രാഹുൽ ഗാന്ധിക്ക് പകരം പ്രതിപക്ഷത്തിന്റെ മുഖമായി മമതാ ബാനർജി, മുന്നിൽ മമതയെന്ന് സർവേ ഫലം
ദില്ലി: രാജ്യത്തെ പ്രതിപക്ഷ സഖ്യത്തിന്റെ മുഖമായി രാഹുൽ ഗാന്ധിക്ക് പകരം ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി വരുമെന്ന് സർവേ റിപ്പോർട്ട്. ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേയിലാണ് പ്രതിപക്ഷനേതൃനിരയിലേക്ക് രാഹുലിന് പകരം മമതയെത്തുമെന്ന വിലയിരുത്തലുകൾ ഉയർന്നു വന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് സർവേ ഫലം; 37 ശതമാനം പേരുടെ പിന്തുണ
19 ശതമാനം പേരാണ് രാഹുൽ ഗാന്ധിക്ക് പകരക്കാരിയായി മമതാ ബാനർജിയെ പിന്തുണച്ചത്. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെയും 12 ശതമാനം ആളുകൾ പിന്തുണച്ചു. ബിജെപി നേതാവ് നവീൻ പട്നായിക്കിനെ 11 ശതമാനം പേർ പിന്തുണച്ചപ്പോൾ ശരദ് യാദവിനും 11 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.
വൈഎസ്ആർ കോൺഗ്രസ് നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിയെ സർവേയിൽ പങ്കെടുത്ത് 9 ശതമാനം പേരും പിന്തുണച്ചു. മായാവതിക്ക് 8 ശതമാനവും ടിആർഎസ് നേതാവ് കെ ചന്ദ്രശേഖര റാവുവിന് 6 ശതമാനം പിന്തുണയും ലഭിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ വൻ മുന്നേറ്റം നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. ബംഗാളിൽ ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധമാണ് മമതാ ബാനർജി ഉയർത്തുന്നത്. കേന്ദ്രസർക്കാർ നടപടികളെ ചോദ്യം ചെയ്തും മോദിയേയും അമിത് ഷായേയും വെല്ലുവിളിച്ചും പ്രതിപക്ഷ നിരയിലെ ശക്തയായ നേതാവായി മമതാ ബാനർജി വളർന്നു കഴിഞ്ഞു.
രാജ്യം കണ്ടതിൽ വെച്ചേറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നാണ് സർവേയിൽ പങ്കെടുത്ത 37 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്. 14 ശതമാനം പേരുടെ പിന്തുണയോടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് രണ്ടാം സ്ഥാനത്ത്. ജമ്മു കശ്മീരിലെ പ്രശ്നങ്ങൾ 5 വർഷത്തിനുള്ളിൽ മോദി സർക്കാർ പരിഹരിക്കുമെന്നാണ് സർവേയിൽ പങ്കെടുത്ത 65 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്.