മമതയ്ക്ക് അടുത്ത തിരിച്ചടി; 20 തൃണമൂല്‍ എംപിമാര്‍ ബിജെപിയിലേക്ക്?
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയ്ക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനത്ത് ഭരണവും പിന്നാലെ പാര്‍ട്ടിയുടെ പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടപ്പെട്ടതിന് പിന്നാലെ പാര്‍ലമെന്റിലും മമത കനത്ത തിരിച്ചടി നേരിടാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് 20 തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെങ്കിലും ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം.
വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറഞ്ഞത് 20 തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെങ്കിലും ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പാര്‍ട്ടി മാറാന്‍ പദ്ധതിയിടുന്നുണ്ടെന്നും എന്‍ഡിടിവിയോട് വൃത്തങ്ങള്‍ പറഞ്ഞു. ഉയര്‍ന്ന തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എംപിമാര്‍ പാര്‍ട്ടി മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു.

തൃണമൂലിന് പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായി ആകെ 41 എംപിമാരുണ്ട്. ലോക്‌സഭയില്‍ 28 ഉം രാജ്യസഭയില്‍ 13 ഉം അംഗങ്ങളാണ് പാര്‍ട്ടിക്കുള്ളത്. ഇതില്‍ പകുതി പേരും ബി ജെ പിയിലേക്ക് മാറുകയാണ് എന്നാണ് വിവരം. ഈ മാറ്റം സംഭവിച്ചാല്‍, നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം മമത ബാനര്‍ജി നേരിടാന്‍ പോകുന്നു മറ്റൊരു വലിയ ആഘാതമായിരിക്കും എന്നുറപ്പാണ്.
പാര്‍ലമെന്ററി ഗ്രൂപ്പില്‍ പിളര്‍പ്പ് ഉണ്ടായാല്‍, അത് മമത ബാനര്‍ജിക്ക് വലിയ തിരിച്ചടിയാകും. പ്രതിപക്ഷ ക്യാമ്പിലെ എംപിമാരുടെ എണ്ണത്തില്‍ തൃണമൂലാണ് രണ്ടാമത്തെ വലിയ കക്ഷി. അവിടെ ഭിന്നത ഉണ്ടായാല്‍ പാര്‍ലമെന്റില്‍ ടിഎംസിയുടേയും പ്രതിപക്ഷത്തിന്റേയും സ്വാധീനം സാരമായി ബാധിക്കും. നേരത്തെ ബംഗാളിലെ പ്രതിപക്ഷ നേതാവായി തൃണമൂല്‍ വിമത നേതാവായ ഋതബ്രത ബാനര്‍ജി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആകെയുള്ള 89 എംഎല്‍എമാരില്‍ 60 എംഎല്‍എമാരും ഋതബ്രതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഋതബ്രതയെ തൃണമൂല്‍ പുറത്താക്കിയതിന് പിന്നാലെയായിരുന്നു ഇത്. ഇതോടെ ഭൂരിഭാഗം എംഎല്‍എമാരുടേയും പിന്തുണ തനിക്കാണ് എന്ന് കാണിച്ച് ഋതബ്രത സ്പീക്കര്‍ക്ക് കത്ത് നല്‍കുകയും സ്പീക്കര്‍ ഇത് അംഗീകരിക്കുകയുമായിരുന്നു.
ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള 60 എംഎല്‍എമാരുടെ വിമത വിഭാഗം തങ്ങളാണ് 'യഥാര്‍ത്ഥ' തൃണമൂല്‍ പാര്‍ട്ടി എന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മമത ബാനര്‍ജി തന്നെയാണ് തങ്ങളുടെ പാര്‍ട്ടി നേതാവ് എന്നാണ് ഋതബ്രത അടക്കമുള്ളവര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ കലാപം വര്‍ദ്ധിച്ചുവരികയാണ്. അഴിമതി, ആര്‍ജി കാര്‍ ബലാത്സംഗ-കൊലപാതക കേസ് കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിരവധി നേതാക്കള്‍ പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി സുവേന്ദു അധികാരി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പലരും പങ്കെടുത്തു. ലോക്‌സഭയിലും രാജ്യസഭയിലും വരും ദിവസങ്ങളില്‍ കൂടുതല്‍ പിളര്‍പ്പുകള്‍ ഉണ്ടായേക്കാമെന്നും ഇത് വിമത ഗ്രൂപ്പിന്റെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടിയുടെ പേരും ചിഹ്നവും നിലനിര്‍ത്താനുള്ള ശ്രമങ്ങളിലാണ് മമത ബാനര്‍ജിയുടെ ശ്രദ്ധ ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.
പാര്‍ട്ടി ഘടനകളുടെ ദ്രുതഗതിയിലുള്ള തകര്‍ച്ച, പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെട്ടത്, ഫിര്‍ഹാദ് ഹക്കീം പോലുള്ള പ്രധാന വ്യക്തിയുടെ രാജി എന്നിവ മമത ബാനര്‍ജിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.















Click it and Unblock the Notifications