കുനോ നാഷണൽ പാർക്കിലെ ഒരു ചീറ്റ കൂടി ചത്തു; കാരണം കണ്ടെത്തിയില്ല; 4 മാസത്തിനിടെ എട്ടാമത്തെ മരണം
മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ഒരു ആൺ ചീറ്റ കൂടി ചത്തു. ഇന്ന് പുലർച്ചെയാണ് ആഫ്രിക്കൻ ചീറ്റയായ സൂരജിനെ ചത്ത നിലയിൽ കണ്ടെത്തിയത്. മരണം കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. നാല് മാസത്തിനിടെ എട്ട് ചീറ്റകളാണ് ചത്തത്.
ചൊവ്വാഴ്ച തേജസ് എന്ന് പേരുള്ള മറ്റൊരു ചീറ്റ ചത്തിരുന്നു. പെൺചീറ്റയുമായുള്ള ഏറ്റുമുട്ടലിനിടെ ഉണ്ടായ ട്രോമാറ്റിക് ഷോക്ക് കാരണമാണ് ഈ ചീറ്റ മരിച്ചത് എന്നാണ് റിപ്പോർട്ട്. മാർച്ച് 27 ന് സാഷ എന്ന പെൺചീറ്റ വൃക്ക രോഗം ബാധിച്ച് ചത്തിരുന്നു. ഏപ്രിൽ 23നാണ് ഉദയ് എന്ന ആൺ ചീറ്റ മരണപ്പെട്ടത്.

മേയ് 29 ന് ഇണചേരുന്നതിനിടെ ആൺ ചീറ്റയുടെ ആക്രമണത്തിൽ ദക്ഷ എന്ന പെൺചീറ്റയ്ക്കും ജീവൻ നഷ്ടമായി. അതുപോലെ തന്നെ മെയ് 25ന് കാലാവസ്ഥയും നിർജ്ജലീകരണവും കാരണം രണ്ട് ചീറ്റക്കുഞ്ഞുങ്ങൾ ചത്തിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പ്രോജക്ട് ചീറ്റയുടെ ഭാഗമായി ഇന്ത്യ നമീബയിൽ നിന്ന് അഞ്ച് പെണ്ണും മൂന്ന് ആണും ഉൾപ്പെടെ എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ഇന്റർ കോണ്ടിനെന്റൽ ചീറ്റ ട്രാൻസ്‌ലോക്കേഷൻ പദ്ധതിയുടെ ഭാഗമായി ചരക്ക് വിമാനത്തിലാണ് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്.
പിന്നീട് ഇന്ത്യൻ എയർഫോഴ്സിന്റെ പെലികോപ്റ്ററില് ഗ്വാളിയോർ എയർഫോഴ്സ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ കുനോയിൽ തുറന്നുവിട്ടത്.












Click it and Unblock the Notifications