യുപിഎ അധ്യക്ഷ സ്ഥാനത്തേക്ക് മമത അല്ലെങ്കില്‍ കമല്‍നാഥ്? ഇടവും വലവും കെജ്രിവാളും അഖിലേഷും
ദില്ലി: മമത ബാനര്‍ജിയുടെ ദില്ലി സന്ദര്‍ശനം കോണ്‍ഗ്രസിനെ മെയിന്‍ റോളിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടി. യുപിഎയുടെ പുതുമോഡലാണ് മമതയുടെ മനസ്സിലുള്ളത്. പ്രശാന്ത് കിഷോറാണ് ഈ ദില്ലി മോഡല്‍ തയ്യാറാക്കിയത്. ഖേല ഹോബ അഥവാ കളി തുടങ്ങി എന്ന തന്ത്രം തന്നെയാണ് ദില്ലിയിലേക്കും കൊണ്ടുവരുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ 2024ലെ ക്യാമ്പയിനെ കമല്‍നാഥ് നയിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രതിപക്ഷ കൂട്ടായ്മയില്‍ എല്ലാം കമല്‍നാഥാണ് മുന്നില്‍ നില്‍ക്കുന്നത്. ഇത് കോണ്‍ഗ്രസിന് പ്രതിപക്ഷ സഖ്യത്തില്‍ കൂടുതല്‍ വിശ്വാസ്യത നല്‍കുന്നുണ്ട്.
മമത ദില്ലിയിലെത്തിയത് യുപിഎ പുതിയ രീതിയിലേക്ക് മാറ്റുന്നതിനാണ്. ഇത് വളരെ അടുത്ത നേതാക്കള്‍ക്ക് മാത്രമേ അറിയാവൂ. സോണിയ ഗാന്ധി അനാരോഗ്യം കാരണം വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ മമതയ്ക്ക് യുപിഎയുടെ അധ്യക്ഷ സ്ഥാനം ആവശ്യമാണ്. ഇതുമായി ബന്ധപ്പെടുള്ള സൂചനകള്‍ സോണിയക്ക് മമത നല്‍കി കഴിഞ്ഞു. മമത അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതില്‍ രാഹുലിനും എതിര്‍പ്പില്ല. അതേസമയം പ്രതിപക്ഷത്തിന്റെ മുഖമാകാന്‍ രാഹുലിനെ മമത സഹായിക്കും. പകരം മമതയെ കോണ്‍ഗ്രസ് പിന്തുണയ്ക്കും.
യുപി തിരഞ്ഞെടുപ്പാണ് മമത അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഗൗരവത്തോടെ കാണുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കുന്നുവോ അവര്‍ക്ക് കേന്ദ്രത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും. സമാജ് വാദി പാര്‍ട്ടിയാണ് വിജയിക്കുന്നതെങ്കില്‍ അവര്‍ പ്രതിപക്ഷ നിരയിലെ നിര്‍ണായക ശക്തിയാവും. എന്നാല്‍ ജയിക്കുന്നത് ബിജെപിയാണെങ്കില്‍, അതും വന്‍ ഭൂരിപക്ഷത്തിനാണ് വിജയിക്കുന്നതെങ്കില്‍ അതോടെ പ്രതിപക്ഷത്തിന്റെ ആവേശം അണയും. അഖിലേഷിനോട് സാധ്യമായ എല്ലാ ഓപ്ഷനും നോക്കാനാണ് മമത നിര്‍ദേശിക്കുന്നത്.
മോദിയും ഇന്ത്യയും തമ്മിലുള്ള പോരാട്ടം എന്ന രീതിയിലേക്കാണ് മമത പ്രതിപക്ഷ നീക്കത്തെ മാറ്റുന്നത്. അതിന് പ്രധാന കാരണം മോദി പ്രയോഗിച്ച തന്ത്രം തന്നെയാണ്. 2014 മോദിയും മറുപക്ഷത്ത് കലാപങ്ങളുടെ സഖ്യവുമാണെന്ന് ബിജെപി പ്രചാരണം നടത്തിയിരുന്നു. അതേ രീതിയാണ് മമത ബിജെപിക്കെതിരെ പ്രയോഗിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലുമുള്ള ബംഗാളി വോട്ടര്‍മാരെ കണ്ടെത്തി അവരെ ക്യാന്‍വാസ് ചെയ്യാനും മമത ശ്രമം തുടങ്ങിയിട്ടുണ്ട്. അകാലിദളിനെ പ്രതിപക്ഷ നിരയിലേക്ക് കൊണ്ടുവരണമോ എന്ന കാര്യത്തില്‍ മാത്രമാണ് ചര്‍ച്ച നടക്കുന്നത്.
കോണ്‍ഗ്രസിനെ ഒഴിവാക്കി ഒരു പ്ലാനും നടക്കില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയതാണ്. എന്നാലും രാഹുല്‍ ഗാന്ധി അടക്കമുള്ളവരുമായി കൈകോര്‍ക്കാന്‍ പലരും മടിക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനാണ് മമത ദില്ലിയിലെത്തി. അരവിന്ദ് കെജ്രിവാളുമായി മമത ഇക്കാര്യം സംസാരിച്ചു. കോണ്‍ഗ്രസുമായി അത്ര നല്ല ബന്ധമല്ല എഎപിക്കുള്ളത്. 2019ല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ നോക്കിയത് അജയ് മാക്കന്‍ അടക്കമുള്ളവര്‍ തകര്‍ത്തിരുന്നു. മറ്റൊന്ന് മുമ്പ് കോണ്‍ഗ്രസുമായുള്ള സഖ്യം നിയമസഭയില്‍ പൊളിഞ്ഞതാണ്. ഈ കാരണങ്ങള്‍ കൊണ്ട് കോണ്‍ഗ്രസ് നേതാക്കളില്‍ പലരെയും കെജ്രിവാളിന് പിന്തുണയ്ക്കാന്‍ താല്‍പര്യമില്ലാത്തവരാണ്.
ഇത് മാറ്റണമെന്നാണ് കെജ്രിവാളിനോട് മമത നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയവും ദേശീയ അജണ്ടയും തമ്മില്‍ വ്യത്യസ്തമായിരിക്കണമെന്ന് മമത കെജ്രിവാളിനെ അറിയിച്ചു. ദില്ലിയില്‍ അജയ് മാക്കനുമായുള്ള പോരാട്ടം തുടരാമെന്നും, എന്നാല്‍ പ്രതിപക്ഷ ഐക്യത്തിനായി സോണിയക്കൊപ്പം കൈകോര്‍ക്കണമെന്നും മമത ആവശ്യപ്പെട്ടിട്ടുണ്ട്. മമത നിര്‍ദേശിച്ചതോടെ കോണ്‍ഗ്രസുമായുള്ള പ്രശ്‌നങ്ങള്‍ മറന്ന് ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കാന്‍ കെജ്രിവാള്‍ തയ്യാറായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ രാഹുലിനൊപ്പം 14 പാര്‍ട്ടികള്‍ അണിനിരന്നപ്പോള്‍ അതിലൊരു പാര്‍്ട്ടി എഎപിയായിരുന്നു.
കെജ്രിവാളിന് വരാന്‍ പോകുന്ന പുതിയ യുപിഎയില്‍ നിര്‍ണായക റോളുണ്ടാവും. അതേസമയം കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും എഎപിയും കോണ്‍ഗ്രസും ദില്ലിയില്‍ പൂജ്യമായിരുന്നു. ഇനിയും ഭിന്നിച്ചാല്‍ ഒരു സീറ്റും ഉണ്ടാവില്ലെന്ന് കെജ്രിവാളും വിശ്വസിക്കുന്നുണ്ട്. അതേസമയം അഖിലേഷ് യാദവിനോടും ഇക്കാര്യം മമത അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായുള്ള പ്രശ്‌നം കാരണം എസ്പിക്ക് ദേശീയ തലത്തില്‍ മുന്നേറാനാവില്ലെന്ന് മമത അഖിലേഷിനെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷത്തിന് ഒരു കേന്ദ്ര സര്‍ക്കാര്‍ രൂപീകരണം സാധ്യമല്ലെന്ന് മമത അഖിലേഷിനെ അറിയിച്ചു.
ബിജെപിയും കോണ്‍ഗ്രസും നേരിട്ട് പോരാട്ടം വരുന്ന നിരവധി സംസ്ഥാനങ്ങളുണ്ട്. ഇവയാണ് മമതയ്ക്ക് ഇനി നേടിയെടുക്കാനുള്ളത്. കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസാണ് പ്രധാന കക്ഷി. ഇവിടെ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിന്റെ സഹായം തന്നെ വേണം. പ്രശാന്ത് കിഷോറാണ് മമതയും കോണ്‍ഗ്രസും തമ്മിലുള്ള തന്ത്രങ്ങള്‍ക്ക് വഴിയൊരുക്കിയത്. അതേസമയം രാഹുല്‍ ഗാന്ധിയെ പ്രധാന നേതാവായി പ്രഖ്യാപിക്കാന്‍ ശരത് പവാറിന് സമ്മതമാണ്. മമതയ്ക്ക് ആവശ്യവും ഈ പിന്തുണ മാത്രമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോപ്പുലാരിറ്റി കുറയുന്നു എന്ന് പ്രതിപക്ഷ നേതാക്കളെല്ലാവരും വിശ്വസിക്കുന്നുണ്ട്. അതിന് പല കാരണങ്ങളുമുണ്ടെന്നും ഇവര്‍ വിശ്വസിക്കുന്നുണ്ട്. മോദി ഭക്തരും മോദിയെ പിന്തുണയ്ക്കുന്നവരും എന്ന കാറ്റഗറിയാണ് ഇതുവരെ ബിജെപിയുടെ വോട്ടുബാങ്കുണ്ടായിരുന്നത്. ഇതില്‍ മോദിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ട്. വിവിധ സര്‍വേകളില്‍ തൊഴില്‍ വലിയ വിഷയമായി യുവാക്കള്‍ കാണുന്നുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സമ്പദ് വ്യവസ്ഥയിലെ സാധാരണക്കാരുമായി ബന്ധിപ്പിക്കുന്ന കാര്യങ്ങളാണ് മോദിയുടെ പോപ്പുലാരിറ്റി ഇടിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ പിന്തുണയില്ലാത്തതും കര്‍ഷകരുടെ രോഷവും ഇതിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്നു.
അതേസമയം കമല്‍നാഥിനും ആനന്ദ് ശര്‍മയ്ക്കും മമതയുടെ ഈ ടീമില്‍ വലിയ റോളുണ്ട്. എന്നാല്‍ മമത യുപിഎ അധ്യക്ഷയാവാനില്ലെന്നാണ് നേതാക്കളെ അറിയിച്ചിരിക്കുന്നത്. പ്രശാന്ത് കിഷോറും ഇതേ നിലപാടാണ് സ്വീകരിച്ചത്. പകരം രണ്ട് പേരുകളാണ് കോണ്‍ഗ്രസ് മുന്നില്‍ കാണുന്നത്. കമല്‍നാഥോ ഭൂപീന്ദര്‍ ഹൂഡയോ യുപിഎ അധ്യക്ഷന്മാരാകും. ഇതിന് രാഹുല്‍ ഗാന്ധിയുടെ അനുമതിയാണ് ഇനി വേണ്ടത്. കോണ്‍ഗ്രസ് ബന്ധം രക്തത്തില്‍ ഉള്ളതിനാല്‍ മമത വന്നാലും കുഴപ്പമില്ലെന്നാണ് രാഹുലിന്റെ നിലപാട്. അതേസമയം ജഗന്‍ മോഹന്‍ റെഡ്ഡി, കെസിആര്‍, അങ്ങനെ നിരവധി തനേതാക്കളുടെ പേരുകള്‍ മമതയുടെ മുന്നില്‍. ജഗനെ കൊണ്ടുവരുന്നതിനോട് കിഷോറിന് എതിര്‍പ്പില്ല.
Recommended Video
2024 വരെ മമത തുടര്‍ച്ചയായി ദില്ലിയിലെത്തും. ഓരോ രണ്ട് മാസം കൂടുമ്പോഴും ദില്ലിയിലേക്ക് വന്ന് എല്ലാവരുമായും ചര്‍ച്ചകള്‍ തുടരാനാണ് മമതയുടെ പ്ലാന്‍. ശരത് പവാറുമായി ഫോണില്‍ സംസാരിച്ചാണ് മമത മടങ്ങിയതും. രണ്ട് കാര്യങ്ങള്‍ മമതയ്ക്ക് ഗുണകരമായി നില്‍ക്കുന്നത്. ഒന്ന് ബ്രാഹ്മണ വിഭാഗം നേതാവാണ് അവര്‍. ഇത് ബിജെപിക്കെതിരെ നില്‍ക്കുമ്പോള്‍ മമതയ്ക്ക് ലഭിക്കുന്ന തുല്യതയാണ്. കോണ്‍ഗ്രസിന് ഇപ്പോള്‍ അതില്ല. സിപിഎം നേതാവ് സോമനാഥ ചാറ്റര്‍ജിയെ 1984ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച ചരിത്രമുണ്ട് മമതയ്ക്ക്. സോമനാഥ് ചാറ്റര്‍ജി കരിയറില്‍ ഒരു തിരഞ്ഞെടുപ്പേ തോറ്റിട്ടുള്ളൂ. അതുകൊണ്ട് മമത വരുന്നത് ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.