ഐഎസ്ആർഒയിലെ മലയാളി ശാസ്ത്രജ്ഞൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ!
ഹൈദരാബാദ്: ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ. മലയാളിയായ ഐഎസ്ആർഒ ശാസ്ത്രജ്ഞനെയാണ് തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. നഗരമധ്യത്തിലുള്ള അമീർപേട്ടിലെ അന്നപൂർണ എന്ന ഫ്ലാറ്റ് കോംപ്ലക്സിലുള്ള സ്വന്തം അപ്പാർട്ട്മെന്റിലാണ് ഐഎസ്ആർഒയുടെ ഉപവിഭാഗമായ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിലെ ശാസ്ത്രജ്ഞൻ എസ് സുരേഷിനെ മരിച്ച നലിയിൽ കണ്ടെത്തിയത്.
തലയിൽ ഭാരമേറിയ എന്തോ വസ്തു വച്ച് അടിച്ചതാണ് ആഴത്തിൽ പരിക്കേൽക്കാനും മരിക്കാനും കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരടക്കം എത്തി പരിശോധന നടത്തി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
സുരേഷ് 20 വർഷമായി ഹൈദരാബാദിലാണ് കഴിയുന്നത്. ഭാര്യ ഒപ്പമുണ്ടായിരുന്നെങ്കിലും ചെന്നൈയ്ക്ക് സ്ഥലം മാറ്റം കിട്ടിയതിനെത്തുടർന്ന് 2005-ൽ ചെന്നൈയ്ക്ക് മാറുകയായിരുന്നു. പിന്നീട് ഒറ്റയ്ക്കാണഅ ഫ്ലാറ്റിൽ കഴിയുന്നത്. ചൊവ്വാഴ്ച ഓഫീസിലെത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ ഫോണിൽ വിളിച്ചു. മറുപടിയുണ്ടായില്ല.
തുടർന്ന് ബാര്യ ഇന്ദിരയെ വിളിച്ച് സഹപ്രവർത്തകർ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കളോടൊപ്പം ഹൈദരാബാദിലെത്തിയ ഭാര്യ പോലീസിനെ സമീപിച്ചു. തുടർന്ന പൊലീസെത്തി ഫ്ലാറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തറയിൽ സുരേഷ് മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. ഒരു മകനും മകളുമാണ് എസ് സുരേഷിനുള്ളത്. മകൻ അമേരിക്കയിലാണ്. മകൾ ദില്ലിയിലും.