തമിഴ്നാട്ടിൽ മൂന്ന് മലയാളികൾക്ക് കൊറോണ: റെയിൽവേ ഡോക്ടറും മകനും ഐസോലേഷനിൽ, ജീവനക്കാർ നിരീക്ഷണത്തിൽ
കോയമ്പത്തൂർ: തമിഴ്നാട്ടിൽ മൂന്ന് മലയാളികൾക്ക് കൊറോണ സ്ഥിരീകരിച്ചു. മലയാളി ഡോക്ടർ, 10 മാസം പ്രായമായ മകൻ, അമ്മ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 29 കാരിയായ ഡോക്ടർ കോട്ടയം സ്വദേശിയാണ്. ഇവരുടെ വീട്ടിൽ ജോലിക്കായി നിൽക്കുന്ന സ്ത്രീക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കോയമ്പത്തൂർ ഇഎസ്ഐ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇവരെ ഈറോഡ് പെരുംതുറൈ മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റിയിട്ടുണ്ട്. റെയിൽവേ ആശുപത്രിയിൽ ഡോക്ടറാണ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ.
കോട്ടയത്ത് വീട്ടിൽ നിരീക്ഷണലിരുന്നയാൾ മരിച്ചു: ഹൃദയാഘാതമെന്ന് നിഗമനം, ഫലം കാത്ത് ആരോഗ്യവകുപ്പ്!!
സംഭവത്തോടെ മാർച്ച് 23 മുതൽ 26വരെ റെയിൽവേ ആശുപത്രി സന്ദർശിച്ചവർ നിരീക്ഷണത്തിലാണെന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ സംഭവത്തോടെ ഈറോഡ്, സേലം എന്നീ ജില്ലകളിൽ ശനിയാഴ്ച മുതൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പച്ചക്കറി ഉൾപ്പെടെയുള്ള വസ്തുക്കൾ വീടുകളിലെത്തിച്ച് നൽകുമെന്ന് അറിയിച്ച ജില്ലാ ഭരണകൂടം ജനങ്ങളോട് അവശ്യ സേവനങ്ങൾക്ക് പോലും പുറത്തിറങ്ങരുതെന്ന നിർദേശമാണ് നൽകിയിട്ടുള്ളത്.
ഞായറാഴ്ച നാല് പേർക്ക് കൂടി കൊറോണ വൈറസ് ബാധിച്ചതോടെ തമിഴ്നാട്ടിൽ 42 പേർക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. ഇവരിൽ രണ്ട് പേർ അടുത്തകാലത്ത് വിദേശത്തുനിന്ന് എത്തിയവരാണ്. മൂന്നാമത്തെയാൾ വിരുതുനഗർ ജില്ലയിലെ രാജപാളയം സ്വദേശിയാണ് ഇയാൾ. രോഗം സ്ഥിരീകരിച്ചവർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിഞ്ഞ് വരികയാണെന്ന് ആരോഗ്യ മന്ത്രി സി വിജയഭാസ്കർ ട്വിറ്ററിൽ കുറിച്ചു. അതേസമയം ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം ആയിരത്തിനടുത്തെത്തിയിട്ടുണ്ട്. 26 പേരാണ് രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 103 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ഏഴര ലക്ഷം കവിഞ്ഞിരുന്നു. 31,000 പേർ രോഗബാധയെത്തുടർന്ന് മരണമടയുകയും ചെയ്തിട്ടുണ്ട്.