മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് പുതിയ വെല്ലുവിളി, തിരഞ്ഞെടുപ്പിൽ 34 സീറ്റ് ആവശ്യപ്പെട്ട് മഹിളാ വിഭാഗം!
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് പുതിയ വെല്ലുവിളി. സംസ്ഥാനത്ത് അതിശക്തരായ ബിജെപി-ശിവസേന സഖ്യത്തെ നേരിടാന്‍ വഴിയൊന്നുമില്ലാതെ ത്രിശങ്കുവിലാണ് കോണ്‍ഗ്രസ്, എന്‍സിപിയുമായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സീറ്റ് ധാരണയില്‍ എത്തിയിരുന്നു. 125 സീറ്റുകളില്‍ വീതം മത്സരിക്കാനാണ് ഇരുകൂട്ടരും ധാരണയായിരിക്കുന്നത്.
ഈ ഘട്ടത്തില്‍ സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ മഹിളാ വിഭാഗം രംഗത്ത് എത്തിയതാണ് പാര്‍ട്ടി നേതൃത്വത്തെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. വനിതകള്‍ക്ക് 34 സീറ്റ് വേണം എന്നാണ് മഹിളാ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍സിപിയുമായി ധാരണയിലെത്തിയ 125 സീറ്റുകള്‍ കഴിഞ്ഞുളള 38 സീറ്റ് മറ്റ് സഖ്യകക്ഷികള്‍ക്ക് വേണ്ടി നീക്കി വെച്ചിരിക്കുകയാണ്.
പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് സീറ്റ് ആവശ്യപ്പെട്ട് മഹിളാ വിഭാഗം നേതാക്കള്‍ ദില്ലിയിലെത്തി കോണ്‍ഗ്രസ് നേതാക്കളെ കണ്ടു. കോണ്‍ഗ്രസ് മഹാരാഷ്ട്ര മഹിളാ വിഭാഗം അധ്യക്ഷ ചാരുലത ടോകാസ് സീറ്റ് ആവശ്യത്തില്‍ ഉറച്ച് ദില്ലിയില്‍ തന്നെ തുടരുകയാണ്. മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള 34 വനിതാ സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്മാന് മുകുള്‍ വാസ്നിക്, തിരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റിയുടെ തലവന്‍ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ കണ്ട് ആവശ്യം ഉന്നയിച്ച മഹിളാ വിഭാഗം സ്ഥാനാര്‍ത്ഥി പട്ടിക നേതാക്കള്‍ക്ക് കൈമാറുകയും ചെയ്തു. സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 50 ശതമാനവും സ്ത്രീകളായതിനാല്‍ തങ്ങളുടെ ആവശ്യം ന്യായമാണ് എന്നാണ് ചാരുലത വാദിക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ചാരുലത ബിജെപി സ്ഥാനാര്‍ത്ഥിയോട് തോറ്റിരുന്നു.