മോദിയെയും ബിജെപിയേയും വിറപ്പിച്ച മഹുവ മൊയിത്രയ്‌ക്കെതിരെ ബിജെപി ട്രോൾ ആർമി! ചുട്ട മറുപടി നൽകി എംപി
Recommended Video
ദില്ലി: പശ്ചിമ ബംഗാളില്‍ നിന്നുളള യുവ എംപി മഹുവ മൊയിത്രയുടെ ലോക്‌സഭയിലെ കന്നി പ്രസംഗം രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ബിജെപിയെ ആദ്യ പ്രസംഗത്തില്‍ തന്നെ വിറപ്പിച്ച് കളഞ്ഞ മഹുവയെ സോഷ്യല്‍ മീഡിയ കാര്യമായിത്തന്നെ ആഘോഷിക്കുകയും ചെയ്തു.
ഇതോടെ മഹുവയുടെ വൈറല്‍ പ്രസംഗം കോപ്പിയടിയാണ് എന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ബിജെപി അനുകൂലികള്‍. ആരോപണത്തിന് ചുട്ടമറുപടി മഹുവ തന്നെ നല്‍കിയിട്ടുമുണ്ട്.
മഹുവയുടെ ഉജ്ജ്വല പ്രസംഗം
കഴിഞ്ഞ ആഴ്ചയാണ് പതിനേഴാം ലോക്‌സഭയുടെ സമ്മേളനത്തിന്റെ തുടക്കത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയിത്ര ഉജ്ജ്വല പ്രസംഗം നടത്തിയത്. പത്ത് മിനുട്ട് മാത്രം നീണ്ട് നിന്ന പ്രസംഗത്തില്‍ ഈ യുവ വനിതാ നേതാവ് ബിജെപിയെ വലിച്ച് കീറി ഭിത്തിയില്‍ ഒട്ടിച്ചു. മഹുവയുടെ ആക്രമണം നേരിടാനാവാതെ ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുളള ബിജെപി അംഗങ്ങള്‍ അന്ന് സഭയിലിരുന്ന് വിയര്‍ത്തു.
കോപ്പിയടിയെന്ന് ആരോപണം
സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ മഹുവയുടെ പ്രസംഗം വൈറലായി പടര്‍ന്നു. ഇതാകട്ടെ ബിജെപി അനുകൂലികള്‍ക്ക് വലിയ ക്ഷീണവുമായി. പിന്നാലെയാണ് ബിജെപി ട്രോള്‍ ആര്‍മി മഹുവ മൊയിത്രയ്ക്ക് എതിരെ രംഗത്ത് വന്നത്. മഹുവയുടെ കന്നി പ്രസംഗം കോപ്പിയടിച്ചതാണ് എന്നാണ് ബിജെപി ട്രോള്‍ ആര്‍മിയുടെ ആരോപണം. ട്വിറ്ററില്‍ ഇതും പറഞ്ഞ് ട്വീറ്റുകള്‍ പരക്കുകയാണ്.
ട്രംപിന് എതിരായ ലേഖനം
വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മാസികയില്‍ വന്ന ലേഖനം മഹുവ കോപ്പിയടിച്ചതാണ് എന്നാണ് ആരോപണം. ഈ ലേഖനം അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് എതിരെയാണ്. അമേരിക്ക ഫാസിസത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ 12 അടയാളങ്ങളാണ് ഈ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് മഹുവ കോപ്പിയടിച്ച് ഉപയോഗിച്ചു എന്നാണ് ട്വീറ്റുകളിലെ ആരോപണം.
ബിജെപി ട്രോള്‍ ആര്‍മിക്ക് മറുപടി
ഇതോടെ ബിജെപി ട്രോള്‍ ആര്‍മിക്ക് മഹുവ തന്നെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. കോപ്പിയടി എന്നാല്‍ എവിടെ നിന്നാണ് സോഴ്‌സ് എന്ന് വ്യക്തമാക്കാതെ ചെയ്യുന്നതാണ്. എന്നാല്‍ തന്റെ പ്രസംഗം ഹോളോകോസ്റ്റ് മ്യൂസിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. ലോറന്‍സ് ഡബ്ല്യൂ ബ്രിട്ട് തയ്യാറാക്കിയ ഫാസിസത്തിന്റെ 14 ലക്ഷണങ്ങളെ കുറിച്ചുളള പോസ്റ്ററിനെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് താന്‍ പ്രസംഗത്തില്‍ തന്നെ പറഞ്ഞിട്ടുളളതാണ്.
അതിന് ആ ചങ്ങല തികയുമോ
ആ പതിനാലില്‍ ഏഴെണ്ണം തനിക്ക് ഇന്ത്യയുടെ സാഹചര്യത്തില്‍ അനുയോജ്യമാണെന്ന് തോന്നി. അതേക്കുറിച്ചാണ് താന്‍ വിശദമായി സംസാരിച്ചത്. താന്‍ പറഞ്ഞ ഓരോ വാക്കും തന്റെ ഹൃദയത്തില്‍ നിന്ന് വന്നതാണ്. ആ പ്രസംഗം പങ്ക് വെച്ച ഓരോ ഇന്ത്യക്കാരനും അതവരുടെ ഹൃദയത്തില്‍ നിന്ന് തോന്നി ചെയ്തതാണ്. ''നിങ്ങളെന്നെ ബന്ധിക്കാന്‍ വന്നതാണ്. അതിന് ആ ചങ്ങല തികയുമോ'' എന്നും മഹുവ ചോദിക്കുന്നു.
ഹിന്ദുസ്ഥാന്‍ ആരുടേയും അച്ഛന്റെ സ്വകാര്യ സ്വത്തല്ലല്ലോ
ബിജെപി ഭരണത്തിൽ ഫാസിസത്തിന്റെ ഏഴ് ലക്ഷണങ്ങളായിരുന്നു മഹുവ പ്രസംഗത്തിൽ എണ്ണിപ്പറഞ്ഞത്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ദേശീയതാ വാദവും നുഷ്യാവകാശ ലംഘനങ്ങളും മാധ്യമങ്ങളെ വിലയ്ക്ക് എടുത്തതും മിഥ്യാഭയങ്ങളുടെ സൃഷ്ടിയും മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചതും ബുദ്ധിജീവികളോടും കലകളോടുമുളള അസഹിഷ്ണുതയും ഭരണഘടനാ സ്ഥാപനങ്ങളുടെ കയ്യടക്കലും മഹുവ ചൂണ്ടിക്കാട്ടി. ''എല്ലാവരുടേയും രക്ത കണങ്ങള്‍ ഈ മണ്ണിലുണ്ട്. ഹിന്ദുസ്ഥാന്‍ ആരുടേയും അച്ഛന്റെ സ്വകാര്യ സ്വത്തല്ലല്ലോ'' എന്ന കവിത ചൊല്ലിയായിരുന്നു പ്രസംഗത്തിന്റെ സമാപ്തി.
ഡിഎംകെ നാണം കെടുത്തി, കോൺഗ്രസ് വാശിയിൽ! മൻമോഹൻ സിംഗിനെ ഈ വഴി രാജ്യസഭയിൽ എത്തിക്കും!