സർക്കാരിനെ എതിർക്കുന്നവർ രാജ്യദ്രോഹികളല്ല.. ലോക്സഭയിൽ ബിജെപിയെ വിറപ്പിച്ച് വീണ്ടും മഹുവ മൊയിത്ര
ദില്ലി: ലോക്സഭയിലെ കന്നി പ്രസംഗത്തില്‍ തന്നെ ബിജെപിയെ വിറപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും രംഗത്ത്. യുഎപിഎ നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചാ വേളയിലാണ് തൃണമൂലിന്റെ യുവ എംപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളോട് വിയോജിക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തുകയാണെന്ന് മഹുവ മൊയിത്ര തുറന്നടിച്ചു. സര്‍ക്കാര്‍ വിരുദ്ധരാകുക എന്നതിനര്‍ത്ഥം ദേശവിരുദ്ധരാവുക എന്നല്ല.
യുഎപിഎ നിയമ ഭേദഗതി ബില്‍ ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് എതിരാണ്. അത് ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നയങ്ങളോട് എപ്പോഴൊക്കെ വിയോജിക്കുന്നുവോ അപ്പോഴൊക്കെ പ്രതിപക്ഷം ദേശദ്രോഹികളായി മുദ്രകുത്തപ്പെടുകയാണ് എന്നും മഹുവ മൊയിത്ര എംപി തുറന്നടിച്ചു.
പ്രതിപക്ഷത്തെ ആക്രമിക്കാന്‍ സര്‍ക്കാരിന് ട്രോള്‍ ആര്‍മിയുണ്ടെന്നും എംപി ആരോപിച്ചു. സംസ്ഥാനങ്ങളില്‍ നിന്നും അധികാരം കവര്‍ന്നെടുക്കുന്നതാണ് യുഎപിഎ നിയമ ഭേദഗതി ബില്‍. അത് വ്യക്തികളെ കൃത്യമായ അന്വേഷണം ഇല്ലാതെ പോലും തീവ്രവാദികളായി മുദ്ര കുത്താന്‍ ലക്ഷ്യമിട്ടുളളതാണെന്നും മഹുവ മൊയിത്ര ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ആരെയെങ്കിലും ലക്ഷ്യം വെക്കുകയാണ് എങ്കില്‍ അവരെ ചില നിയമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുകയാണ്. ദേശവിരുദ്ധരായി മു്ദ്രകുത്തപ്പെടുമോ എന്ന ഭയത്തിലാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നത്. പ്രസ്താവനകള്‍ പിന്‍വലിക്കണമെന്ന് സഭയില്‍ ഭരണപക്ഷം ആവശ്യപ്പെട്ടെങ്കിലും മഹുവ മൊയിത്ര അതിന് തയ്യാറായില്ല. നേരത്തെ ലോക്സഭയിലെ കന്നി പ്രസംഗത്തില്‍ ബിജെപി ഭരണത്തോടെ ഫാസിസം രാജ്യത്തെ പിടികൂടിയെന്ന് ഉദാഹരണ സഹിതം മഹുവ പ്രസംഗിച്ചത് രാജ്യശ്രദ്ധ നേടിയിരുന്നു.