മമത ബാനർജിയുടെ കയ്യിൽ 9.75 ഗ്രാം സ്വർണ്ണാഭരണങ്ങൾ, വീടോ വാഹനമോ സ്വന്തമായില്ല, സ്വത്ത് വിവരങ്ങൾ
സ്വന്തമായി ഭൂമിയോ വീടോ വാഹനമോ ഇല്ലാതെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മമതയുടെ സ്വത്ത് വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം മമത ബാനർജിയുടെ മൊത്തം ആസ്തി 15.4 ലക്ഷം രൂപയാണ്. ലളിതമായ ജീവിതശൈലിയിലൂടെ ഇതിനകം ശ്രദ്ധേയയായ നേതാവാണ് മമത ബാനർജി.
മമതയുടെ ആസ്തികളിൽ ഭൂരിഭാഗവും ബാങ്ക് അക്കൗണ്ടുകളിലാണ്. ഇന്ത്യൻ ബാങ്കിൽ 12.76 ലക്ഷം രൂപയുണ്ട്. ഇതിൽ 12.36 ലക്ഷം രൂപ സേവിംഗ്‌സ് അക്കൗണ്ടിലും, 40,000 രൂപ തിരഞ്ഞെടുപ്പ് ചിലവുകൾക്കുമായി നീക്കിവെച്ചിരിക്കുന്നു. കൂടാതെ, 75,700 രൂപ പണമായി കയ്യിലുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
9.75 ഗ്രാം സ്വർണ്ണാഭരണങ്ങളും മമത ബാനർജിക്ക് സ്വന്തമായുണ്ട്, ഇതിന് ഏകദേശം 1.45 ലക്ഷം രൂപ വിലവരും. മൊത്തം ജംഗമ ആസ്തികൾ 15.37 ലക്ഷം രൂപയാണെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. വ്യക്തിപരമായ സ്വത്തുക്കളിൽ ഭൂമിയോ വീടോ സ്വന്തമായിട്ടില്ലെന്ന് മമത ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.

മമതയുടെ വരുമാനം 2024-25 സാമ്പത്തിക വർഷത്തിൽ 23.21 ലക്ഷം രൂപയായിരുന്നു, ഇത് 2023-24-ലെ 20.72 ലക്ഷം രൂപയേക്കാൾ കൂടുതലാണ്. 2021-22-ൽ 38.14 ലക്ഷം രൂപയായിരുന്നു മമതയുടെ ഏറ്റവും ഉയർന്ന വരുമാനം. 2025-26 സാമ്പത്തിക വർഷത്തിൽ 40,600 രൂപ നികുതി റീഫണ്ടായും ലഭിച്ചിട്ടുണ്ട്.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) 2021ൽ പുറത്തുവിട്ട റിപ്പോർട്ടിൽ മമത ബാനർജി ഇന്ത്യയിലെ ഏറ്റവും ദരിദ്രയായ മുഖ്യമന്ത്രിയാണെന്ന് രേഖപ്പെടുത്തിയിരുന്നു. അന്ന് അവരുടെ ആസ്തി ഏകദേശം 15 ലക്ഷം രൂപയായിരുന്നു. 2016-ൽ ഇത് ഏകദേശം 30 ലക്ഷം രൂപയായിരുന്നത് പിന്നീട് കുറയുകയായിരുന്നു.
1970കളിൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ മമത, 1998ൽ തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചു. 1984ൽ എംപിയായ അവർ കൊൽക്കത്ത സൗത്ത് മണ്ഡലത്തിൽ നിന്ന് പലതവണ വിജയിച്ചു. റെയിൽവേ മന്ത്രി സ്ഥാനത്ത് ഉൾപ്പെടെ കേന്ദ്രമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2011ലാണ് മമത ബാനർജി ആദ്യമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായത്. അതിനുശേഷം ഇതുവരെയും ആ സ്ഥാനത്ത് തുടരുകയാണ്. ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 4ന് ഫലപ്രഖ്യാപനം ഉണ്ടാകും. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് പശ്ചിമ ബംഗാളിലെ പ്രധാന മത്സരം.












Click it and Unblock the Notifications