ഐസിസിൽ ചേർന്ന മലയാളി വനിതകൾ കാബൂൾ ജയിലിൽ; മൊത്തം 10 ഇന്ത്യക്കാർ ജയിലിലെന്ന് കേന്ദ്രം!
ദില്ലി: ഐസിസിൽ ചേർന്ന മലയാളി വനിതകൾ കാബൂൾ ജയിലിലെന്ന് റിപ്പോർട്ട്. കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ, മറിയം റഹൈല എന്നിവരാണ് കാബൂളിലെ ജയിലിലുള്ളതായി കേന്ദ്രം അറിയിച്ചിരിക്കുന്നത്. മൊത്തം പത്ത് ഇന്ത്യക്കാരാണ് ജയിലിലുള്ളത്. യുദ്ധത്തിൽ കൊല്ലപ്പെട്ട ഐസിസ് ഭീകരരുടെ വിധവകാളാണ് ഇവരെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഐസിസിൽ ചേർന്ന നഫീസ, റുക്സാന അഹംഗീർ, സാബിറ, റുഹൈല തുടങ്ങിയവരും ജയിലിലുണ്ട്. ഇവരെ ഇന്ത്യയിലേകക് തിരിച്ച് കൊണ്ടുവരാൻ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇവരെ ഇന്ത്യയിലെത്തിച്ച് ഭീകര വിരുദ്ധ നിയമപ്രകാരം വിചാരണ ചെയ്യണോ, അഫ്ഗാൻ നിയമത്തിന് വിട്ടുകൊടുക്കണോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇനി ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണെങ്കിൽ ഭീകരപ്രവർത്തനം നടത്തിയ കേസിൽ ഇവർ വിചാരണ നേരിടേണ്ടി വരും.
എന്നാൽ തടവിൽ കഴിയുന്നവരെ ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് നിമിഷയുടെ അമ്മ വ്യക്തമാക്കി. കേസ് അന്വേഷണം നടക്കണമെങ്കിൽ അവരെ ഇന്ത്യയിലെത്തിക്കണം. ഇവർ മതംമാറിയത് എങ്ങിനെയാണെന്ന് പുറത്ത് വരണമെങ്കിൽ ഇന്ത്യയിൽ അന്വേഷണം വേണമെന്നും നിമിഷയുടെ അമ്മ വ്യക്തമാക്കി. കാബൂളിലെ ബദാംബാഗ് ജയിലിലാണ് ഇവർ ഇപ്പോൾ ഉള്ളത്. ഇവർ ഇപ്പോഴും ഐസിസ് ആശയത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.