ജയ് ശ്രീറാം വിളികൾ, മോദി ഇരിക്കുന്ന വേദിയിൽ പ്രസംഗിക്കാതെ പ്രതിഷേധിച്ച് മമത ബാനർജി
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ പ്രസംഗിക്കാന്‍ വിസമ്മതിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനാണ് നരേന്ദ്ര മോദി എത്തിയത്. മുഖ്യമന്ത്രി മമ ബാനര്‍ജി അടക്കമുളള പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊല്‍ക്കത്തയിലെ വിക്ടോറിയ ടെര്‍മിനലില്‍ വെച്ചായിരുന്നു.
മമത ബാനര്‍ജിയെ പ്രസംഗിക്കാനായി ക്ഷണിച്ചതിന് പിന്നാലെ സദസ്സില്‍ നിന്ന് ജയ് ശ്രീറാം മുദ്രാവാക്യം മുഴങ്ങി. ഇതോടെയാണ് മമത ബാനര്‍ജി പ്രധാനമന്ത്രി ഇരിക്കുന്ന വേദിയില്‍ തന്റെ പ്രതിഷേധം പരസ്യമായി അറിയിച്ചത്.
ഇത് സര്‍ക്കാര്‍ പരിപാടി ആണെന്നും പാര്‍ട്ടി പരിപാടി അല്ലെന്നും മുദ്രാവാക്യം വിളിക്കുന്നവരോട് മമത ബാനര്‍ജി തുറന്നടിച്ചു. സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് പാലിക്കേണ്ട ചില മര്യാദകളുണ്ട്. ഒരാളെ പരിപാടിക്ക് വിളിച്ചതിന് ശേഷം അപമാനിക്കുന്നത് നിങ്ങള്‍ക്ക് ചേര്‍ന്നതല്ല. അതിനാല്‍ പ്രതിഷേധമെന്ന നിലയ്ക്ക് താന്‍ സംസാരിക്കാന്‍ തയ്യാറല്ലെന്ന് മമത നിലപാട് വ്യക്തമാക്കിയതിന് ശേഷം സ്വന്തം സീറ്റില്‍ ചെന്നിരിക്കുകയായിരുന്നു.
മമത ബാനര്‍ജിന് ശേഷം സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദ വിഷയങ്ങളൊന്നും സ്പര്‍ശിക്കാതെയാണ് പ്രസംഗിച്ചത്. നേതാജിയെ കേന്ദ്രീകരിച്ചായിരുന്നു മോദിയുടെ പ്രസംഗം. നേതാജിയുടെ ആശയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് വഴികാട്ടി ആണെന്ന് മോദി പ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാള്‍ സന്ദര്‍ശനം.
Recommended Video
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ംാ ജന്മവാര്‍ഷികം ബംഗളില്‍ വിപുലമായി ആഘോഷിക്കുകയാണ്. ഇതേ ദിവസം മമത ബാനര്‍ജി ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും രൂക്ഷമായി ആക്രമിച്ച് രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പുളള വര്‍ഷങ്ങളില്‍ മാത്രമല്ല തങ്ങള്‍ നേതാജിയുടെ ജന്മദിനം ആഘോഷിക്കുന്നതെന്ന് ബിജെപിയെ ലക്ഷ്യമിട്ട് മമത ബാനര്‍ജി പറഞ്ഞു. നേതാജിക്ക് എന്തുകൊണ്ട് സ്മാരകം പണിയുന്നില്ലെന്ന് മമത ബാനര്‍ജി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. നേതാജിയുടെ ജന്മദിനം ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു.