'നിര്‍ഭാഗ്യകരമായ ദിവസം ആ പെണ്‍കുട്ടിയെ രക്ഷിക്കുകയല്ലാതെ മറ്റൊന്നും ആ സമയത്ത് ചിന്തിച്ചില്ല' നിമ്മി
മംഗളൂരു: കത്തിക്കുത്തേറ്റ വിദ്യാര്‍ഥിനിയെ അക്രമിയില്‍നിന്നു രക്ഷിച്ച മലയാളി നഴ്‌സ് നിമ്മി സ്റ്റീഫനെ കര്‍ണാടക സര്‍ക്കാര്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. കണ്ണൂര്‍ പയ്യാവൂര്‍ കുളക്കാട്ട് സ്വദേശിനിയും മംഗളൂരു ദേര്‍ളക്കട്ടെ ജസ്റ്റീസ് കെ.എസ്. ഹെഗ്‌ഡെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാണ് നിമ്മി. യുവതിയെ രക്ഷിക്കുന്നതില്‍ സ്റ്റാഫ് നഴ്‌സ് പ്രകടിപ്പിച്ച മാതൃകാപരമായ ധൈര്യവും മനസ്സിന്റെ സാന്നിധ്യവും അംഗീകരിച്ചാണ് സംസ്ഥാനത്തെ മികച്ച നഴ്‌സായി അവാര്‍ഡിന് പരിഗണിച്ചത്. കര്‍ണാടകയില്‍ മികച്ച നഴ്‌സിനുള്ള സംസ്ഥാനതല പുരസ്‌കാരമാണ് ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ്.
'ഇരട്ടച്ചങ്കനല്ല ഇരട്ടത്താപ്പിന്റെ അപ്പോസ്തലന്‍, ആസനത്തിൽ ആലു മുളച്ചാലും പിണറായിക്ക് അതൊരലങ്കാരമാണ്'
തന്റെ ജോലിയുടെ തുടക്കത്തില്‍ തന്നെ അഭിമാനകരമായ അവാര്‍ഡ് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് നിമ്മി സ്റ്റീഫന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഞാന്‍ എന്റെ കടമ ചെയ്യുകയായിരുന്നു, കഴിഞ്ഞ മാസം ആ നിര്‍ഭാഗ്യകരമായ ദിവസം പെണ്‍കുട്ടിയെ രക്ഷിക്കുകയല്ലാതെ മറ്റൊന്നും ആ സമയത്ത് ചിന്തിച്ചില്ല, ആളുകളെ സേവിക്കുന്നതില്‍ എനിക്ക് എപ്പോഴും താല്‍പ്പര്യമുണ്ടായിരുന്നു'- നിമ്മി പറഞ്ഞു. ഈ അവാര്‍ഡ് ലഭിക്കുന്നതിനേക്കാള്‍ ഞാന്‍ സന്തോഷിക്കുന്നത് പരിക്കേറ്റ പെണ്‍കുട്ടി സുഖം പ്രാപിക്കുന്നതിലാണ്. ഞാന്‍ അവളെ രണ്ടുതവണ സന്ദര്‍ശിച്ചിരുന്നു, അവളുടെ ഡോക്ടര്‍ ഞങ്ങളെ ഔപചാരികമായി പരിചയപ്പെടുത്തി. ഞാന്‍ അവളെ രക്ഷിക്കാന്‍ വന്ന ദിവസം 'നന്ദി' എന്ന് അവള്‍ പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു- 'നിമ്മി പറയുന്നു.
എല്ലായ്‌പ്പോഴും ഒരു നഴ്‌സാകണമെന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നു. എന്റെ വിദ്യാഭ്യാസം കഴിഞ്ഞയുടനെയാണ് ഇതേ സ്ഥാപനം എന്നെ ജോലിക്കെടുത്തത്. ഞാന്‍ ഇവിടെ ഒരു നഴ്‌സായി ജോലിചെയ്യാന്‍ തുടങ്ങിയിട്ട് 11 മാസമായെന്നും ഒരു കര്‍ഷക കുടുംബത്തിലാണ് താന്‍ ജനിച്ചതെന്നും നിമ്മി വ്യക്തമാക്കി. കഴിഞ്ഞ ജൂണ്‍ 28നായിരുന്നു കാര്‍ക്കള നിട്ടെ കോളജ് എം.ബി.എ വിദ്യാര്‍ഥിനിയായ ബാഗംബില സ്വദേശിനി ദീക്ഷയെ കാമുകന്‍ സുശാന്ത് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കോളജില്‍നിന്നു ബസ് ഇറങ്ങി വീട്ടിലേക്കു നടക്കുകയായിരുന്ന ദീക്ഷയെ സ്‌കൂട്ടറിലെത്തിയ യുവാവ് കുത്തിവീഴ്ത്തുകയായിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തിലാണു യുവതിയെ സുഹൃത്ത് ആക്രമിച്ചത്. 12 തവണ യുവതിയെ കുത്തിയ ഇയാള്‍ സ്വന്തം കഴുത്തിലും മുറിവേല്‍പ്പിച്ചു.
അടുക്കാന്‍ ശ്രമിക്കുന്ന ഓരോരുത്തരേയും യുവാവ് കത്തി വീശി അകറ്റിനിര്‍ത്തി. ഈ സമയമാണ് നിമ്മി ഇവിടെ എത്തുന്നത്. സ്വയം മുറിവേല്‍പ്പിച്ച് പെണ്‍കുട്ടിയുടെ മേല്‍ കിടക്കാന്‍ ശ്രമിക്കുമ്പോള്‍ നിമ്മി ഇയാളെ പിടിച്ചുമാറ്റാനെത്തിയത്. നിമ്മി ഒറ്റയ്ക്കു തന്നെ അയാളെ വലിച്ചുമാറ്റിക്കഴിഞ്ഞപ്പോഴേക്കും ഒപ്പം കൂടിനിന്ന നാട്ടുകാരും സഹായത്തിനെത്തി. നാട്ടുകാരുടെ സഹായത്തോടെ ഒരു നിമിഷം പോലും കളയാതെ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി. അപ്പോഴേക്കും ആശുപത്രി അധികൃതര്‍ അടിയന്തര സംവിധാനങ്ങളൊക്കെ തയാറാക്കി വച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ജീവിതത്തിലേക്കു തിരിച്ചുവന്നു. കുത്തേല്‍ക്കുന്ന സംഭവവും നിമ്മി പെണ്‍കുട്ടിയെ രക്ഷിക്കുന്നതും ആരോ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് വൈറലായതോടെയാണ് നിമ്മിക്ക് അഭിനന്ദനങ്ങള്‍ പ്രവഹിക്കാന്‍ തുടങ്ങിയത്.