന്നത് ഡോ അംബേദ്കറിനോടുള്ള ആദരസൂചകമാണെന്നും, പവാര്‍ ട്വീറ്റ് ചെയ്തു.