പൌരത്വ നിയമം: നിലപാടിൽ മാറ്റമില്ല, ജനങ്ങളുടെ താൽപ്പര്യങ്ങളെ ഹനിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മമത
കൊൽക്കത്ത: പൌരത്വ നിയമഭേദഗതിയിലും ദേശീയ പൌരത്വ രജിസ്റ്ററിലുമുള്ള നിലപാട് ആവർത്തിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്തെ ജനങ്ങളുടെ താൽപ്പര്യങ്ങളെ ഹനിക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് മമതാ ബാനർജി ചൊവ്വാഴ്ച വ്യക്തമാക്കിയത്.
"ഞങ്ങൾക്ക് ആരുടെയും ദയയിൽ ജീവിക്കണ്ട. നിങ്ങളുടെ അവകാശങ്ങൾ കവരാൻ ഞാൻ ആരെയും അനുവദിക്കില്ല" പത്തർപ്രതിമയിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കുമ്പോഴാണ് മമതയുടെ പ്രതികരണം. ഞാനാണ് നിങ്ങളുടെ സംരക്ഷക. ഇനി ആരെങ്കിലും നിങ്ങളുടെ അവകാശങ്ങൾക്ക് മേൽ വന്നാൽ അവർക്കത് അതെന്റെ മൃതശരീരത്തിന് മുകളിൽ മാത്രമേ ചെയ്യാൻ കഴിയൂ എന്നും മമത കൂട്ടിച്ചേർക്കുന്നു.
പൌരത്വ നിയമഭേദഗതിയ്ക്കും ദേശീയ പൌരത്വ രജിസ്റ്ററിനുമെതിരായ പ്രതിഷേധങ്ങളെ പിന്തുണക്കുമെന്ന് അറിയിച്ച മമത ഇടത് പാർട്ടികൾ ആഹ്വാനം ചെയ്യുന്ന ബന്ദിന് അനുകൂല നിലപാട് സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇടതുപാർട്ടികൾ ജനുവരി എട്ടിന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പുറമേ ജനുവരി ഒന്നുമുതൽ ഏഴ് ദിവസം പൌരത്വ നിയമഭേദഗതിയ്ക്കും ദേശീയ പൌരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധം സംഘടിപ്പിച്ച് വരികയാണ്.
ഒരു തരത്തിലുള്ള ബന്ദിനെയും പിന്തുണക്കില്ല. കാരണം അത് ജനങ്ങളെ പ്രശ്നത്തിലാക്കുകയും നഷ്ടത്തിലാക്കുകയും ചെയ്യും. പ്രശ്നങ്ങളെ ഞങ്ങൾ പിന്തുണയ്ക്കന്നു എന്നാൽ ഞങ്ങളുടെ സർക്കാർ ബന്ദിനെ പിന്തുണക്കുന്നില്ല. ഞങ്ങൾ പൌരത്വ നിയമഭേദഗതിക്കെതിരായ പോരാട്ടം തുടരുമെന്നും മമത വ്യക്തമാക്കി. എല്ലാ പാർട്ടികളും ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നത്.
രാജ്യം ഇപ്പോൾ തന്നെ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ബന്ദ് ജനങ്ങളെ കൂടുതൽ പീഡിപ്പിക്കുന്നു. ഞാൻ ജനങ്ങളെ പീഡിപ്പിക്കുന്നതിനെ പിന്തുണക്കുന്നില്ലെന്നും മമത വ്യക്തമാക്കി.