വാശി തുടർന്ന് മമത ബാനർജി, സമരക്കാരോട് അയവില്ല.. പരിക്കേറ്റ ഡോക്ടറെ സന്ദർശിക്കാനുളള തീരുമാനം മാറ്റി!
കൊല്‍ക്കത്ത: ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം സമവായത്തിലെത്താതെ തുടരുന്നു. സമരം അവസാനിപ്പിക്കാനുളള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അന്ത്യശാസന തളളിയ ഡോക്ടര്‍മാര്‍ ആദ്യം മമത ബാനര്‍ജി മാപ്പ് പറയണം എന്നാണ് ആവശ്യപ്പെടുന്നത്. അതിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡോക്ടറെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനുളള തീരുമാനത്തില്‍ നിന്നും മമത ബാനര്‍ജി പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍.
നരേന്ദ്ര മോദിക്കും ഇമ്രാൻ ഖാനും ഇടയിൽ മഞ്ഞുരുക്കം, നേതാക്കളുടെ മുഖം തെളിഞ്ഞു, കൈ കൊടുത്തു!
കടുംപിടുത്തത്തില്‍ നിന്നും മമത അയയുന്നതിന്റെ ഭാഗമായി ഡോക്ടറെ സന്ദര്‍ശിച്ചേക്കും എന്നായിരുന്നു പുറത്ത് വന്ന വിവരം. എന്നാല്‍ ഡോക്ടര്‍മാര്‍ സമരം തുടരുന്നതിനാല്‍ സന്ദര്‍ശന തീരുമാനത്തില്‍ നിന്നും മുഖ്യമന്ത്രി പിന്മാറുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡോക്ടര്‍മാരുടെ സമരം ഒരാഴ്ചയായി തുടരുകയാണ്. ഇതുവരെ 700ല്‍ അധികം ഡോക്ടര്‍മാരാണ് രാജി വെച്ചിരിക്കുന്നത്.
48 മണിക്കൂറിനുളളില്‍ പ്രശ്നപരിഹാരം ഉണ്ടായിട്ടില്ലെങ്കില്‍ അനിശ്ചിത കാല സമരം പ്രഖ്യാപിക്കാനാണ് ഡോക്ടര്‍മാരുടെ നീക്കം. ഡോക്ടര്‍മാരുടെ സമരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് വിശദീകരണം തേടിയിട്ടുണ്ട്. പ്രശ്നം ഉടന്‍ പരിഹരിക്കാന്‍ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
ബംഗാളിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നായി വെളളിയാഴ്ച മാത്രം മൂന്നൂറോളം ഡോക്ടര്‍മാര്‍ രാജി വെയ്ക്കുകയുണ്ടായി. ഡോക്ടര്‍മാരെ മമത ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നുവെങ്കിലും മമത മാപ്പ് പറയാതെ ചര്‍ച്ചയ്ക്കില്ലെന്നതാണ് സമരക്കാരുടെ നിലപാട്. കൊല്‍ക്കത്ത എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ രോഗിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദിച്ചതാണ് വിവാദങ്ങളുടെ തുടക്കം. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണം എന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.