മമതയ്ക്ക് കനത്ത പ്രഹരം; പാർലമെന്റിലും തൃണമൂൽ പിളർന്നു, എംപിമാർ എൻഡിഎയിലേക്ക്!
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിക്കൊണ്ട് തൃണമൂൽ പാർലമെന്ററി പാർട്ടിയിൽ വൻ പിളർപ്പ്. പശ്ചിമ ബംഗാൾ നിയമസഭയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ലോക്സഭയിലും പാർട്ടി പിളർപ്പിലേക്ക് നീങ്ങിയിരിക്കുന്നത്. തങ്ങൾക്ക് പാർലമെന്റിൽ പ്രത്യേക ഇരിപ്പിടം വേണമെന്നും കേന്ദ്രത്തിലെ എൻഡിഎ മുന്നണിക്ക് പിന്തുണ നൽകുന്നതായും കാണിച്ച് ഒരു വിഭാഗം തൃണമൂൽ എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചു. തൃണമൂലിന്റെ ലോക്സഭയിലെ ചീഫ് വിപ്പായിരുന്ന കാക്കോളി ഘോഷ് ദസ്തിദാർ എംപിയുടെ നേതൃത്വത്തിലാണ് വിമത നീക്കം നടക്കുന്നത്. തനിക്കൊപ്പം 20 തൃണമൂൽ എംപിമാരുടെ പിന്തുണയുണ്ടെന്നാണ് കാക്കോളി ഘോഷ് ദസ്തിദാർ അവകാശപ്പെടുന്നത്.
ലക്ഷ്യം കൂറുമാറ്റ നിരോധന നിയമം മറികടക്കൽ
തങ്ങൾ എൻഡിഎ മുന്നണിയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കിയാണ് സ്പീക്കർക്ക് കത്ത് നൽകിയിരിക്കുന്നത്. ജനങ്ങളുടെ വിധി തങ്ങൾ അംഗീകരിക്കുന്നുവെന്നും തങ്ങളുടെ ഭാവി രാഷ്ട്രീയ ഗതി എൻഡിഎയോട് ചേർന്നുപോകുന്നതാണെന്നും വിമത എംപിമാർ വ്യക്തമാക്കി.
നിലവിൽ തൃണമൂൽ കോൺഗ്രസിന് ലോക്സഭയിൽ 28 എംപിമാരാണുള്ളത് (ഒരു സിറ്റിങ് എംപി അന്തരിച്ചതിനെ തുടർന്ന് ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്). കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള നടപടികൾ ഒഴിവാക്കാനാണ് വിമതർ ഇപ്പോൾ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി എംപിമാർ തൽക്കാലം പാർട്ടിയിൽ നിന്ന് രാജിവെക്കുകയോ ഔദ്യോഗികമായി ബിജെപിയിൽ ചേരുകയോ ഇല്ല. പകരം സ്പീക്കറുടെ അനുമതിയോടെ എൻഡിഎയെ പിന്തുണയ്ക്കുന്ന ഒരു പ്രത്യേക പാർലമെന്ററി ബ്ലോക്കായി സഭയിൽ പ്രവർത്തിക്കാനാണ് ഇവരുടെ തീരുമാനം.

ചീഫ് വിപ്പ് സ്ഥാനത്തെച്ചൊല്ലി തർക്കം മുറുകുന്നു
വിമത നീക്കത്തിന്റെ സൂചനകൾ പുറത്തുവന്നതോടെ മമത ബാനർജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന തൃണമൂൽ യോഗം കാക്കോളി ഘോഷ് ദസ്തിദാറിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. പകരം കല്യാൺ ബാനർജിയെ പുതിയ ചീഫ് വിപ്പായി തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ ഔദ്യോഗികമായി താൻ തന്നെയാണ് ഇപ്പോഴും ചീഫ് വിപ്പെന്നാണ് കാക്കോളി ഘോഷ് ദസ്തിദാറിന്റെ അവകാശവാദം. മമതയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പുതിയ ആളെ തിരഞ്ഞെടുത്തുവെങ്കിലും അതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ സഭയിൽ പൂർത്തിയായിട്ടില്ലെന്ന് വിമതർ ചൂണ്ടിക്കാണിക്കുന്നു.
ഡൽഹിയിൽ മമതാ ബാനർജി പ്രതിപക്ഷ പാർട്ടികളുടെ 'ഇന്ത്യാ' സഖ്യത്തിന്റെ നിർണായക യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് മറുവശത്ത് തൃണമൂൽ എംപിമാർ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയത്. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ വസതിയിലെത്തിയ വിമത എംപിമാർ ബംഗാൾ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരിക്കൊപ്പം കൂടിക്കാഴ്ച നടത്തി.
ലോക്സഭയ്ക്ക് പിന്നാലെ തൃണമൂലിന് രാജ്യസഭയിലും വൻ തിരിച്ചടി നേരിടാനാണ് സാധ്യത. രാജ്യസഭാ എംപിയായ സുകേന്ദു ശേഖർ റോയ് തിങ്കളാഴ്ച പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു. ഇദ്ദേഹം വിമത എംപിമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തതോടെ വരും ദിവസങ്ങളിൽ കൂടുതൽ രാജ്യസഭാ എംപിമാരും മമത വിടുമെന്ന് ഉറപ്പായിട്ടുണ്ട്. നേരത്തെ പശ്ചിമ ബംഗാൾ നിയമസഭയിലും ഭൂരിപക്ഷം തൃണമൂൽ എംഎൽഎമാരും പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടർന്ന് സ്പീക്കർ അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കേന്ദ്രത്തിലും മമതയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ച് പാർട്ടി പിളർന്നിരിക്കുന്നത്.












Click it and Unblock the Notifications