ഗാന്ധി സ്മാരകം പതഞ്ജലി വെയർ ഹൗസ്!! മുറികളില്‍ ബാനറുകളും പതഞ്ജലി ഉൽപ്പന്നങ്ങളും, സത്യാവസ്ഥ ഇതാണ്!!
ഗാന്ധിജിയുടെ ചിത്രങ്ങൾ പെയിൻറിംഗുകള്‍, ഫയലുകൾ, പേപ്പറുകള്‍ എന്നിവയും ഈ കെട്ടിടത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്
അഹമ്മദാബാദ്: മഹാത്മാ ഗാന്ധി സ്മാരക മന്ദിരം വെയര്‍ ഹൗസാക്കി മാറ്റി പതഞ്ജലി. ഷാഹിബാഗിലെ ഓള്‍ഡ് സര്‍ക്യൂട്ട് റോഡിലുള്ള മഹാത്മാ ഗാന്ധി സ്മൃതി ഖണ്ഡാണ് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനായി ഉപയോഗിയ്ക്കുന്നത്. സ്മൃതി ഖണ്ഡിലെ മുറികള്‍ക്കുള്ളിലും പതഞ്ജലി നെയ്യ്, ബാനറുകള്‍ എന്നിവയാണ് സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്ററുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ സൂക്ഷിച്ചതായുള്ള ചിത്രങ്ങളും ഡിഎൻഎ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
95 വർഷം മുമ്പ് ഗാന്ധിജി രാജ്യദ്രോഹക്കുറ്റം ചുമത്തി ആറ് വർഷത്തേയ്ക്ക് ജയിലിലടച്ചതോടെ കോടതി മുറിയാക്കി മാറ്റിയിരുന്ന സ്മൃതി ഖണ്ഡാണ് ബാബാ രാം ദേവ് സ്ഥാപിച്ച പതഞ്ജലിയുടെ വെയർ ഹൗസായി ഉപയോഗിച്ചുവരുന്നത്. മെയ് 25നാണ് ഓൾഡ് സർക്യൂട്ട് സിറ്റിയിലെ സ്മൃതി ഖണ്ഡിലെ 28 റൂമുകളിൽ 12 റൂമുകൾ പതഞ്ജലിയ്ക്ക് നൽകുന്നത്. മറ്റ് മുറികൾ യോഗാ ദിനത്തിന് വേണ്ടി പതഞ്ജലി പ്രവർത്തർക്ക് തയ്യാറെടുപ്പുകൾ നടത്തുന്നതിനുമായി ഉപയോഗിച്ചുവരികയാണ്. എന്നാല്‍ പതഞ്ജലിയ്ക്ക് സ്മൃതി ഖണ്ഡ് കെട്ടിടം ഉപയോഗിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് അറിയില്ലെന്ന് അഹമ്മദാബാദ് നഗരത്തിലെ സര്‍ക്യൂട്ട് ഹൗസ് കെട്ടിടത്തിന്‍റെ ചുമതലയുള്ള സബ് ഡിവിഷന്‍ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ചിരാഗ് പട്ടേല്‍ വ്യക്തമാക്കി. കെട്ടിടം പതഞ്ജലി ഉപയോഗിക്കുന്നുവെന്ന കാര്യം ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.
ഗാന്ധിജിയുമായി ബന്ധപ്പെട്ട പല രേഖകളും സ്മൃതി ഖണ്ഡ് ഹൗസിലുണ്ട്. 1922ൽ ഗാന്ധിജിയ്ക്ക് രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷ വിധിച്ച സാഹചര്യത്തിൽ കോടതിമുറിയായി ഉപയോഗിച്ച കെട്ടിടം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമാണ് സ്മൃതി ഖണ്ഡായി മാറ്റിയത്. ഗാന്ധിജിയുടെ ചിത്രങ്ങൾ പെയിൻറിംഗുകള്‍, ഫയലുകൾ, പേപ്പറുകള്‍ എന്നിവയും ഈ കെട്ടിടത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്. യോഗയ്ക്ക് എത്തുന്നവർക്കുള്ള പതഞ്ജലി ടീ ഷർട്ട്, തൊപ്പികൾ എന്നിവയ്ക്ക് പുറമേ നെയ്, ബാനർ, നോട്ടീസുകൾ ഈ കെട്ടിടത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 12 മുറികൾ പതഞ്ജലിയ്ക്ക് നല്‍കിയെങ്കിലും നിക്ഷേപമായി പണമൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.