സ്വന്തമാക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടപ്പോൾ ഷെയ്ൽസയെ കൊലപ്പെടുത്തേണ്ടി വന്നു; മേജർ നിഖിൽ
ദില്ലി: സഹപ്രവർത്തകനായ സൈനിക മേജറിന്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ മേജർ നിഖിൽ ഹാണ്ടയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഷെയ്ൽസയും നിഖിലുമായുണ്ടായിരുന്ന ബന്ധം തെളിയിക്കുന്ന നിരവധി തെളിവുകൾ പോലീസിന് ലഭിച്ചു. ആറ് മാസത്തിനിടയിയിൽ 3,500 ഓളം കോളുകളും മെസേജുകളുമാണ് ഇയാൾ ഷെയ്ൽസയ്ക്ക് അയച്ചിരുന്നത്.
ശനിയാഴ്ചയാണ് മേജർ അമിത് ദ്വിവേദിയുടെ ഭാര്യ 35 കാരിയായ ഷെയ്ൽസ ദ്വിവേദിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സൗത്ത് വെസ്റ്റ് ദില്ലിയിലെ ബ്രാർ സ്ക്വയറിൽ കന്റോൺമെന്റ് ഏരിയയ്ക്ക് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാർ കയറിയിറങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ആദ്യം കണ്ടത് ഫേസ്ബുക്കിൽ
പൊതുവെ ആരോടും അധികം സംസാരിക്കാത്ത ആളായിരുന്നു മേജർ നിഖിൽ ഹാണ്ട. എങ്കിലും ഇയാൾ ഫേസ്ബുക്കിൽ സജീവമായിരുന്നു. സുഹൃത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിലാണ് ആദ്യമായി നിഖിൽ ഷെയ്ൽസയെ കാണുന്നത്. ഇയാൾ പിന്നീട് ഷെയ്ൽസയ്ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും ഇരുവരും സുഹൃത്തുക്കളാകുകയും ചെയ്തു.
ഭർത്താവുമായി ബന്ധം
ഷെയ്ൽസയുമായി കൂടുതൽ അടുക്കാൻ ഭർത്താവ് മേജർ അമിത് ദ്വിവേദിയുമായി നിഖിൽ സൗഹൃദത്തിലായി. ഇവരുടെ വീട്ടിലെ ആഘോഷങ്ങളിൽ മേജർ നിഖിൽ പതിവ് സാന്നിധ്യമായി. നാഗാലാന്റിലെ ഷെയ്ൽസയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായി നിഖിൽ. ഈ സന്ദർശനങ്ങൾ ഷെയ്ൽസയേയും മേജർ നിഖിലിനേയും കൂടുതൽ അടുപ്പിച്ചു.
ദില്ലിയിലേക്ക്
ഭർത്താവിന് സ്ഥലം മാറ്റമായതോടെ ഷെയ്ൽസക്ക് ദില്ലിയിലേക്ക് പോകേണ്ടിവന്നു. എങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നു. ഒരിക്കൽ ഇരുവരും വീഡിയോ കോൾ ചെയ്യുന്നത് ഷെയ്ൽസയുടെ ഭർത്താവ് കണ്ടു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിന് വിളളൽ വീണു. തന്റെ ഭാര്യയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്ന് അമിത് ദ്വവേദി നിഖിൽ ഹാണ്ടയോട് ആവശ്യപ്പെട്ടു. ഇനി മേലാൽ നിഖിലിനെ വിളിക്കുകയോ കാണുകയോ ചെയ്യരുതെന്ന് ഭാര്യയ്ക്കും കർശന താക്കീത് നൽകി.
വിവാഹാഭ്യർത്ഥന
മേജർ ദ്വിവേദിയുമായുള്ള ബന്ധം വേർപെടുത്താനും തന്നെ വിവാഹം കഴിക്കാനും നിഖിൽ ഷെയ്ൽസയെ നിർബന്ധിച്ചുകൊണ്ടിരുന്നു. തന്റെ വിവാഹജീവിതം പരാജയമാണെന്നും ഭാര്യയുമായി ഒത്തുപോകാൻ കഴിയില്ലെന്നും ഷെയ്ൽസയെ ബോധ്യപ്പെടുത്താൻ നിഖിൽ ശ്രമിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊലനടന്ന ദിവസം ഇരുവരും കാറിലിരുന്ന് സംസാരിക്കുമ്പോൾ നിഖിലിന്റെ ഭാര്യ വിളിക്കുകയും ഷെയ്ൽസയോടാപ്പമാണോയെന്ന് ചോദിച്ച് വഴക്കിട്ടു ഈ സംഭാഷണം സ്പീക്കറിലിട്ട് ഷെയ്ൽസയെ കേൾപ്പിച്ചതായും പോലീസ് പറഞ്ഞു.
ഹാപ്പി ഫാമിലി
തങ്ങളുടേത് സന്തുഷ്ട കുടുംബമായിരുന്നുവെന്നാണ് നിഖിൽ ഹാണ്ടയുടെ ഭാര്യ പോലീസിന് മൊഴി നൽകിയത്. രണ്ടു ദിവസമായി ഭർത്താവിന്റെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നിയിരുന്നു. പക്ഷെ ഒന്നും പറയാൻ നിഖിൽ കൂട്ടാക്കിയില്ല. തനിക്ക് ഭർത്താവിനെ പൂർണ വിശ്വാസമായിരുന്നുവെന്നും ഇവർ പോലീസിനോട് പറഞ്ഞു. കൊലനടത്തിയ ശേഷം വീട്ടിലെത്തിയപ്പോൾ നിഖിലിന്റെ കാറിന്റെ ടയറിൽ രക്തക്കറ ഉണ്ടായിരുന്നു. ചോദിച്ചപ്പോൾ ഒരു പട്ടിയുടെ മുകളിലൂടെ വണ്ടി കേറിയെന്നാണ് ഭാര്യയോട് പറഞ്ഞത്.
സഹോദരനുമായി ബന്ധം
വീട്ടിലെത്തിയപ്പോൾ മുതൽ നിഖിൽ അസ്വസ്ഥനായിരുന്നു. ഫോൺ ഓണാക്കുകയും ഓഫാക്കുകയും ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നുവെന്ന് കുടുംബാഗങ്ങൾ പറഞ്ഞു.ഷെയ്ൽസയ്ക്ക് അയച്ച വാട്സാപ്പ് മേസേജുകളും ഇയാൾ ഡിലീറ്റ് ചെയ്തിരുന്നു. സഹോദരൻ രജതുമായി നിഖിലിന് അടുത്ത ബന്ധമാണ് . കൊലപാതകത്തിന് ശേഷം നിഖിൽ രജതിനെ ഫോണിൽ വിളിച്ചു. താൻ ഷെയ്ൽസയെ കൊന്നെന്ന് രജതിനോട് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ മടക്കിത്തരാമെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടിരുന്നെന്നും പോലീസ് പറഞ്ഞു. പക്ഷെ കൊലപാതകം നടത്തി 24 മണിക്കൂറിനുള്ളിൽ തന്നെ നിഖിൽ പിടിക്കപ്പെടുകയായിരുന്നു.
മൂവായിരത്തിൽ അധികം കോളുകൾ
നിഖിലിന്റെ ഫോൺ റെക്കോർഡുകൾ പരിശോധിച്ച പോലീസിന് ശക്തമായ തെളിവുകളാണ് ലഭിച്ചത്. 3,500 കോളുകളും മെസേജുകളുമാണ് ആ മാസത്തനിടയിൽ ഷെയ്ൽസ ദ്വിവേദിക്ക് നിഖിൽ അയച്ചത്. കൊലപാതകം നടക്കുന്ന സമയം ഇയാൾ ബ്രാർ സ്ക്വയറിലുണ്ടായിരുന്നതായും പോലീസിന് വ്യക്തമായി.
തുണയായത് സിസിടിവി
200ൽ അധികം സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ആറ് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. മൃതദേഹം കണ്ടെത്തിയ ആർമി ബേസ് ഹോസ്പിറ്റലിന് പുറത്തുനിന്ന് ഷെയ്ൽസ ഒരു കാറിൽ കയറുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. കാർ നമ്പർ വ്യക്തമാകുന്നതിന് വേണ്ടി ആശുപത്രിക്കും നിഖിലിന്റെ വീടിനും ഇടയിലുള്ള നൂറോളം ക്യാമറകൾ പോലീസ് പരിശോധിച്ചു.
സഹോദരൻ പറയുന്നത്
ഒരുപാട് തമാശകൾ പറയുമായിരുന്നു ഷെയ്ൽസ. സംസാരിക്കാനും മറ്റുള്ളവർ പറയുന്നത് കേൾക്കാനും അവൾക്ക് ഇഷ്ടമായിരുന്നു. അവളുടെ ഈ സ്വഭാവം മേജർ നിഖിൽ തെറ്റിദ്ധരിച്ചതാവാമെന്നാണ് ഷെയ്ൽസയുടെ സഹോദരൻ പറയുന്നത്. 2017 ലെ മിസിസ് ഇന്ത്യ മത്സരത്തിൽ അവസാന റൗണ്ട് വരെയെത്തിയിരുന്നു ഷെയ്ൽസ. സാമൂഹികപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. പാവപ്പെട്ടകുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻ ജി ഒയിലെ സജീവപ്രവർത്തകയായിരുന്നു. 2009ലാണ് ഷെയ്ൽസയും മേജർ അമിത് ദ്വിവേദിയും വിവാഹിതരാകുന്നത്. 6 വയസുള്ള ഒരു മകനുമുണ്ട് ഷെയ്ൽസക്ക്.