മലാലി പള്ളി അമ്പലമായിരുവെന്ന് വിഎച്ച്പി; പൂജയും തുടങ്ങി... മംഗളൂരുവില്‍ നിരോധനാജ്ഞ
മംഗളൂരു: മലാലി ഗ്രാമത്തിലെ 700 വര്‍ഷം പഴക്കമുള്ള ജുമാ മസ്ജിദ് ക്ഷേത്രമാണെന്ന് ഹിന്ദുത്വ സംഘടനകള്‍. വിഎച്ച്പിയും ബജ്‌റംഗ്ദളും പ്രതിഷേധം ആരംഭിച്ചു. പള്ളിക്ക് അല്‍പ്പം ദൂരെ ഇവര്‍ പൂജ നടത്തി. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു. പള്ളിയുടെ 500 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ ഹിന്ദു ക്ഷേത്രമുണ്ടായിരുന്നുവെന്നും അത് പൊളിച്ചാണ് പള്ളി നിര്‍മിച്ചതെന്നും വിഎച്ച്പി നേതാക്കള്‍ പറയുന്നു.
പള്ളിയില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുകയാണ്. ഇതിനിടെ തൂണില്‍ കണ്ട ചില രൂപങ്ങള്‍ ഇവിടെ ക്ഷേത്രമായിരുന്നുവെന്നതിന് തെളിവാണെന്ന് വിഎച്ച്പി നേതാക്കള്‍ പറയുന്നു. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പള്ളി കമ്മിറ്റി പറയുന്നത് മറ്റൊന്നാണ്. തീരദേശ മേഖലയില്‍ ഒട്ടേറെ നിര്‍മിതകളില്‍ ഇങ്ങനെ കാണാം. ഇന്തോ-അറബിക് മാതൃകയിലാണ് തീരദേശത്തെ പള്ളികളുടെ നിര്‍മാണമെന്നും അവര്‍ വ്യക്തമാക്കുന്നു. അതേസമയം, സംഘര്‍ഷ സാധ്യത കണ്ട് കളക്ടര്‍ നിരോധനാജ്ഞയ്ക്ക് നിര്‍ദേശം നല്‍കി. പള്ളിയില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള രാമ ആഞ്ജനേയ ക്ഷേത്രത്തില്‍ വിഎച്ച്പി പ്രതിഷേധവും പൂജയും ആരംഭിച്ചിരിക്കുകയാണ്.
ചില സംഘര്‍ഷങ്ങളുണ്ടായതിനാല്‍ ക്ഷേത്രം മാറ്റുകയാണ് അന്ന് ചെയ്തതെന്നും ശേഷം അവിടെ പള്ളി നിര്‍മിക്കുകയായിരുന്നുവെന്നും ജ്യോല്‍സ്യന്‍ ഗോപാലകൃഷ്ണ പണിക്കര്‍ പ്രവചിച്ചു. ഈ പ്രശ്‌നത്തില്‍ ഒരുമിച്ച് പരിഹാരം കണ്ടില്ലെങ്കില്‍ മംഗളൂരു അനുഭവിക്കേണ്ടി വരുമെന്നും ജ്യോല്‍സ്യന്‍ പറഞ്ഞു. പള്ളി നില്‍ക്കുന്ന സ്ഥലത്ത് ഒരു ശിവക്ഷേത്രമായിരിക്കാനാണ് സാധ്യതയെന്നു പറഞ്ഞ ജ്യോല്‍സ്യന്‍, ക്ഷേത്രം പൊളിക്കാനുണ്ടായ കാരണം എന്താണെന്ന് കൃത്യമായി പറയാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തിന്റെ ചരിത്രം പ്രശ്‌നംവച്ചു നോക്കിയാണ് ജ്യോല്‍സ്യന്റെ പ്രവചനം. ഇനി പള്ളിയുടെ ചരിത്രം അറിയാനുള്ള ശ്രമത്തിലാണ് വിഎച്ച്പി. ഇതിന് വേണ്ടി മറ്റൊരു ജ്യോല്‍സ്യനെ സമീപിച്ചേക്കും.
പിസി ചാക്കോയ്ക്ക് പിന്നാലെ കെവി തോമസും എന്‍സിപിയിലേക്കോ? ശരദ് പവാറുമായി ചര്‍ച്ച നടത്തി...
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ക്ഷേത്ര രൂപങ്ങള്‍ കണ്ടുവെന്ന് പ്രചാരണം വന്നതോടെ സംഘര്‍ഷ സാഹചര്യമായി. തുടര്‍ന്ന് നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കോടതി പള്ളിക്കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. അസ്സയ്യിദ് അബ്ദുല്ലാഹില്‍ മദനി പള്ളിയിലാണ് വിഎച്ച്പി അവകാശവാദമുന്നയിച്ചിട്ടുള്ളത്. തീരപ്രദേശങ്ങളില്‍ ഇന്തോ-അറബ് നിര്‍മാണ രീതിയാണ് പണ്ട് കാലങ്ങളില്‍ സ്വീകരിച്ചിരുന്നതെന്ന് പള്ളിയുടെ ജനറല്‍ സെക്രട്ടറി സര്‍ഫറാസ് മലാലി പറയുന്നു. കര്‍ണാടകയിലെയും കേരളത്തിലെയും തീരപ്രദേശങ്ങളില്‍ ഇത്തരം നിര്‍മിതികള്‍ ഏറെ കാണാം. വര്‍ഷങ്ങളായി ഹിന്ദു-മുസ്ലിം സൗഹൃദം നിലനില്‍ക്കുന്ന പ്രദേശമാണിത്. പുതിയ അവകാശവാദങ്ങള്‍ വര്‍ഗീയത സൃഷ്ടിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സര്‍ഫറാസ് മലാലി പറഞ്ഞു.
മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം ജാമിഅ മസ്ജിദിലും ഹിന്ദുത്വ സംഘടനകള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. വിശദമായ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ജില്ലാ ഭരണകൂടത്തിന് നിവേദനം സമര്‍പ്പിച്ചു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. ഉത്തര്‍ പ്രദേശിലെ വാരണാസിയിലുള്ള ഗ്യാന്‍വാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് എന്നിവയിലും ഹിന്ദുത്വ സംഘടനകള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
Recommended Video