മേജർ പോർട്ട് അതോറിറ്റി ബില്‍: സ്വകാര്യവത്കരണത്തിലേക്കുള്ള ആദ്യപടിയെന്ന് എളമരം കരീം
ദില്ലി: മേജർ പോർട്ട് അതോറിറ്റി ബില്‍ പാസാക്കിയതിന് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് എംപി എളമരം കരീം. രാജ്യത്തെ തുറമുഖങ്ങളെ കോർപ്പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റാവുന്നതരത്തിലുള്ള നിർദ്ദേശങ്ങളാണ് ബില്ലിൽ അടങ്ങിയിട്ടുള്ളത്. നിലവിലുള്ള "മേജർ പോർട്ട് ട്രസ്റ്റുകളെ" "മേജർ പോർട്ട് അതോറിറ്റികളായി" മാറ്റുക എന്നതാണ് ബില്ലിന്റെ ഉദ്ദേശം. ഇത് സ്വകാര്യവൽക്കണത്തിനുള്ള ആദ്യപടിയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എളമരം കരീമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
സ്വകാര്യവൽക്കരണം ലക്ഷ്യമാക്കിയുള്ള ഒരു നിയമം കൂടി ഇന്ന് പാർലമെന്റ് പാസ്സാക്കി. കഴിഞ്ഞ സമ്മേളന കാലത്ത് ലോകസഭ പാസ്സാക്കിയ മേജർ പോർട്ട് അതോറിറ്റി ബിൽ, 2020 ഇന്ന് രാജ്യസഭയും പാസ്സാക്കി. രാജ്യത്തെ തുറമുഖങ്ങളെ കോർപ്പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റാവുന്നതരത്തിലുള്ള നിർദ്ദേശങ്ങളാണ് ബില്ലിൽ അടങ്ങിയിട്ടുള്ളത്. നിലവിലുള്ള "മേജർ പോർട്ട് ട്രസ്റ്റുകളെ" "മേജർ പോർട്ട് അതോറിറ്റികളായി" മാറ്റുക എന്നതാണ് ബില്ലിന്റെ ഉദ്ദേശം. ഇത് സ്വകാര്യവൽക്കണത്തിനുള്ള ആദ്യപടിയാണ്. പ്രധാന തുറമുഖങ്ങളുടെ നടത്തിപ്പിൽ കൂടുതൽ സ്വയംഭരണവും സുതാര്യതയും ഉറപ്പുവരുത്തുന്നുവെന്ന വ്യാജേന രാജ്യത്തെ തുറമുഖങ്ങൾ കോർപ്പറേറ്റുകൾക്ക് അടിയറവെക്കുകയാണ് സർക്കാർ.
വൻതോതിൽ പൊതു നിക്ഷേപമുള്ള പോർട്ട് ട്രസ്റ്റുകളുടെ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും കുത്തകകളുടെ കൈകളിലേക്ക് മാറ്റപ്പെടാൻ ഈ നിയമം വഴിവെക്കും. പോർട്ട് ട്രസ്റ്റ് തുറമുഖ അതോറിറ്റിയാകുന്നതോടെ തുറമുഖങ്ങൾ ഒരു "ഭൂവുടമ" മോഡലാക്കി മാറ്റപ്പെടും. അതായത് ഇന്ന് തുറമുഖങ്ങൾ നേരിട്ട് നിർവഹിക്കുന്ന എല്ലാ പ്രധാന പ്രവർത്തനങ്ങളും ഔട്ട്‌സോഴ്‌സ് ചെയ്യുന്നത് എളുപ്പമാക്കപ്പെടുന്നു. ഈ നടപടി വ്യാപാരത്തെ സാരമായി ബാധിക്കും എന്നുമാത്രമല്ല, ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ നഷ്‌ടപ്പെടുന്നതിനും വഴിവെക്കും. ഭൂമിയുടെയും മറ്റ് സ്വത്തുക്കളുടെയും അന്യവൽക്കരണവും ത്വരിതപ്പെടും.
നിലവിലെ തുറമുഖജീവനക്കാരുടെയും വിരമിച്ചവരുടെയും സംരക്ഷണത്തിനായി ബില്ലിൽ വ്യക്തമായ വ്യവസ്ഥകളൊന്നുമില്ല. അംഗീകൃത ട്രേഡ് യൂണിയനുകളെ മറികടന്ന് യൂണിയൻ പ്രതിനിധികളായി സർക്കാർ തീരുമാനിക്കുന്നവരെ അതോറിറ്റി ബോർഡ് അംഗമാകാൻ സഹായിക്കുന്ന വ്യവസ്ഥകൾ പോലും ഇതിലുണ്ട്. ബില്ലിലെ 53-ാം വകുപ്പ് പോർട്ട് അതോറിറ്റിയെ ഒരു കമ്പനിയാകുന്നത് എളുപ്പമാക്കുന്നു, അതുവഴി ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ സ്വകാര്യവൽക്കരണം പൂർത്തിയാക്കാൻ സർക്കാരിനും നിയമപരമായ അധികാരം ലഭിക്കും.
ഈ ബിൽ നിയമമായി മാറിയാൽ രാജ്യരക്ഷയ്ക്ക് ഭീഷണിയാകും എന്ന് വസ്തുതകൾ നിരത്തി അഭിപ്രായപ്പെട്ട പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കാൻ പോലും സർക്കാർ തയ്യാറായില്ല. സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച്; തന്ത്രപ്രധാന കാർഗോ കൈകാര്യം ചെയ്യുന്ന കൊച്ചി, വിശാഖപട്ടണം, മുംബൈ, ഗോവ തുടങ്ങിയ തുറമുഖങ്ങളിൽ അത്തരം രഹസ്യ ചരക്കുകൾ കൈകാര്യം ചെയ്യാൻ സ്വകാര്യ ഓപ്പറേറ്റർമാർക്ക് അധികാരം നൽകുകയാണെങ്കിൽ പ്രതിരോധ രഹസ്യങ്ങൾ ദേശവിരുദ്ധ ശക്തികൾക്ക് ചോർത്താനുള്ള സാധ്യതപോലുമുണ്ട്. എന്നാൽ ഈ നിരീക്ഷണങ്ങളൊന്നും സർക്കാരിനെ സംബന്ധിച്ച് പ്രാധാന്യമുള്ളവയാവുന്നില്ല. ഈ സർക്കാരിന്റെ മറ്റെല്ലാ നിയമനിർമ്മാണങ്ങളെയും പോലെത്തന്നെ, ഇതും കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്നതിനുള്ള ഒരുപാധിയാണ് എന്ന് നിസ്സംശയം പറയാം.
Recommended Video