ബിജെപിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് മമത ബാനര്‍ജി, ബിജെപിയെ പോലൊരു പാർട്ടിയെ വെറുക്കുന്നു
ദില്ലി: കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ നിന്നും ത്രിപുര പിടിച്ചെടുത്ത ശേഷം ഇനി പശ്ചിമ ബംഗാളിലേക്കും കേരളത്തിലേക്കുമാണ് ബിജെപിയുടേയും ആര്‍എസ്എസിന്റെയും നോട്ടം. കേരളത്തില്‍ ഇക്കുറിയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ലെങ്കിലും ബംഗാളിലെ അവസ്ഥ വ്യത്യസ്തമാണ്.
2ല്‍ നിന്നും 18ലേക്കാണ് ബിജെപി സീറ്റ് നേട്ടം ഉയര്‍ത്തിയത്. ഇത് മമത ബാനര്‍ജിയേയും തൃണമൂലിനേയും ആശങ്കപ്പെടുത്തുന്നതാണ്. തൃണമൂല്‍ എംഎല്‍എമാരടക്കം ബിജെപിയിലേക്ക് പോകുന്നതും മമതയെ വിറളി പിടിപ്പിച്ചിരിക്കുന്നു. ഇതോടെ ബിജെപിയെ പൂട്ടാന്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് മമത.
ബംഗാൾ പിടിക്കാൻ ബിജെപി
പശ്ചിമ ബംഗാളില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ജയിച്ച് ഭരണം പിടിക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കുളളത്. അതിലേക്ക് ഓരോ ചുവടായി ബിജെപി നടന്നടുത്ത് കൊണ്ടിരിക്കുന്നു. 2014ല്‍ ബംഗാളില്‍ നിന്ന് ബിജെപിക്ക് കിട്ടിയത് 2 സീറ്റ് മാത്രമായിരുന്നു. ഇത്തവണ അത് 18 സീറ്റായി ഉയര്‍ന്നു.
തിരിച്ചടിയേറ്റ് മമത
കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനത്തിലേക്ക് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വീണു. ആകെയുളള 42ല്‍ 22 സീറ്റുകള്‍ മാത്രമാണ് തൃണമൂലിന് ലഭിച്ചത്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മൂന്ന് എംഎല്‍എമാര്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നു.
യുദ്ധം പ്രഖ്യാപിച്ച് മമത
അന്പതിന് മുകളില്‍ കൗണ്‍സിലര്‍മാരും നേതാക്കളുമടക്കം ബിജെപിയില്‍ എത്തി. ഇങ്ങനെ പോയാന്‍ ബിജെപിക്ക് ബംഗാള്‍ ഭരണം പിടിക്കാന്‍ വലിയ വിയര്‍പ്പൊഴുക്കേണ്ടി വരില്ല. അത് ആദ്യം തിരിച്ചറിഞ്ഞിരിക്കുന്നത് മമത ബാനര്‍ജി തന്നെയാണ്. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിറകെ മമത ബിജെപിയോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഇനി പ്രതികാരത്തിന്റെ സമയമാണെന്ന് മമത പറയുന്നു.
പ്രതിരോധിക്കാൻ പുതിയ വഴി
സംസ്ഥാനത്ത് ബിജെപിയേയും ആര്‍എസ്എസിനേയും നേരിടാന്‍ രണ്ട് പ്രത്യേക സംഘടനകള്‍ രൂപീകരിക്കാനാണ് മമതയുടെ നീക്കം. ബംഗ ജനനി ബാഹിന, ജയ് ഹിന്ദ് ബാഹിനി എന്നീ രണ്ട് സംഘടനകള്‍ രൂപീകരിച്ച് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മമത ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപി അക്രമങ്ങൾ
സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ബിജെപിയേയും ആര്‍എസ്എസിനേയും ഈ രണ്ട് സംഘടനകളും ചെറുക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സംസ്ഥാനത്ത് ബിജെപി നടത്തിയ അക്രമങ്ങള്‍ക്കെതിരെ മമത തുറന്നടിച്ചു. ബിജെപി ഗുണ്ടകള്‍ 400ല്‍ അധികം വീടുകള്‍ തകര്‍ത്തു.
ജനം ശബ്ദം ഉയര്‍ത്തണം
ഈ ഗുണ്ടകളെയൊന്നും വെറുതേ വിടില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.ബിജെപിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പോലീസ് ഓഫീസര്‍മാരെ വെറുതെ വിടില്ലെന്നും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു. ബിജെപി സംസ്ഥാനത്ത് സൃഷ്ടിക്കുന്ന അക്രമങ്ങള്‍ക്കെതിരെ ജനം ശബ്ദം ഉയര്‍ത്തണം.
ബിജെപിയോട് വെറുപ്പ്
ബംഗാളിലും അല്ലാത്തവരും എന്ന വിഭജനം സംസ്ഥാനത്ത് ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മതസൗഹാര്‍ദ്ദം തകര്‍ക്കാനാണ് അവരുടെ ശ്രമം. ബിജെപിയെ പോലുളള ഒരു പാര്‍ട്ടിയോട് തനിക്ക് വെറുപ്പാണെന്നും മമത ബാനര്‍ജി പറഞ്ഞു. വര്‍ഗീയ ചേരി തിരിവിന് എതിരെ ജനം ശബ്ദം ഉയര്‍ത്തണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു.