ചീഫ് സെക്രട്ടറി ദില്ലിക്ക് പോകേണ്ടെന്ന് മമത, അമിത് ഷായ്ക്ക് മറുപടി നല്‍കില്ല, വെല്ലുവിളിച്ച് ടിഎംസി!!
ദില്ലി: കേന്ദ്രത്തോട് കൊമ്പുകോര്‍ത്ത് മമതാ ബാനര്‍ജി. ചീഫ് സെക്രട്ടറിയോടും പോലീസ് ചീഫിനോടും ദില്ലിയിലേക്ക് പോകേണ്ടെന്ന് അവര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മമത കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനം അതീവ ഗൗരവത്തോടെ ഈ വിഷയം അന്വേഷിക്കുന്നുണ്ടെന്നും, മൂന്ന് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും, ഏഴ് പേരെ അറസ്റ്റ് ചെയ്‌തെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആലാപന്‍ ബന്ദോപന്ദ്യായ പറഞ്ഞു.
നദ്ദയ്ക്ക് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന വാദങ്ങളെ ചീഫ് സെക്രട്ടറി തള്ളി. സെഡ് കാറ്റഗി സുരക്ഷയാണ് ഒരുക്കിയത്. എസ്‌കോര്‍ട്ട് വാഹനം, സുരക്ഷാ ഓഫീസര്‍മാര്‍ എന്നിവര്‍ സുരക്ഷാ സംഘത്തിലുണ്ടായിരുന്നു. ഒരു ഡിഐജി സുരക്ഷ വിലയിരുത്താന്‍ പ്രത്യേകമുണ്ടായിരുന്നു. നദ്ദ പോയ വഴിയില്‍ നാല് എസ്പിമാര്‍, എട്ട് ഡെപ്യൂട്ടി എസ്പിമാര്‍, 14 ഇന്‍സ്‌പെക്ടര്‍മാര്‍, 70 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 40 ആര്‍എഎഫ് ഉദ്യോഗസ്ഥര്‍, 259 കോണ്‍സ്റ്റബിള്‍മാര്‍, 350 മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
അതേസമയം ബംഗാള്‍ ജഗദീപ് ദാന്‍കര്‍ മമതയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. തനിക്ക് നേരത്തെ തന്നെ ആക്രമണം നടക്കുമെന്ന സൂചന ലഭിച്ചിരുന്നു. ഈ ആക്രമണം വലിയൊരു മുന്നറിയിപ്പാണ് നല്‍കുന്നത്. ജനാധിപത്യത്തിന് കടുത്ത ഭീഷണിയുമാണ്. ഡിജിപിയുമായും ചീഫ് സെക്രട്ടറിയുമായും ഞാന്‍ ഇക്കാര്യം ബന്ധപ്പെട്ടിരുന്നു. സുരക്ഷയുടെ കാര്യം സൂചിപ്പിച്ചിരുന്നു. ചീഫ് സെക്രട്ടറി ഡിജിപിയെ ഇക്കാര്യം അറിയിച്ചെന്നാണ് തന്നോട് പറഞ്ഞത്. ആക്രമണത്തിന്റെ വാര്‍ത്തകള്‍ അറിഞ്ഞ ഉടനെ ഞാന്‍ അവരെ വിളിച്ചിരുന്നു. ഈ അക്രമികല്‍ നിയമം കൈയ്യിലെടുത്തിരുന്നു. അതിന് പോലീസ് സഹായവും നല്‍കിയെന്ന് ദന്‍കര്‍ പറഞ്ഞു.
Recommended Video
വളരെ മോശം നടപടിയാണ് ചീഫ് സെക്രട്ടറിയും പോലീസും ചെയ്തത്. മുഖ്യമന്ത്രി ഒട്ടും ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറിയത്. ജനാധിപത്യം തകരുമ്പോള്‍ തനിക്ക് രാജ് ഭവനില്‍ കുത്തിയിരിക്കാനാവില്ല. പോലീസിനെ ഇവിടെ രാഷ്ട്രീയവത്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം അഭിഷേക് ബാനര്‍ജിയുടെ വീടിന് നേരെയുള്ള ആക്രമണം ബിജെപി പ്ലാന്‍ ചെയ്തതാണ്. ബംഗാളിനെതിരെയുള്ള നീക്കമാണത്. അക്രമണത്തിലൂടെ മാത്രമേ കാര്യങ്ങള്‍ വഴിതിരിച്ച് വിടാന്‍ ബിജെപിക്ക് സാധിക്കൂ എന്ന്, എംപിമാരെ പോലും ബിജെപി വെറുതെ വിടുന്നില്ലെന്നും തൃണമൂല്‍ പറഞ്ഞു.