മഹാരാഷ്ട്രയിൽ മഹായുതിയുടെ സത്യപ്രതിജ്ഞ 26? ഫഡ്നാവിസ് മുഖ്യമന്ത്രി?; മുംബൈയിൽ നിർണായക യോഗം
മഹാരാഷ്ട്രയിൽ മഹായുതി സർക്കാരിന്റെ സത്യപ്രതിജ്ഞ 26 ന് ഉണ്ടായേക്കുമെന്ന് സൂചന. ഇന്ന് മുംബൈയിൽ സഖ്യത്തിന്റെ അടിയന്തര യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. കൂടാതെ ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയിൽ വെച്ച് ബി ജെ പി കോർ കമ്മിറ്റി യോഗവും നടക്കും. ഏക്നാഥ് ഷിൻഡെയും ശിവസേന നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. നാളെ മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് അന്തിമ ധാരണ ഉണ്ടായേക്കും.
മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് സാധ്യത കൂടുതൽ എന്നാണ് വിലയിരുത്തപ്പെടുന്നത്. ബി ജെ പിയുടെ കൂറ്റൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ച നേതാവ് കൂടിയാണ് ഫഡ്നാവിസ്. ഇതിനോടകം തന്നെ ഫഡ്നാവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് കൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം ദേശീയ നേതൃത്വത്തിന്റെ മനസിൽ മറ്റെന്തെങ്കിലും ഉണ്ടോയെന്ന ചോദ്യവും ശക്തമാണ്.

ബി ജെ പിയെ കൂടാതെ അജിത് പവാറിന്റെ എൻ സി പിയും ഏക്നാഥ് ഷിൻഡെയുടെ ശിവസേനയുമാണ് സഖ്യത്തിൽ ഉള്ളത്. ബി ജെ പിയെ പോലെ തന്നെ ഇരുപാർട്ടികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സഖ്യത്തിൽ ബി ജെ പി 11 സീറ്റുകൾ നേടിയപ്പോൾ ശിവസേനയ്ക്ക് 57 സീറ്റുകളിൽ വിജയിക്കാൻ സാധിച്ചിട്ടുണ്ട്.
2022 ൽ ശിവസേനയെ പിളർത്തി മഹാവികാസ് അഘാഡി സഖ്യത്തെ താഴെയിറക്കിയപ്പോൾ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കാതെ ബി ജെ പിക്ക് മറ്റ് വഴികളുണ്ടായിരുന്നില്ല.ഇക്കുറി അതല്ല സാഹചര്യം. ബി ജെ പി മികച്ച വിജയം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. അപ്പോഴും മഹാരാഷ്ട്രയിൽ വലിയ സ്വാധീനമുള്ള മറാത്ത വിഭാഗത്തിൽ നിന്നുള്ള ഷിൻഡെയെ മാറ്റി നിർത്താൻ നേതൃത്വം തയ്യാറാകുമോയെന്ന ചോദ്യമാണ് ഉയരുന്നത്. ബ്രാഹ്മണ സമുദായാംഗമാണ് ദേവേന്ദ്ര ഫഡ്നാവിസ്.
2014 ൽ ഫഡ്മാവിസിനെ മുഖ്യമന്ത്രിയാക്കിയപ്പോൾ അന്ന് മറാത്ത വിഭാഗം വലിയ അതൃപ്തിയാണ് പ്രകടിപ്പിച്ചത്. 'മറാത്ത വിരോധി' എന്ന ശിവേസന നേതാക്കൾ അടക്കം ഫഡ്നാവിസിനെ വിമർശിച്ചിട്ടുണ്ട്. 2016 ൽ ഫഡ്നാവിസ് സംസ്ഥാനം ഭരിക്കുമ്പോഴാണ് മഹാരാഷ്ട്രയിൽ മറാത്ത സംവരണ പ്രക്ഷോഭം നടന്നത്. സംസ്ഥാനത്തെ മുൾമുനയിൽ നിർത്തിക്കൊണ്ടായിരുന്നു അന്ന് പ്രതിഷേധം അരങ്ങേറിയത്. ഇതൊക്കെയാണ് സാഹചര്യം എന്നിരിക്കെ ബി ജെ പി ദേശീയ നേതൃത്വം എന്ത് തീരുമാനം കൈക്കോള്ളുമെന്ന കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്.












Click it and Unblock the Notifications