ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി... ഐപിഎസ്, ഐഎഎസ് ഓഫീസര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി മമതാ ബാനർജി!
കൊല്‍ക്കത്ത: ബംഗാളില്‍ ചുവടുറപ്പിക്കുന്ന ബിജെപിയെ തുരത്താന്‍ പുതിയ മാര്‍ഗവുമായി മമതാ ബാനര്‍ജി. 5 ദിവസത്തിനുള്ളില്‍ ബിദ്ദന്നഗര് പൊലീസിലെ 5 ഐപിഎസ് ഉദ്യോഗസ്ഥരെയും കമ്മീഷണര്‍മാരെയുമാണ് മമത സ്ഥലം മാറ്റിയത്. കൊല്‍ക്കത്തയെ ബന്ധിപ്പിക്കുന്ന സുപ്രധാന പൊലീസ് കമ്മീഷണര്‍ ആസ്ഥാനമാണ് ബിദ്ദന്നഗര്. നിരവധി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, സുഭാഷ് ചന്ദ്രബോസ് ഇന്റര്‍ നാഷ്ണല്‍ എയര്‍പ്പോര്‍ട്ട്, സാള്‍ട്ട് ലേക്ക് സ്റ്റേഡിയം, സെക്ടര്‍ 5-രജരാത് ഐ.ടി ഹബ്, രാജാരത് റസിഡന്‍ഷ്യല്‍ കോളനികള്‍ എന്നിവയാണ് ഇതിന്റെ കീഴില്‍ വരുന്നത്.
ഏപ്രില്‍ മാസത്തില്‍ ബിദ്ദന്നഗര് പൊലീസ് കമ്മീഷണര്‍ ഗ്യാന്‍വന്ദ് സിംഗിനെ തിരഞ്ഞെടുപ്പ് കമ്മീഷന് ആ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. മമതയോടുള്ള അടുപ്പമായിരുന്നു ഇതിന് കാരണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരിയില്‍ മമത നടത്തിയ ധര്‍ണയില്‍ പങ്കെടുത്ത 5 ഐ.പി.എസ് ഓഫീസര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.
മെയ് 25 വരെ ആ പോസ്റ്റില്‍ ഉണ്ടായിരുന്ന നടരാജന് രമേശ് ബാബുവിനെ മാറ്റിയാണ് സിംഗിനെ നിയോഗിച്ചിരിക്കുന്നത്. മാതൃക പെരുമാറ്റച്ചട്ടം മെയ് 26 വരെ നിലവിലുള്ളതിനാല്‍ സിംഗിനെ തിരികെയെടുക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ അതിന് തൊട്ടു പിറ്റേ ദിവസം തന്നെ അദ്ദേഹത്തെ മറ്റൊരു സുപ്രധാന പോസ്റ്റായ ലോ ആന്‍ഡ് ഓര്‍ഡര്‍ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചു കൊണ്ട് ഉത്തരവിട്ടു.
കൂടാതെ നിഷാത് പര്‍വേസിനെ ബിദ്ദന്നഗറിലേക്ക് മാറ്റുകയും ചെയ്തു. മെയ് 8ന് പര്‍വേസിനെ മാറ്റി ഭരത്ലാല് മീനയെ ആ സ്ഥാനത്തേക്ക് നിയമിച്ചു. പക്ഷേ അദ്ദേഹം ചാര്‍ജെടുക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം ലക്ഷ്മി നാരായണ്‍ മീണയ്ക്ക് വേണ്ടി മാറി കൊടുത്തു. തിരഞ്ഞെടുപ്പ് സമയത്ത് ബിദ്ദന്നഗറിലെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ബിജെപി അനധികൃത പണം ബംഗാളിലേക്ക് ഒഴുക്കുന്നതെന്ന് മമത നിരന്തരം ആരോപിച്ചിരുന്നു.
പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷന് നിയമിച്ച ഉദ്യോഗസ്ഥര്‍ ഇതില്‍ അന്വേഷണം പോലും നടത്തിയില്ല. ബിദ്ദന്നഗര് കമ്മീഷണറേറ്റില്‍ മാത്രമല്ല ഇത്തരത്തില്‍ പെട്ടെന്നുള്ള സ്ഥലമാറ്റമുണ്ടായിരിക്കുന്നത്. നോര്‍ത്ത് കൊല്‍ക്കത്തയിലെ ബാരാക്കപൂരില് സുനില്‍ ചൗധരിയെ പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് ത്രിവേദി ബിജെപി നേതാവ് അര്ജുന് സിംഗിനോട് തോറ്റതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. അതുപോലെ, മൂന്ന് ഐ.പി.എസ് ഓഫീസര്‍മാരായ അര്‍ണാബ് ഘോഷ്, അന്നപ്പ ഇ, ജോയ് ബിശ്വാസ് എന്നിവരുടെ പോസ്റ്റുകളും രണ്ട് ദിവസത്തിനുള്ളില്‍ പിന്‍വലിച്ചിട്ടുണ്ട്.