കരസേനയിലെ വനിത ഉദ്യോഗസ്ഥരെ അംഗീകരിക്കാന്‍ പുരുഷന്മാര്‍ തയ്യാറല്ലെന്ന് കേന്ദ്രം കോടതിയിൽ
ദില്ലി: വനിത ഓഫീസര്‍മാരെ അംഗീകരിക്കാന്‍ പുരുഷ സൈനികര്‍ തയ്യാറാകാത്തതിനാല്‍ കമാന്‍ഡോ തസ്തികകള്‍ക്ക് സ്ത്രീകള്‍ അനുയോജ്യരല്ലെന്ന് മോദി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തസ്തികകളില്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് വനിത ഉദ്യോഗസ്ഥര്‍ നല്‍കിയ ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വ്യത്യസ്ത ശാരീരിക മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ പോസ്റ്റിംഗിന് പരിഗണിക്കുമ്പോള്‍ പുരുഷ-വനിതാ ഉദ്യോഗസ്ഥരെ തുല്യമായി പരിഗണിക്കാനാവില്ല. മാത്രമല്ല കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍, യുദ്ധത്തടവുകാരാകേണ്ടി വരുമ്പോഴുള്ള വെല്ലുവിളികള്‍ തുടങ്ങിയ കാരണങ്ങളും അപേക്ഷയെ എതിര്‍ക്കാനായി കേന്ദ്രം കോടതിയില്‍ ചൂണിക്കാട്ടി.
രജനീകാന്തിന് നല്‍കിയ ഇളവ് തനിക്കും വേണമെന്ന് വികെ ശശികല, അത് നടപ്പില്ലെന്ന് ആദായ നികുതി വകുപ്പ്
സായുധ സേനയിലെ ഉയര്‍ന്ന പോസ്റ്റുകളിലേക്ക് അവസരം കാത്തിരിക്കുന്ന സ്ത്രീകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് കേന്ദ്രത്തിന്റെ തീരുമാനം. വനിതകളെ കമാന്‍ഡിംഗ് തസ്തികയിലേക്ക് ഉള്‍പ്പെടുത്തുന്നത് വഴി സായുധ സേനയുടെ പ്രവര്‍ത്തനത്തില്‍ അടിമുടി മാറ്റം വരുത്തേണ്ടി വരുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബാലസുബ്രഹ്മണ്യന്‍, നീല ഗോഖലെ തുടങ്ങിയവര്‍ ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, അജയ് റസ്‌തോഗി, എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.
വനിതകള്‍ക്ക് സായുധ സേനയില്‍ അവസരം നല്‍കിയാല്‍ കുടുംബം മുഴുവന്‍ ത്യാഗം ചെയ്യേണ്ട സ്ഥിതിയാണ്. ഇടയ്ക്കിടെയുള്ള സ്ഥലം മാറ്റങ്ങള്‍ കുട്ടികളുടെ പഠനത്തെയും ജീവിത പങ്കാളിയുടെ തൊഴിലിനെയും ബാധിക്കും. ഇതോടൊപ്പം ഗര്‍ഭാവസ്ഥയിലെ നീണ്ട അവധികള്‍, മാതൃത്വം, കുട്ടികളോടും കുടുംബത്തോടുമുള്ള ബാധ്യതകള്‍ എന്നിവ കാരണം വനിതാ ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കുന്നത് വെല്ലുവിളിയാണ്. പ്രത്യേകിച്ചും ഭാര്യാഭര്‍ത്താക്കന്മാര്‍ ഓഫീസര്‍മാരായിരിക്കുമ്പോള്‍ എന്നും കേന്ദ്രം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
അതേസമയം, നിരവധി സ്ത്രീകള്‍ പ്രതികൂല സാഹചര്യങ്ങളില്‍ അസാധാരണമായ ധൈര്യം പ്രകടിപ്പിച്ചതായി വനിതാ ഉദ്യോഗസ്ഥരെ പ്രതിനിധീകരിച്ചെത്തിയ അഭിഭാഷകരായ മീനാക്ഷി ലേഖിയും ഐശ്വര്യ ഭട്ടിയും ചൂണ്ടിക്കാട്ടി. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനന്‍ പാക് പോര്‍ വിമാനങ്ങളുമായി യുദ്ധം ചെയ്യുമ്പോള്‍ അണിയറയില്‍ ചുക്കാന്‍ പിടിച്ച മിന്റി അഗര്‍വാളിനെ ഉദാഹരിച്ചായിരുന്നു ഇവരുടെ വാദം. മിന്റിക്ക് പിന്നീട് യുദ്ധ സേവ മെഡല്‍ ലഭിച്ചിരുന്നു. കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ തീവ്രവാദ ആക്രമണമുണ്ടായപ്പോള്‍ ശത്രുക്കളെ തുരത്താന്‍ ധീരത കാണിച്ച മിതാലി മധുമിതയെയും അഭിഭാഷകര്‍ ഉദ്ധരിച്ചു.
ഭാവിയിലെ യുദ്ധങ്ങള്‍ ഹ്രസ്വവും തീവ്രവും മാരകവുമാകാന്‍ സാധ്യതയുണ്ടെന്നും യുദ്ധത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ പുരുഷ കോട്ടയായി മാറിയ ഇന്ത്യന്‍ സൈന്യത്തിലേക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടാണെന്നും അഭിഭാഷകന്‍ ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു. പുരുഷന്മാര്‍ മുന്നില്‍ നിന്ന് നയിക്കുമെന്നാണ് സൈനികര്‍ പ്രതീക്ഷിക്കുന്നത്. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങള്‍ പ്രകടനത്തെ തടസ്സപ്പെടുത്തും. അതിന്റെ ഫലമായി സൈന്യത്തിന്റെ മൊത്തം പ്രകടനം താഴേക്ക് വരും. അതിനാല്‍ വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കമാന്‍ഡ് തസ്തികയിലേക്കുള്ള വനിതാ ഓഫീസര്‍മാരെ സമ്പൂര്‍ണമായി നിരോധിക്കാനാകില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. പോലീസ് സേനയിലേക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തിയ ഉദാഹരണം ചൂണ്ടിക്കാണിച്ചായിരുന്നു ബെഞ്ചിന്റെ മറുപടി. കാലത്തിനൊപ്പം കേന്ദ്രത്തിന്റെ മാനസികാവസ്ഥ മാറണമെന്നും സ്ത്രീകള്‍ക്കും അവസരം നല്‍കണമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.