മമത ബാനര്‍ജി വിടാനൊരുക്കമല്ല; തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കോടതിയില്‍, വിമതര്‍ മറ്റൊരു വഴിക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ആശ്ചര്യപ്പെടുത്തുന്ന വിധിയാണ് വന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായിരുന്ന മമത ബാനര്‍ജി വരെ സ്വന്തം തട്ടകമായ ഭബാനിപൂര്‍ മണ്ഡലത്തില്‍ തോറ്റു. ഇവിടെ ജയിച്ച സുവേന്ദു അധികാരി ബംഗാളിന്റെ മുഖ്യമന്ത്രിയുമായി. അട്ടിമറി നടത്തിയാണ് ബിജെപി അധികാരം പിടിച്ചത് എന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു.
സുവേന്ദു അധികാരിയുടെ വിജയം ചോദ്യം ചെയ്ത് മമത ബാനര്‍ജി ഇന്ന് കല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. സുവേന്ദുവിന് 73917 വോട്ടും മമതയ്ക്ക് 58812 വോട്ടുമാണ് ലഭിച്ചത്. 15105 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ബിജെപി സ്ഥാനാര്‍ഥിയുടെ വിജയം. വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയ മമത ബാനര്‍ജിക്ക് മര്‍ദ്ദനമേറ്റു എന്ന് അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു, തൃണമൂല്‍ ഏജന്റിനെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കി എന്ന് മമത ആരോപിക്കുകയും ചെയ്തു.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് മമത ബാനര്‍ജി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മമതയുടെ വാദം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ കല്യാണ്‍ ബാനര്‍ജി മമതയുടെ പുതിയ നീക്കം സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് സുതാര്യമായല്ല നടന്നത് എന്ന് അദ്ദേഹം പറഞ്ഞു. 12 റൗണ്ട് വോട്ട് എണ്ണിയ ശേഷമാണ് അട്ടിമറി നടന്നത് എന്നും കല്യാണ്‍ ബാനര്‍ജി വിശദീകരിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി കനക്കുന്നു. തൃണമൂലിലെ 80 എം.എല്‍.എമാരില്‍ 58 പേരും പാര്‍ട്ടി വിട്ടതിന് പിന്നാലെ, ലോക്സഭയിലെ 20 വിമത എം.പിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (എന്‍.സി.പി.ഐ) എന്ന സംഘടനയില്‍ ലയിക്കുന്നതായി പ്രഖ്യാപിക്കുകയും ഇവര്‍ പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്ക് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.
കൂറുമാറ്റ നിരോധന നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ഈ നീക്കം. 2003ലെ ഭേദഗതി പ്രകാരം, ഒരു പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് അംഗങ്ങള്‍ മറ്റൊരു രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയില്‍ ലയിക്കുകയാണെങ്കില്‍ അവര്‍ക്ക് അയോഗ്യത നേരിടേണ്ടി വരില്ല. തൃണമൂല്‍ എം.പിമാര്‍ ഈ വ്യവസ്ഥയാണ് ഉപയോഗപ്പെടുത്തിയത്. ബിജെപിയിലേക്ക് നേരിട്ട് ലയിക്കുന്നത് പ്രവര്‍ത്തകരുടെ എതിര്‍പ്പിന് കാരണമാകുമെന്ന് ഭയന്നാണ്, എന്‍.സി.പി.ഐയെ ഇവര്‍ ഇതിനായി തിരഞ്ഞെടുത്തത്.
ഇവരുടെ പിന്തുണ ലഭിക്കുന്നതോടെ ലോക്സഭയില്‍ എന്‍.ഡി.എയുടെ അംഗബലം വര്‍ധിക്കുകയും ഏപ്രിലില്‍ പരാജയപ്പെട്ട മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസാക്കുന്നതിന് സര്‍ക്കാരിന് കൂടുതല്‍ കരുത്ത് കിട്ടുകയും ചെയ്യും. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാനും കൂറുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ബി.ജെ.പി ഭരണഘടനാ വിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ ആരോപിച്ചു.















Click it and Unblock the Notifications