മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തിരിച്ചുവരും.... എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം അനുകൂലം!!
ഭോപ്പാല്‍: ഹിന്ദി ഹൃദയഭൂമിയിലെ ഏറ്റവും നിര്‍ണായകമായ സംസ്ഥാനമാണ് മധ്യപ്രദേശ്. അഞ്ച് സംസ്ഥാനങ്ങൡലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ പ്രചാരണം നടന്നതും ഇവിടെയാണ്. അപ്രതീക്ഷിതമായി കോണ്‍ഗ്രസ് ഇവിടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതാണ് ബിജെപിയെ ഞെട്ടിച്ചത്. ഇപ്പോഴിതാ എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നതും കോണ്‍ഗ്രസിന്റെ കുതിപ്പാണ്. നിരവധി കാരണങ്ങളും കോണ്‍ഗ്രസിന്റെ ഈ കുതിപ്പിന് പിന്നിലുണ്ട്.
കര്‍ഷക രോഷം മുതല്‍ സ്ത്രീ സുരക്ഷ വരെയുള്ള വിഷയങ്ങളില്‍ ശിവരാജ് സിംഗ് ചൗഹാന് കാര്യമായ വീഴ്ച്ച സംഭവിച്ചെന്നാണ് പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. അതേസമയം ശക്തമായ നേതൃത്വവും മുഖ്യമന്ത്രിമാരായി ഒന്നില്‍ അധികം പേര് പാര്ട്ടിയിലുള്ളതും കോണ്‍ഗ്രിന് ഗുണം ചെയ്തെന്നും ഉറപ്പാണ്. അതേസമയം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനവിധിയെ ഏറ്റവുമധികം സ്വാധീനിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. അതുകൊണ്ട് ബിജെപി എക്സിറ്റ് പോള്‍ ഫലത്തില്‍ ആശങ്കപ്പെടേണ്ടതുണ്ട്.
എക്സിറ്റ് പോള്‍ ഫലങ്ങള്‍
മധ്യപ്രദേശിലെ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിന് അനുകൂലമാണ്. അഞ്ചില്‍ നാലും കോണ്‍ഗ്രസിന്റെ കുതിപ്പാണ് പ്രവചിക്കുന്നത്. ഇന്ത്യ ടുഡേ, ന്യൂസ് എക്സ്, റിപബ്ലിക്ക് സി വോട്ടര്‍, സിഎസ്ഡിഎസ് എന്നീ സര്‍വേകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നു. ടൈംസ് നൗ സിഎന്‍എക്സ് സര്‍വേ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് പ്രവചിക്കുന്നത്.
സീറ്റുകള്‍ ഇങ്ങനെ
ഇന്ത്യാ ടുഡേ സര്‍വേയില്‍ ബിജെപിക്ക് 102 മുതല്‍ 120 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 104 മുതല്‍ 122 സീറ്റ് വരെ ലഭിക്കുമെന്നും പറയുന്നു. ടൈംസ് നൗ സര്‍വേയില്‍ ബിജെപിക്ക് 111 സീറ്റും കോണ്‍ഗ്രസിന് 109 സീറ്റും ലഭിക്കുമെന്ന് അവകാശപ്പെടുന്നു. ന്യൂസ് എക്സ് നേതാ സര്‍വേയില്‍ ബിജെപിക്ക് 106, കോണ്‍ഗ്രസിന് 112 സീറ്റുകള്‍ പ്രവചിക്കുന്നു. റിപബ്ലിക്ക് സര്‍വേയില്‍ ബിജെപിക്ക് 90 മുതല്‍ 106 സീറ്റുകളും കോണ്‍ഗ്രസിന് 110 മുതല്‍ 126 സീറ്റുകളും പ്രവചിക്കുന്നു. സിഎസ്ഡിഎസ് 126 സീറ്റ് കോണ്‍ഗ്രസിനും 94 സീറ്റ് ബിജെപിക്കും പ്രവചിക്കുന്നു.
സര്‍വേ സത്യമായാല്‍.....
തിരഞ്ഞെടുപ്പ് സര്‍വേകള്‍ സത്യമായാല്‍ ബിജെപിക്ക് ആശങ്കപ്പെടാന്‍ നിരവധി കാരണമുണ്ടാകും. ഒന്നാമത്തെ കാര്യം എട്ട് ശതമാനത്തോളം വോട്ട് ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് പോകും എന്നതാണ്. 15 വര്‍ഷം കൊണ്ട് താഴേ തലം മുതല്‍ ശക്തമായ വോട്ടുബാങ്ക് ഉണ്ടാക്കിയിട്ടുണ്ട് ബിജെപി. അതാണ് തിരിച്ച് കോണ്‍ഗ്രസിലേക്ക് പോകുക. മറ്റൊന്ന് കടുത്ത ഭരണവിരുദ്ധ വികാരമാണ്.
പ്രശ്നങ്ങള്‍ എന്തൊക്കെ
ബിജെപിക്ക് വലിയ പ്രതിസന്ധികളാണ് സംസ്ഥാനത്ത് നേരിടാനുള്ളത്. നിലവില്‍ ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് വര്‍ധന, പെട്രോള്‍ ഡീസല്‍ വിലവര്‍ധന, നോട്ട് നിരോധനം, ജിഎസ്ടി, എന്നിവ പ്രധാന വിഷയമായിട്ടുണ്ടെന്ന് വ്യക്തമാണ്. മറ്റൊന്ന് കര്‍ഷക രോഷമാണ്. കാര്‍ഷിക വിളകള്‍ നശിച്ചത് വഴിയുണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ആരോപണമുണ്ട്. സംസ്ഥാനത്തെ 73 ശതമാനം സീറ്റുകളും ഗ്രാമീണ മേഖലയിലാണ്. അതാണ് ബിജെപിക്ക് ഏറ്റവും തിരിച്ചടിയായതും.
വോട്ട് വര്‍ധിച്ചു
ഗ്രാമീണ മേഖലയില്‍ ഇത്തവണ വോട്ട് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഇത് കോണ്‍ഗ്രസ് നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന് വലിയ സ്വാധീനമുണ്ട്. ഇവിടെ വോട്ട് വര്‍ധിക്കുന്നത് കോണ്‍ഗ്രസിനുള്ള പിന്തുണയായിട്ടാണ് കാണുന്നത്. അതേസമയം നഗര വോട്ടര്‍മാരില്‍ വര്‍ധന ഉണ്ടായിട്ടുമില്ല. ഇതൊക്കെ കോണ്‍ഗ്രസ് പ്രതീക്ഷയ്ക്ക് കാരണമാണ്.
മന്ദ്സോര് പ്രക്ഷോഭം
സംസ്ഥാനത്ത് വലിയ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു മന്ദ്സോറിലെ കര്‍ഷക പ്രക്ഷോഭം. ഇവിടെ വെടിവെപ്പില്‍ ആറ് പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ബിജെപിയുമായി കര്‍ഷകര്‍ തുറന്ന യുദ്ധത്തിലായിരുന്നു. എന്നാല്‍ കാര്‍ഷിക വായ്പ അടക്കമുള്ള വിഷയങ്ങളും ബിജെപിയുടെ പ്രകടനപത്രികയും കര്‍ഷകരെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുകയായിരുന്നു. ഈ വിഷയങ്ങളെല്ലാം കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ചെയ്തു.
രാഹുലിന്റെ പ്രഖ്യാപനങ്ങള്‍
മധ്യപ്രദേശിലെ ഏറ്റവും വലിയ അദ്ഭുതമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഗംഭീര റാലികള്‍. അദ്ദേഹം കര്‍ഷക മേഖലയില്‍ നിരന്തരം നടത്തിയ പര്യടനങ്ങളും അതേ വിഷയങ്ങള്‍ തന്നെ പാര്‍ട്ടിയുടെ പ്രകടനപത്രികയിലും ഉള്‍പ്പെടുത്തിയതും കര്‍ഷകരുടെ പിന്തുണ നേടുന്നതായിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പത്ത് ദിവസത്തിനുള്ളില്‍ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പ എഴുതി തള്ളുമെന്ന് പറഞ്ഞതും കര്‍ഷകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. കര്‍ഷകര്‍ വായ്പ അടയ്ക്കുന്നത് പോലും ഇതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.
മധ്യപ്രദേശിൽ ബിജെപി കുത്തക തകരും, കോൺഗ്രസ് അധികാരത്തിലേറും,126 സീറ്റുകളെന്ന് എബിപി- സിഎസ്ഡിഎസ്
രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേറും... 200ൽ 105 സീറ്റ്, ടൈംസ് നൗ-സിഎൻഎക്സ് എക്സിറ്റ് പോൾ ഫലം!