മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ ഇനി മക്കളും മരുമക്കളും അഴിയെണ്ണും; ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
ദില്ലി: മാതാപിതാക്കളെയോ സംരക്ഷണയിലുളള മുതിർന്ന പൗരന്മാരെയോ മനപ്പൂർവ്വം അവഹേളിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നവർക്ക് കർശനശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. മാതാപിതാക്കളെയോ മുതിർന്ന പൗരന്മാരെയോ സംരക്ഷിക്കാത്തവർക്ക് ആറു മാസം തടവോ പതിനായിരം രൂപ പിഴയോ അതുമല്ലെങ്കിൽ ഇത് രണ്ടും കൂടിയോ ശിക്ഷ വിധിക്കണമെന്നാണ് ബിൽ ശുപാർശ ചെയ്യുന്നത്.
തമിഴ്നാട്ടിലെ മൂന്ന് ലക്ഷം പേരെ എന്തുചെയ്യും? കൈമലര്ത്തി മോദി സര്ക്കാര്, വെട്ടിലായി ബിജെപി
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും ഉറപ്പുവരുത്തുന്ന 2017ലെ ബിൽ ഭേദഗതി ചെയ്യാനാണ് കേന്ദ്ര സർക്കാർ നീക്കം. സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവർചന്ദ് ഗെലോട്ടാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. അഗതി മന്ദിരങ്ങളിലും വീടുകളിലുമെത്തി വയോജനങ്ങൾക്ക് ശുശ്രൂഷ നൽകുന്ന സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണമെന്നും, ഇത്തരം സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗ നിർദേശങ്ങളും ബില്ലിൽ പറയുന്നുണ്ട്.
മുതിർന്ന പൗരന്മാരെ ശാരീരികമായോ, മാനസീകമായോ, സാമ്പത്തികമായോ ഉപദ്രവിക്കുക, ഉപേക്ഷിക്കുക, അതിക്രമങ്ങൾ നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ഹൾ ബില്ലിന്റെ പരിധിയിൽ വരും. എൺപത് വയസിന് മുകളിലുള്ള മാതാപിതാക്കളാണ് മക്കൾ സംരക്ഷിക്കുന്നില്ലെന്ന് പരാതി നൽകുന്നത് എങ്കിൽ പരാതിക്ക് മുൻഗണന ലഭിക്കുമെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്. 60 ദിവസത്തിനകം ഈ പരാതിയിൽ നടപടിയുണ്ടാകണം.
എല്ലാ പോലീസ് സ്റ്റേഷനുകളിലും മുതിർന്നവർക്കായി നോഡൽ ഓഫീസർമാരെ നിയമിക്കണമെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി എല്ലാ ജില്ലകളിലും ഒരു പോലീസ് യൂണിറ്റുണ്ടാവണം. ഡിഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കണം ആ യൂണിറ്റിന്റെ ചുമതല. പ്രായമായ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ മരുമക്കൾക്കെതിരെയും നടപടിയുണ്ടാകും.