പൗരത്വ ഭേദഗതി നിയമം; ഹിതപരിശോധന നടത്താൻ വെല്ലുവിളിച്ച് മമതാ ബാനർജി
ദില്ലി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കണമോയെന്ന് ഹിത പരിശോധനയിലൂടെ തീരുമാനിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പൗരത്വ നിയമ ഭേദഗതി, എൻആർസി വിഷയങ്ങളിൽ ഹിത പരിശോധന നടത്താൻ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് മമത ബാനർജി വെല്ലുവിളിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായി കൊൽക്കത്തയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു മമതാ ബാനർജി.
പൗരത്വ നിയമത്തില്‍ പ്രതിഷേധം, രാമചന്ദ്ര ഗുഹയും യോഗേന്ദ്ര യാദവും അറസ്റ്റില്‍, ദില്ലി യുദ്ധക്കളമായി
ഹിതപരിശോധനയിൽ പരാജയപ്പെട്ടാൽ മോദി സർക്കാർ രാജിവച്ചൊഴിയണമെന്നും മമതാ ബാനർജി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭപോലുള്ള നിഷ്പക്ഷ സംഘടനകളുടെ നേതൃത്വത്തിലാകണം ഹിത പരിശോധന നടത്തേണ്ടത്. എത്രപേർ ഈ നിയമത്തെ അനുകൂലിക്കുന്നുണ്ടെന്ന് അപ്പോൾ ബോധ്യമാകുമെന്നും മമത ബാനർജി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാൻ കൂറ്റൻ റാലികൾ നടത്തുകയാണ് മമതാ ബാനർജി. ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് റാലികളിൽ മമത ഉയർത്തുന്നത്. അക്രമം നടത്തുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന മോദിയുടെ പരാമർശത്തിനെതിരെ മമത ആഞ്ഞടിച്ചു. ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. നിയമം പിൻവലിക്കാതെ പ്രതിഷേധങ്ങൾ അവസാനിപ്പിക്കില്ലെന്നും മമതാ ബാനർജി വ്യക്തമാക്കി.
മുസ്ലിം തൊപ്പി ധരിച്ച് ബിജെപി പ്രവർത്തകർ നാടാകെ അതിക്രമങ്ങൾ നടത്തുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള കലാപമാണ് നിയമത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ആരുടെയും ഔദാര്യത്തിലല്ല ഈ രാജ്യത്ത് നമ്മൾ ജീവിക്കുന്നത്. സ്വാതന്ത്ര്യം ലബിച്ച് 73 വർഷമാകുമ്പോഴാണ് ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കേണ്ടി വരുന്നതെന്നും മമത വിമർശിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ബംഗാളിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.