പതിറ്റാണ്ടുകൾ പഴക്കമുള്ള അയോധ്യ തർക്കത്തിൽ അന്തിമ വിധി വന്ന വർഷം, 2019ലെ ചരിത്ര വിധികൾ
ദില്ലി: രാജ്യം നിർണായകമായ ഏറെ സംഭവങ്ങൾക്ക് സാക്ഷിയായ വർഷമാണ് 2019. രാജ്യം ഉറ്റുനോക്കിയ ലോക്സഭ തിരഞ്ഞെടുപ്പ് മുതൽ പുതിയ അപ്രതീക്ഷിത സഖ്യങ്ങൾ വരെ കടന്നു പോകുന്ന വർഷത്തിലെ പ്രധാന ഏടുകളാണ്. എന്നാൽ പതിറ്റാണ്ടുകൾ പഴക്കമുള്ള അയോധ്യഭൂമി തർക്ക കേസിൽ അന്തിമ വിധി വന്ന വർഷം എന്ന നിലയിലായിരിക്കും ഒരു പക്ഷെ 2019 ചരിത്രത്തിൽ അടയാളപ്പെടുത്തുക.
ലോക്സഭയെ വിറപ്പിച്ച മഹുവ മോയിത്ര മുതൽ താക്കറെ കുടുംബത്തിലെ ഇളമുറക്കാരൻ വരെ, 2019ൽ ചർച്ചയായ പേരുകാർ
19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആരംഭിച്ച ഒരു വലിയ തർക്കത്തിനാണ് രാജ്യത്തെ പരമോന്നത നീതി പീഠം ഇക്കൊല്ലം അന്തിമ തീർപ്പാക്കിയത്. ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും പടിയിറങ്ങുന്നതിന് മുമ്പായി രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക ചുറ്റുപാടുകളെ ഏറെ സ്വാധീനിക്കാൻ കഴിയുന്ന മറ്റു ചില വിധികളും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പ്രസ്താവിച്ചിരുന്നു. 2019ൽ രാജ്യം കേട്ട സുപ്രധാന വിധികൾ ഇവയാണ്.
സമാനതകളില്ലാത്ത അയോധ്യ കേസ്
സ്വതന്ത്ര ഇന്ത്യയുടെ രണ്ടിരട്ടി പ്രായമുണ്ട് കോടതി മുറികളെ പ്രകമ്പനം കൊള്ളിച്ച അയോധ്യകേസിന്. അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി കേസിലെ കക്ഷികളായ രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നിവർക്ക് തുല്യമായി വീതിച്ച് നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് 2019 നവംബർ 9ന് സുപ്രീം കോടതി അന്തിമ വിധി പറഞ്ഞത്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന കാലങ്ങളായുള്ള ഹിന്ദു സംഘടനകളുടെ ആവശ്യം അംഗീകരിക്കുന്നതായിരുന്നു സുപ്രീം കോടതി വിധി. കനത്ത ജാഗ്രതയോടെയാണ് രാജ്യം അയോധ്യ വിധി കാത്തിരുന്നത്. സമാനതകളില്ലാത്ത മുന്നൊരുക്കങ്ങളായിരുന്നു സർക്കാർ നടപ്പിലാക്കിയത്.
വിധി ഇങ്ങനെ
ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തിലാണ് അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി പരിഹാരം കണ്ടത്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠേനയാണ് വിധി പ്രസ്താവിച്ചത്. തർക്കഭൂമിയുടെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിനാണ്. അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാം. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ട്രസ്ററ് രൂപീകരിച്ച് ഉപാധികളോടെയാണ് ക്ഷേത്ര നിർമാണത്തിന് അനുമതി നൽകിയിരിക്കുന്നത്. കേസിലെ കക്ഷിയായ നിർമോഹി അഖാഡയ്ക്ക് ട്രസ്റ്റിൽ പ്രാതിനിധ്യം നൽകണം. അതോടൊപ്പം പള്ളി നിർമിക്കുന്നതിനായി അയോധ്യയിലെ സുപ്രധാനമായ സ്ഥലത്ത് സുന്നി വഖഫ് ബോർഡിന് 5 ഏക്കർ സ്ഥലം നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സമ്മിശ്ര പ്രതികരണമാണ് വിധിക്കെതിരെ ഉയർന്നത്. മുസ്ലിം സംഘടനകൾ പുന: പരിശോധനാ ഹർജി സമർപ്പിച്ചെങ്കിലും കോടതി ഇത് തള്ളിക്കളയുകയായിരുന്നു.
ചീഫ് ജസ്റ്റിസും വിവരാവകാശ പരിധിയിൽ
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ പരിധിയിൽ വരുമെന്ന സുപ്രധാന ഉത്തരവ് വന്ന വർഷം കൂടിയാണ് 2019. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണ ഘടന ബെഞ്ചിന്റേതായിരുന്നു വിധി. പൊതുതാൽപര്യം സംരക്ഷിക്കാൻ സുതാര്യത അനിവാര്യമാണെന്നും എന്നാൽ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഹനിക്കരുതെന്നും ചരിത്ര വിധിയിൽ പറയുന്നു. വിവരാവകാശ നിയമം പാസാക്കി 14 വർഷങ്ങൾ പിന്നിടുമ്പോഴാണ് നിയമത്തിന്റെ പരിധിയിലേക്ക് ചീഫ് ജസ്റ്റിസിന്റെ ഓഫീസിനേയും കൊണ്ടുവരുന്നത്. ജഡ്ജിമാരുടെ നിയമനം ഉൾപ്പെടെയുള്ള പരമോന്നത നീതി പീഠത്തിന്റെ പ്രവർത്തനങ്ങളിൽ നിർണായകമാകുന്നതാണ് ഈ ചരിത്ര വിധി.
റഫേൽ ഇടപാട്
റഫേൽ ഇടപാടിൽ കേന്ദ്ര സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയ സുപ്രധാന വിധി വന്നത് ഇക്കഴിഞ്ഞ നവംബറിലാണ്. ഫ്രാൻസിൽ നിന്നും 36 റഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ കഴിഞ്ഞവർഷം കോടതി വിധി പറഞ്ഞിരുന്നു. ഇതിനെതിരെ നൽകിയ പുന: പരിശോധന ഹർജികളിലാണ് സുപ്രീം കോടതി വീണ്ടും കേന്ദ്രത്തിന് ക്ലീൻ ചിറ്റ് നൽകിയത്. റഫേൽ ഇടപാടിൽ 59,000 കോടിയുടെ അഴിമതി നടന്നെന്ന ആരോപണത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. അഴിമതി ആരോപണങ്ങൾക്കും രാഷ്ട്രീയ കോളിളക്കങ്ങൾക്കും തിരികൊളുത്തിയ റഫേൽ വിവാദത്തിൽ അനുകൂല വിധി നേടാനായത് കേന്ദ്രസർക്കാരിന് ആശ്വാസമായി.
Recommended Video
ശബരിമലയ്ക്കും നിർണായകം
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിനെതിരെ സമർപ്പിക്കപ്പെട്ട പുന: പരിശോധനാ ഹർജികളിലെ സുപ്രീം കോടതി ഏറെ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നു. ഹർജികൾ പരിഗണിക്കണമോ വേണ്ടയോ എന്ന തീരുമാനിക്കുന്നത് കോടതി മാറ്റിവയ്ക്കുകയായിരുന്നു. വിശാല ബെഞ്ചിൽ നിന്നും 7 ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ലഭിച്ച ശേഷമാകും കോടതി പുന: പരിശോധനാ ഹർജികൾ പരിഗണിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങൾ ഏതാണെന്ന് തീരുമാനിക്കാനുള്ള അവകാശം കോടതിക്കാണോ മതാചാര്യന്മാർക്കാണോ? സദാചാരം, ഭരണഘടനാ സദാചാരം എന്നതിൻറെ കൃതൃമായ നിർവചനം എന്താണ് തുടങ്ങിയ 7 ചോദ്യങ്ങൾക്കാണ് ഭരണ ഘടന ബെഞ്ച് ഉത്തരങ്ങൾ നൽകേണ്ടത്. എന്നാൽ നിലവിലെ വിധി കോടതി സ്റ്റേ ചെയ്തിട്ടുമില്ല. ശബരിമലയ്ക്ക് പുറമെ മറ്റ് ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസുകളെല്ലാം ഒരൊറ്റ ബെഞ്ചിലേക്ക് വിട്ടുകൊണ്ട് ലിംഗ സമത്വം സംബന്ധിച്ച് നിർണായക തീരുമാനമാണ് സുപ്രീം കോടതി ഇനി എടുക്കാൻ പോകുന്നത്.