എന്ത് സംഭവിച്ചാലും അനുവദിക്കില്ല; സംസ്ഥാന വ്യാപക പ്രതിഷേധ റാലി നടത്താന്‍ മമത
കൊല്‍ക്കത്ത: ഏത് സാഹചര്യത്തിലും ദേശീയ പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി.നിയമത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.
'എന്‍ആര്‍സിയുോ പൗരത്വ ഭേദഗതി നിയമമോ ബംഗാളിൽ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല. ബിജെപി ഇതര സംസ്ഥാനങ്ങളിലും നിയമം നടപ്പാക്കാൻ കേന്ദ്രം നിർബന്ധിക്കുകയാണെന്നും മമത ആരോപിച്ചു.പൗരത്വ നിയമം ഇന്ത്യയെ ഭിന്നിപ്പിക്കും. ഞങ്ങൾ അധികാരത്തിലിരിക്കുന്നിടത്തോളം കാലം സംസ്ഥാനത്ത് ഒരാൾ പോലും രാജ്യം വിടേണ്ടി വരില്ലെന്നും മമത കൂട്ടിച്ചേർത്തു.
ഇതിനോടകം ബംഗാള്‍ ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളാണ് നിയമത്തിനെതിരെ രംഗത്ത് വന്നത്. കേന്ദ്ര നിയമത്തിന് തടയിടാന്‍ സംസ്ഥന നിയമം പാസാക്കുമെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രതികരിച്ചത്. രാജ്യത്തിന്‍റെ മതേതരസ്വഭാവത്തെ തകര്‍ക്കുന്ന ബില്ല് കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരിക്കുന്നു. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
നിയമത്തിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളില്‍ നിരോധനാജ്ഞയേയും മറികടന്നാണ് ജനം തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അസമില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ സൈന്യത്തിന്‍റെ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.