2016 ന് വിട; രാജ്യം മറക്കാത്ത നിമിഷങ്ങള്‍
ഇന്ത്യന്‍ ചരിത്രത്തില്‍ വിസ്മരിക്കാനാകാത്ത ഒരു വര്‍ഷമാണ് കടന്നു പോയത്. നോട്ട് റദ്ദാക്കലും സര്‍ജിക്കല്‍ സ്ട്രൈക്കും രാജ്യത്തിന് രാജ്യത്തിന്റെ ചരിത്രത്തിലെ നിര്‍ണായക നിമിഷങ്ങളായി.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മറക്കാന്‍ കഴിയാത്ത സംഭവ വികാസങ്ങള്‍ക്കാണ് 2016 സാക്ഷ്യം വഹിച്ചത്. ഭീകരാക്രമണങ്ങള്‍ക്കും തിരിച്ചടികള്‍ക്കും പുറമെ നോട്ട് റദ്ദാക്കലും 2016നെ വാര്‍ത്തകളില്‍ നിറച്ചു. തമിഴ്നാട് രാഷ്ട്രീയത്തില്‍ കനത്ത ആഘാതമേല്പിച്ച് ജയലളിത വിടവാങ്ങിയത് രാജ്യത്തിന്റെ ദുഖമായി. ജയലളിതയുടെ പിന്‍ഗാമി ആരാണെന്നതാാണ് തമിഴകത്തിന്റെ ഇപ്പോഴത്തെ ചര്‍ച്ച. നവംബര്‍ എട്ടിലെ നോട്ട് റദ്ദാക്കല്‍ രാജ്യത്തെ പിടിച്ചുലച്ച സുപ്രധാന സംഭവമായിരുന്നു. കള്ള പണം രാജ്യത്തു നിന്നും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നും രാജ്യത്തെ പൂര്‍ണമായും കറന്‍സി രഹിതമാക്കാനുള്ള ശ്രമമെന്നും വ്യാഖ്യാനിക്കപ്പെട്ട ഈ നീക്കം വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാത്ത ഈ തീരുമാനം എന്ന നിലയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി.
ഇനിയില്ല 500, 1000 രൂപ കറന്‍സികള്‍
നവംബര്‍ എട്ടു രാത്രിയോടെയായിരുന്നു രാജ്യത്തെ 500, 1000 രൂപ കറന്‍സികള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിയിപ്പു വന്നത്. രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കാനാണ് ഈ നീക്കമെന്നാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഈ നടപടിയോടു പ്രതികരിച്ചത്. അസാധുവാക്കിയ കറന്‍സികള്‍ക്കു പകരമായി 500, 2000 രൂപ കറന്‍സികള്‍ പുതുതായി ഇറക്കി. എന്നാല്‍ 500 രൂപ കറന്‍സിക്കു മുമ്പ് പുറത്തിറങ്ങിയത് 2000 രൂപയുടെ കറന്‍സി. ഇതു സൃഷ്ടിച്ച പ്രശനങ്ങള്‍ ചെറുതല്ല. ചില്ലറ കിട്ടാതെ നെട്ടോട്ടമോടുന്ന ജനത്തെയാണ് പിന്നീടുള്ള ദിവസങ്ങളില്‍ രാജ്യം കണ്ടത്. ഒരു ദിവസം 4000 രൂപ എന്ന നിയന്ത്രണത്തില്‍ ജനങ്ങള്‍ക്ക് തങ്ങളുടെ കൈവശമുള്ള പഴയ കറന്‍സികള്‍ മാറിയെടുക്കാന്‍ അവസരം നല്കി. എന്നാല്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പരിധി ഇല്ലായിരുന്നു. ബാങ്കില്‍ നിന്നും നേരിട്ടു പിന്‍വലിക്കാനുള്ള തുക ആഴ്ചയില്‍ 10000 ആയും നിജപ്പെടുത്തി. എടിഎം വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക 2000 ആയിരുന്നു. നവംബര്‍ 24 മുതല്‍ പിന്‍വലിക്കല്‍ പരിധി ബാങ്കില്‍ നിന്നും ആഴ്ചയില്‍ 24000 രൂപയായും എടിഎമ്മില്‍ നിന്നും ദിവസം 2400 രൂപയായും ഉയര്‍ത്തി. പുറത്തിറക്കിയ പുതിയ നോട്ടില്‍ ഒട്ടനവധി സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടെന്നുള്ള രീതിയില്‍ വാര്‍ത്ത പരന്നെങ്കിലും അവ അടിസ്ഥാന രഹിതമായിരുന്നു. അഞ്ഞൂറു രൂപയുടെ നോട്ട് രണ്ടു തരത്തില്‍ ഇറങ്ങിയതും വിമര്‍ശനങ്ങള്‍ക്കിടയാക്കി. എന്നാല്‍ ലക്ഷത്തില്‍ ഒരു നോട്ടുമാത്രമെ ഇത്തരത്തില്‍ ഇറങ്ങിയിട്ടുള്ളുവെന്നും ഇവ ഉപയോഗിക്കുന്നതിനു കുഴപ്പമില്ലെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അറിയിച്ചു. നോട്ടു പിന്‍വലിക്കല്‍ തീരുമാനം നരേന്ദ്ര മോദി തന്റെ വേണ്ടപ്പെട്ടവര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും ചോര്‍ത്തി നല്‍കിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
ജയലളിതക്കു യാത്രാമൊഴി
മൂന്നു ദശാബ്ദക്കാലം തമിഴ് രാഷ്ട്രീയത്തിലെ ശകതമായ സാന്നിധ്യമായിരുന്ന ജെ ജയലളിതയുടെ മരണമായിരുന്നു 2016 ലെ ഏറ്റവും വലിയ നഷ്ടം. ഡിസംബര്‍ നാലിന് അര്‍ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. സെപ്തംബര്‍ 22നായിരുന്നു രോഗബാധിതയായി ജയലളിതയെ ചെന്നൈ അപ്പോള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എഐഎഡിഎംകെ പ്രവര്‍ത്തകരടക്കം പതിനായിരക്കണക്കിനാളുകള്‍ ദിവസങ്ങളായി ആശുപത്രിക്കു മുന്നില്‍ തടിച്ചു കൂടിയിരുന്നു. എംജിആറിന്റ ശവകുടീരത്തിനടത്താണ് ജയലളിതക്കും അന്ത്യവിശ്രമമൊരുക്കിയത്. സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ വെന്നിക്കൊടി പാറിച്ച ജയലളിത 68ാം വയസിലാണ് മരണത്തിനു കീഴടങ്ങിയത്. ജയലളിതയുടെ വേര്‍പാടില്‍ മനംനൊന്ത് 470 പേര് ആത്മഹത്യ ചെയ്തു. മരിച്ചവരുടെ സംഖ്യ ഇതിലും കൂടാതലാണെന്നാണ് അനൗദ്യോഗിക വിവരം. തമിഴ്നാട് മുഖ്യമന്ത്രിയായി ഓ പനീര്‍ശെല്‍വം അധികാരമേറ്റെങ്കിലും അമ്മയുടെ പിന്‍ഗാമി ആരായിരിക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല.
സര്‍ജിക്കല്‍ സ്ട്രൈക്ക്
പത്താന്‍കോട്ട്, ഉറി ഭീകരാക്രമണങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയത് സെപ്തംബര്‍ 29ന് പാക് അധിനിവേശ കാശ്മീരിലുള്ള തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചുകൊണ്ടായിരുന്നു. രാത്രിയുടെ മറവില്‍ ഇന്ത്യന്‍ ആര്‍മിയുടെ പാരാട്രൂപ്പേഴ്സ് വിഭാഗം മുന്നറിയിപ്പില്ലാതെ മറ്റൊരു രാജ്യത്തിന്റെ അതിര്‍ത്തി കടന്ന് മണിക്കൂറുകള്‍ കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി നേരം പുലരുന്നതിനു മുമ്പ് തിരിച്ചത്തി. സര്‍ജിക്കല്‍ സ്ട്രൈക്ക്് എന്നാണ് ഈ മിന്നലാക്രമണത്തെ സൈന്യം വിശേഷിപ്പിച്ചത്. പുലര്‍ച്ചെ രണ്ടു മണിക്കു നടത്തിയ മിന്നലാക്രമണത്തില്‍ 38 ഭീകരരും രണ്ടു പാക് സൈനീകരും കൊല്ലപ്പെട്ടു. പാക് അതിര്‍ത്തിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ഉള്ളില്‍ കടന്നാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. എന്നാല്‍ ഇന്ത്യയുടെ അവകാശ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു പാകിസ്ഥാന്റെ പ്രതികരണം.
പത്താന്‍കോട്ട് ഭീകരാക്രമണം
ജനുവരി രണ്ടിന് ഇന്ത്യ ഉണര്‍ന്നത് പഞ്ചാബിലെ ഇന്ത്യന്‍ വ്യോമസേന കേന്ദ്രത്തില്‍ അഞ്ച് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ പുതുവര്‍ഷ ദിനത്തില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത കേട്ടാണ്. ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനീകരടക്കം എട്ടു പേര് കൊല്ലപ്പെട്ടു. പുതുവര്‍ഷ ദിനത്തില്‍ പുലര്‍ച്ചെ 3.30ന് സൈനീക വേഷത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. യുദ്ധ വിമാനങ്ങളും ഹെലികോപ്ടറുകളും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് ഭീകരര്‍ ആക്രമണം നടത്തിയത്. പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് പാക്കിസ്ഥാന് അതിര്‍ത്തി. പാക്കിസ്ഥാനുമായുള്ള സമാധാന ശ്രമങ്ങള്‍ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലാഹോറില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതിനു തൊട്ടു പിന്നാലെയാണ് ആക്രമണം നടന്നത്. ജെയ്ഷെ മുഹമ്മദിന് ആക്രമണത്തിലുള്ള പങ്ക് തെളിയിക്കുന്ന തെളിവുകള്‍ ശേഖരിക്കാനായി മാര്‍ച്ച് 27ന് പാക സംഘം പത്താന്‍കോട്ട് സന്ദര്‍ശിച്ചു. എന്നാല്‍ ഇതിനു പര്യാപ്തമായ തെളിവുകള്‍ നല്കാന്ല ഇന്ത്യക്കായില്ലെന്നും പത്താന്‍കോട്ട് ആക്രമണം ഇന്ത്യയുടെ നാടകമാണെന്നും പാക് സംഘം ആരോപിച്ചു.
ഉറി ഭീകരാക്രമണം
ജമ്മുകാശ്മീരിലെ ഉറി സൈനീക താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനീകര്‍ കൊല്ലപ്പെട്ടു മുപ്പതോളം പേര്‍ക്കു പരിക്കേറ്റു. ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. സെപ്തംബര്‍ 18നു പുലര്‍ച്ചെ വേഷ പ്രശ്ചന്നരായി എത്തിയ ഭീകരര്‍ ബാരാമുള്ള ജില്ലയിലെ സൈനീക ക്യാമ്പില്‍ കടന്ന് ആക്രമണം നടത്തിയത്. നിയന്ത്രണ രേഖയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലത്തിലാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. പാക അധിനിവേശ കാശ്മീരില്‍ നിന്നും സല്‍മാബാദ് വഴിയെത്തിയ ഫിയാദുകളാണ് ആക്രമണം നടത്തിയത്. പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൈന്യം പറയുന്നത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കാശ്മീര്‍ താഴ്വരയെ സാധാരണ നിലയിലേക്കു കൊണ്ടുവരുന്നതിനായി കാംഡൗണ് പദ്ധതി നടപ്പിലാക്കാന്‍ സൈന്യം ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.
കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തം
1999ല്‍ 290 പേരുടെ മരണത്തിനിടയാക്കിയ ഗെയ്സാല്‍ ട്രെയിന്‍ ദുരന്തത്തിനു ശേഷം ഇന്ത്യ കണ്ട വലിയ ട്രെയിന്‍ ദുരന്തമായിരുന്നു ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ പുഖ്രായനില്‍ നവംബര്‍ 20ന് പുലര്‍ച്ചെ ഉണ്ടായ ദുരന്തം. ഇന്‍ഡോറില്‍ നിന്നും പാട്നയിലേക്കു പുറപ്പെട്ട ഇന്‍ഡോര്‍-രാജേന്ദ്ര നഗര്‍ എക്പ്രസ് പാളം തെറ്റി മറിയുകയായിരുന്നു. പാലത്തിലെ വിള്ളലായിരുന്നു അപകട കാരണം. അപകടത്തില്‍ 150 പേര് മരിച്ചു. 200ലേറെ പേര്‍ക്കു പരിക്കേറ്റു. അപകടത്തില്‍പെട്ട 14 ബോഗികളില്‍ എസ് ഒന്നുന മുതല്‍ നാലുവരെയുള്ള ബോഗികളില്‍ ഉള്ളവരാണ് മരിച്ചവരിലേറെയും. ഒരു എസി ത്രീ ടയര്‍ കോച്ചും അപകടത്തില്‍ തകര്‍ന്നെങ്കിലും കാര്യമായ ആളപായമുണ്ടായില്ല. സൈന്യത്തിന്റെ സഹകരണത്തോടെ റെയില്‍വെ വിഭാഗവും ദേശീയ ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. പരസ്പരം ഇടിച്ചു തകര്‍ന്ന ബോഗികളില്‍ കുടങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങളധികവും. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു മരിച്ചവരിലേറെയും.
ദുരൂഹതയില്‍ മുങ്ങിയ എഎന്‍-32 വിമാനം
29 ജീവനക്കാരുമായി ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലയറിലേക്കു പുറപ്പെട്ട ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ എഎന്‍-32 വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായി. ചെന്നൈയിലെ താംബരത്തു നിന്നും ജൂലൈ 22നു രാവിലെ എട്ടു മണിക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്നു 15 മിനിട്ടുകള്‍ക്കകം വിമാനവുമായുള്ള സമ്പര്‍ക്കം നഷ്ടപ്പെട്ടു. നാലു മണിക്കൂര്‍ തുടര്‍ച്ചായായി പറക്കാന്‍ ശേഷിയുള്ള വിമാനത്തില്‍ ആധുനിക സംവിധാനങ്ങളും സജീകരിച്ചിരുന്നു. ഇരട്ട എന്‍ജിനുള്ള മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് എഎന്‍32. 11 ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും രണ്ട് ഇന്ത്യന്‍ ആര്‍മി ജവാന്മാരും നേവിയിലേയും കോസ്റ്റ് ഗാര്‍ഡിലേയും ഓരോ ഉദ്യോഗസ്ഥരും നേവല്‍ അര്‍മാമെന്റ് ഡിപ്പോട്ടിലെ എട്ട് സുരക്ഷാ ജീവനക്കാരും വിശാഖപട്ടണത്തു നിന്നുള്ള എട്ട് യാത്രക്കാരും ഉള്‍പ്പെടെ 29 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
രാജ്യം സ്തംഭിച്ച തൊഴിലാളി പണിമുടക്ക്
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ തൊഴിലാളി നയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ സെപ്തംബര്‍ രണ്ടിന് അഖിലേന്ത്യ പണിമുടക്ക് നടത്തി. 24 മണിക്കൂര്‍ പണിമുടക്കില്‍ രാജ്യത്തെ 18 കോടിയോളം തൊഴിലാളികള്‍ പങ്കെടുത്തു. സ്വകാര്യവത്ക്കരണത്തിനും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയുമായിരുന്നു പണിമുടക്ക്. കേരളത്തിലും കര്‍ണാടകത്തിലും ശക്തമായിരുന്ന പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. ബംഗാളില്‍ പണിമുടക്ക് തെല്ലും ബാധിച്ചില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയും ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസും പണിമുടക്കില്‍ നിന്നും വിട്ടു നിന്നു. മിനിമം വേതനം 18000 രൂപയായി ഉയര്‍ത്തണമെന്നായിരുന്നു പ്രധാന ആവശ്യം എന്നാല്‍ സര്‍ക്കാര്‍ ഇതു പരിഗണിച്ചില്ല. നിലവില്‍ മിനിമം വേതനം 10500 രൂപയാണ്.