ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള സ്കൂളുകൾ പൂട്ടുന്നു; എൻഒസി ഇല്ല, 125 സ്കൂളുകൾക്ക് താഴ് വീഴും!
കൊൽക്കത്ത: ആർഎസ്എസിനെതിരെ കരു നീക്കങ്ങളുമായി മമത ബാനർജി സർക്കാർ. ബംഗാളിലെ 125 സ്കൂളുകൾ പൂട്ടാൻ നോട്ടീസ് നൽകിയെന് ബംഗാൾ വിദ്യാഭ്യാസമന്ത്രി പാർഥാ ചാറ്റർജി അറിയിച്ചു. നോട്ടീസ് നൽകിയ സ്കൂളുകളെല്ലാം നടത്തുന്നത് ആർഎസ്എസാണ്. ഈ സ്കൂളുകൾക്കൊന്നും വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
നോട്ടീസ് നൽകിയ സ്കൂളുകളിൽ ഭൂരിഭാഗവും ശാരദ ശിശു തീർത്ഥ, സരസ്വതി ശിശു മന്ദിർ, വിവേകാനന്ദ വിദ്യാ വികാസ് പരിഷത്ത് എന്നീ ട്രസ്റ്റുകളുടെ മേൽനോട്ടത്തിലാണെന്നും ഇതിന്റയെല്ലാം ആസ്ഥാനം ലക്നൗവിലുള്ള വിദ്യാ ഭാരതി അഖില ഭാരതീയ ശിക്ഷ സദൻ ആണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
സിലബസ് പിന്തുടരുന്നില്ല
ആർഎസ്എസിന്റെ കീഴിൽ 400 സ്കൂളുകൾ പശ്ചിമ ബംഗാളിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 125 സ്കൂളുകളുകൾക്കാണ് നോട്ടീസ് നൽകിയിട്ടുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ചില സ്കൂളുകൾ സർക്കാർ സിലബസ് പിന്തുടരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വടി ചുഴറ്റാൻ പഠിക്കേണ്ട സ്ഥലമല്ല
സ്കൂളുകൾ വടി ചുഴറ്റാൻ പഠിക്കേണ്ട സ്ഥലമല്ലെന്നാണ് സർക്കാരിന്റെ നിലപാട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസ് ആയാലും അല്ലെങ്കിലും സ്കൂളുകളിൽ പഠിപ്പിക്കേണ്ടത് ഇതല്ലെന്നും നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവർത്തകരോടും അദ്ദേഹം ആവർത്തിച്ചു. മുൻസർക്കാരാണ് ഇവയ്ക്ക് പ്രവർത്തിക്കാൻ എൻഒസി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച വിദ്യാഭ്യാസം നൽകുന്നവ
അതേസമയം ഇത്തരം ഒരു നിലപാട് എടുക്കുന്നതിന് മുമ്പ് മന്ത്രി അദ്ദേഹത്തിന്റെ മണ്ഡലത്തിലെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആദ്യം സന്ദർശിക്കുകയാണ് വേണ്ടെതെന്ന് സൗത്ത് ബംഗാളിലെ ആർഎസ്എസ് സെക്രട്ടറി ജിഷ്ണു ബസു പറഞ്ഞു. അദ്ദേഹം പൂട്ടുമെന്ന് പറയുന്ന സ്കൂളുകൾ വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നവയാണെന്നും ജിഷ്ണു ബസു പറഞ്ഞു.
കോടതിയെ സമീപിക്കും
സ്കൂളുകൾ പൂട്ടാനുള്ള ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് സ്കൂൾ ട്രസ്റ്റിന്റെ വക്താവ് അരിജിത് ബക്‌ഷി അറിയിച്ചു. ബിജെപിക്കെതിരെ നിരന്തരം പോരാട്ടം നടത്തുന്ന സർക്കാരാണ് മമത ബാനർജി നേതൃത്വം നൽകുന്ന സർക്കാർ. രാജ്യത്തെ ബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നശിപ്പിക്കുന്നുവെന്ന് പറഞ്ഞ് മമത ബാനർജി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
കോടിയേരി പറയുന്നതെല്ലാം വെറുതെ, കണ്ണൂരിന്റെ ചരിത്രം അതാണ്... കൂടെ നിർത്തും!
കണ്ണൂർ നേതൃത്വം ഒറ്റപ്പെടുന്നു; പാർട്ടിയുടെ പ്രതിച്ഛായ മോശപ്പെടുത്തി, സംസ്ഥാന നേതാക്കൾക്ക് അതൃപ്തി!
ഒടുവിൽ ജയരാജൻ സമ്മതിച്ചു! ആകാശ് തില്ലങ്കേരി പാർട്ടിക്കാരൻ തന്നെ! ഇനി രക്ഷയില്ല?