മമത ബാനർജിയുടെ ഘർവാപ്പസി? കോൺഗ്രസിൽ ലയിക്കാൻ മമതയ്ക്ക് ഓഫർ, നീക്കത്തിന് ചുക്കാൻ പിടിച്ച് സോണിയാ ഗാന്ധി
താനുണ്ടാക്കിയ പാർട്ടി തന്റെ കയ്യിൽ നിന്ന് പോകുന്ന രാഷ്ട്രീയ തകർച്ചയുടെ വക്കിൽ നിൽക്കുകയാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ വൻ തോൽവി നേരിട്ടതിന് പിന്നാലെ പാർട്ടിയിലുണ്ടായ ആഭ്യന്തര കലാപം ടിഎംസിയെ പിളർത്തിയിരിക്കുകയാണ്.
ലോക്‌സഭയിൽ മുതിർന്ന പാർലമെന്റേറിയൻ ഡോ കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ ടിഎംസിയുടെ 29 എംപിമാരിൽ 20 പേരും വിമതരായി മാറി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം തന്നെ പശ്ചിമ ബംഗാൾ നിയമസഭയിൽ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ അറുപതോളം എംഎൽഎമാരും പാർട്ടി നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മമത ബാനർജിക്ക് നേരെ കോൺഗ്രസ് സഹായഹസ്തം നീട്ടിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കോൺഗ്രസിൽ ചേരാനുള്ള നിർദ്ദേശവുമായി കോൺഗ്രസ് കേന്ദ്ര നേതൃത്വം മമതാ ബാനർജിയെ നേരിട്ട് സമീപിച്ചതായാണ് പ്രമുഖ കേന്ദ്രങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിന് ശേഷമാണ് കോൺഗ്രസിലേക്ക് മടങ്ങി വരാൻ മമത ബാനർജിയോട് ആവശ്യപ്പെട്ടത് എന്നാണ് വിവരം.

പ്രതിപക്ഷ സഖ്യത്തിലെ ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായി ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. പാർട്ടികൾ തമ്മിൽ ലയിക്കുന്നതിനുള്ള വ്യവസ്ഥകളിൽ, മമതാ ബാനർജിക്ക് കോൺഗ്രസിന്റെ ദേശീയ വൈസ് പ്രസിഡന്റ് പദവിയും അഭിഷേക് ബാനർജിക്ക് ദേശീയ ജനറൽ സെക്രട്ടറി പദവിയും വാഗ്ദാനം ചെയ്തതായാണ് വിവരം.
തൃണമൂലിലെ മമതാ പക്ഷത്തുള്ള ബാക്കി നേതാക്കളെക്കൂടി കോൺഗ്രസിന്റെ ഭാഗമാക്കുന്നത് വഴി പാർലമെന്റിന്റെ ഇരുസഭകളിലും കോൺഗ്രസിന്റെ അംഗബലം പെട്ടെന്ന് വർദ്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. അടുത്തിടെ പാർട്ടിക്ക് നേരിട്ട രാഷ്ട്രീയ നഷ്ടങ്ങൾ നികത്താൻ ഇത് സഹായിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
ഒരു വിദ്യാർത്ഥി നേതാവായാണ് മമതാ ബാനർജി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജോഗമായ ദേവി കോളേജിൽ പഠിക്കുമ്പോൾ, കോൺഗ്രസ് (ഐ) പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ ഛാത്ര പരിഷത്ത് യൂണിയനുകൾ സ്ഥാപിച്ച്, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യയുമായി (കമ്മ്യൂണിസ്റ്റ്) അഫിലിയേറ്റ് ചെയ്ത ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷനെ അവർ പരാജയപ്പെടുത്തിയിരുന്നു.
ആദ്യകാലങ്ങളിൽ കോൺഗ്രസ് പാർട്ടിയിൽ പല പ്രധാന പദവികളും മമത വഹിച്ചിട്ടുണ്ട്. 1991ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പിവി നരസിംഹ റാവു സർക്കാരിന്റെ കീഴിൽ മാനവവിഭവശേഷി വികസനം, യുവജനക്ഷേമം, കായികം, വനിതാ ശിശുവികസനം എന്നീ വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രിയായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1998ൽ കോൺഗ്രസിന്റെ പശ്ചിമ ബംഗാൾ ഘടകത്തിൽ നിന്ന് പിരിഞ്ഞുപോയ ഒരു വിഭാഗമായാണ് തൃണമൂൽ കോൺഗ്രസ് രൂപം കൊണ്ടത്.
കോൺഗ്രസിന്റെ ലയന നിർദ്ദേശത്തെക്കുറിച്ച് രണ്ട് പാർട്ടികളും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. എങ്കിലും ബംഗാളിലെ രാഷ്ട്രീയ സാഹചര്യം വളരെ മോശമായതിനാൽ പാർട്ടിയുടെ നിലനിൽപ്പിനായി ഒരു ദേശീയ പാർട്ടിയുമായി ഒത്തുപോകുന്ന കാര്യം മമതയും ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് സൂചന.














Click it and Unblock the Notifications