ബംഗാളില്‍ അമിത് ഷായുടെ ചതി, പൂട്ടിടാന്‍ മമത, നിതീഷിന്റെ ശിഷ്യന്‍ ദില്ലിയില്‍ നിന്നെത്തി, വില്ലത്തരം!
കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയുടെ നെറികെട്ട നീക്കത്തിനെതിരെ വില്ലത്തരവുമായി മമത ബാനര്‍ജി. ആഭ്യന്തര മന്ത്രി അമിത് ഷാ കൊമ്പുകോര്‍ത്ത സാഹചര്യത്തിലാണ് ബിജെപിക്കെതിരെ കടുത്ത നീക്കം ആരംഭിച്ചിരിക്കുന്നത്. നേരത്തെ മമത അറിയാതെ കേന്ദ്ര സംഘത്തെ അമിത് ഷാ ബംഗാളിലേക്ക് അയച്ചിരുന്നു. മമതയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ മോശമാണെന്ന് കാണിക്കാനുള്ള നീക്കമായിരുന്നു ഇത്. എന്നാല്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത മേഖലകളെയാണ് അതിജാഗ്രതാ കേന്ദ്രമായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ തന്നെ ബിജെപിയുടെ നീക്കം മമതയ്ക്ക് വ്യക്തമാക്കി. തന്റെ തിരിച്ചടിയുടെ ചൂട് അങ്ങ് ദില്ലിയില്‍ വരെ അറിയണമെന്ന് മമതയ്ക്ക വാശിയുണ്ട്. ഈ കേന്ദ്ര സംഘത്തെ താമസിക്കുന്ന മുറിയുടെ പുറത്തിറങ്ങാന്‍ പോലും മമത അനുവദിച്ചിരുന്നില്ല. അതിന് ശേഷമുള്ള നീക്കങ്ങള്‍ ഇങ്ങനെ
നിതീഷിന്റെ ശിഷ്യന്‍
കേന്ദ്രത്തോട് മുട്ടാന്‍ നിതീഷ് കുമാറിന്റെ ശിഷ്യനും വലംകൈയ്യുമായ പ്രശാന്ത് കിഷോറിനെയാണ് മമത രംഗത്തിറക്കിയിരിക്കുന്നത്. ബിജെപിയുടെ നീക്കങ്ങളെ പൊളിക്കാനാണ് കുമാറിന്റെ വരവ്. ദില്ലിയിലായിരുന്ന പ്രശാന്ത് മമതയുടെ ഒറ്റ വിളിയില്‍ സംസ്ഥാനത്തെത്തിയിരിക്കുകയാണ്. ബിജെപി നേതാക്കള്‍ക്കെതിരെ വലിയൊരു ബലപ്രയോഗം തന്നെ സംസ്ഥാനത്ത് മമത നടത്തുന്നുണ്ട്. കൂടുതല്‍ പേരിലേക്ക് ബിജെപി വിരുദ്ധത എത്തിക്കാനുള്ള ഓട്ടത്തിലാണ് മമത.
കിഷോര്‍ എത്തിയത് ഇങ്ങനെ
പ്രശാന്ത് കിഷോര്‍ ദില്ലിയില്‍ ചില രാഷ്ട്രീയ ചര്‍ച്ചകളിലായിരുന്നു. മമതയുടെ വിളി കേട്ട് ഒരു കാര്‍ഗോ വിമാനത്തിലാണ് അദ്ദേഹം ബംഗാളിലെത്തിയത്. ബംഗ്ലര്‍ ഗാര്‍ബോ മമത എന്ന ജനസമ്പര്‍ക്ക പരിപാടി വന്‍ വിജയമായതോടെ കിഷോര്‍ മമതയുടെ മനസാക്ഷി സൂക്ഷിപ്പുക്കാരനാണ്. മോദിയുടെ കേന്ദ്ര സംഘം എത്തിയതിന് പിന്നാലെയായിരുന്നു കിഷോറിന്റെ വരവ്. മോദിയല്ല, മമതയ്‌ക്കെതിരെ നേരിട്ട് പോരാടുന്നത് അമിത് ഷായാണ് എന്ന കിഷോര്‍ അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കേന്ദ്ര സംഘത്തെ പൂട്ടി മമത വില്ലത്തരം കാണിച്ചത്.
അമിത് ഷായുടെ ചതി
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാളിലെ ഏഴ് ജില്ലകളില്‍ ഗുരുതര കോവിഡ് പ്രശ്‌നങ്ങളുണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ മൂന്നെണ്ണവും പുതിയൊരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്തവയാണ്. കലിംപ്പോങ്, ഡാര്‍ജിലിംഗ്, ജല്‍പൈഗുരി എന്നിവയാണ് ആ ജില്ലകള്‍. കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ പോസിറ്റീവ് കേസുകളില്ലെന്ന് ഉറപ്പാണ്. കലിംപോംഗില്‍ അവസാന കേസ് റിപ്പോര്‍ട്ട് ചെയ്തത് ഏപ്രില്‍ രണ്ടിനാണ്. ജല്‍പൈഗുരിയില്‍ ഏപ്രില്‍ നാലിനും ഡാര്‍ജിലിംഗില്‍ എപ്രില്‍ 16നുമാണ് അവസാന കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതെല്ലാം മമതയെ കുടുക്കാനായി അമിത് ഷാ പ്രയോഗിച്ച വന്‍ ചതിയാണ്.
ഒന്നിനും തെളിവില്ല
കൊല്‍ക്കത്ത, ഹൗറ, നോര്‍ത്ത് 24 പര്‍ഗാനാസ്, ഈസ്റ്റ് മിഡ്‌നാപൂര്‍ എന്നിവിടങ്ങളാണ് മറ്റ് ഹോട്ട്‌സ്‌പോട്ടുകള്‍. എന്നാല്‍ ഇവ സാധൂകരിക്കുന്ന ഒരു രേഖ പോലും അമിത് ഷാ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിനും നല്‍കിയിട്ടില്ല. ബംഗാളില്‍ 423 കൊറോണ പോസിറ്റീവ് കേസുകളുണ്ടെന്നാണ് അമിത് ഷായുടെ മന്ത്രാലയം പറയുന്നത്. എന്നാല്‍ മമതയുടെ സര്‍ക്കാര്‍ രേഖ പ്രകാരം ഇത് 274 ആണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം കേന്ദ്രം ഈ കേസുകള്‍ പെരുപ്പിച്ച്് കാണിച്ചിരിക്കുകയാണ്. ഹോട്ട് സ്‌പോട്ടുകളുമായി പ്രഖ്യാപിച്ച സ്ഥലങ്ങള്‍ കേന്ദ്രത്തിന് ബംഗാളില്‍ ഇടപെടാനുള്ള ഗൂഢനീക്കമായിരുന്നു.
മമതയുടെ അനന്തരവനും
കിഷോറിനൊപ്പം മമതയുടെ അനന്തരവനും ബിജെപിയെ നേരിടാന്‍ കളത്തിലുണ്ട്. അഭിഷേകാണ് കിഷോറിന്റെ വരവിന് ചുക്കാന്‍ പിടിച്ചത്. മമതയ്ക്ക് ഇനി നേരിട്ട് റിപ്പോര്‍ട്ട് അദ്ദേഹം നല്‍കും. ബിജെപിക്കെതിരെ കൗണ്ടര്‍ ആക്രമണം തുടങ്ങാനാണ് കിഷോറിന്റെ പ്ലാന്‍. സോഷ്യല്‍ മീഡിയയോടും ബംഗാളിലെ മാധ്യമങ്ങളോടും ഇതിന് തയ്യാറാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ ഒറ്റ തിരിഞ്ഞ് മമതയെ ആക്രമിക്കുന്നതാണ് മമതയെ ചൊടിപ്പിച്ചത്. സംസ്ഥാനത്തെ സാഹചര്യം നന്നായിട്ടും ബിജെപി ഐടി സെല്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് കിഷോര്‍ കണ്ടെത്തിയിരിക്കുന്നത്.
നല്ല ചികിത്സയില്ല
ബംഗാളില്‍ നല്ല ചികിത്സ കോവിഡ് ബാധിച്ചവര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ബിജെപി ഉന്നയിക്കുന്നത്. വേണ്ടത്ര ടെസ്റ്റുകള്‍ നടത്തുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ വെച്ച് താരതമ്യം ചെയ്യാനാണ് മമതയുടെ മറുപടി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മമത മറച്ചുവെച്ചെന്നും അമിത് ഷാ അടക്കമുള്ളവര്‍ ആരോപിക്കുന്നുണ്ട്. മമതയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ പ്രചാരണവും ബിജെപി സജീവമായി നടത്തുന്നുണ്ട്. ഇതെല്ലാം വ്യാജമായ വീഡിയോകളാണ്.
മുസ്ലീം സ്നേഹം
മമത കോവിഡ് കാലത്ത് മുസ്ലീം സ്‌നേഹം കാണിക്കുകയാണെന്ന് ബിജെപി വിവിധ വീഡിയോകളിലൂടെ ഉന്നയിക്കുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മമത ലോക്ഡൗണ്‍ ഇളവ് നല്‍കിയെന്നും, തബ്ലീഗ് കഴിഞ്ഞെത്തിയവരില്‍ യാതൊരു പരിശോധനയും നടത്തിയില്ലെന്നും ഇതെല്ലാം മുസ്ലീം സ്്‌നേഹം കാരണമാണെന്നും, ബംഗാള്‍ ജനതയുടെ ജീവന്‍ തന്നെ അപകടത്തിലാക്കിയെന്നും ബിജെപി കുറ്റപ്പെടുത്തുന്നു. ബാബുല്‍ സുപ്രിയോ, സ്വപന്‍ ദാസ്ഗുപ്ത,ദിലീപ് ഘോഷ് എന്നിവര്‍ നിത്യേന മമതയ്‌ക്കെതിരെ വന്‍ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
മമതയുടെ നീക്കം
ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും കുറഞ്ഞ സാഹചര്യത്തിലും നല്ല പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് അവര്‍ പറയുന്നു. മമത അഞ്ചംഗ കമ്മിറ്റിയെ നിയമിച്ച് യഥാര്‍ത്ഥ മരണനിരക്കുകള്‍ പുറത്തുവിടാനുള്ള ഒരുക്കത്തിലാണ്. ക്ഷമ നശിച്ചതോടെയാണ് മമത പ്രശാന്ത് കിഷോറിന്റെ സഹായം തേടിയത്. കോര്‍പ്പറേറ്റ് സ്റ്റൈല്‍ ഇമേജ് മേക്കോവറാണ് മമത ലക്ഷ്യമിടുന്നത്. സോഷ്യല്‍ മീഡിയയില്‍ വന്‍ പോരാട്ടങ്ങള്‍ തൃണമൂല്‍ തുടങ്ങി. മമതയെ കുറിച്ച് നല്ല കാര്യങ്ങളാണ് ജനങ്ങളിലേക്ക് കഴിഞ്ഞ 48 മണിക്കൂറായി എത്തുന്നുണ്ട്. പല ബിജെപി നേതാക്കള്‍ക്കെതിരെയും വ്യാജ പ്രചാരണത്തിന് കേസും എടുക്കുന്നുണ്ട്. ഇനിയും കേസുകള്‍ എത്തും. ബിജെപിയിലേക്ക് മമതയെ കുറിച്ചുള്ള ആ ഭയം പഴയ രീതിയില്‍ തിരിച്ചെത്തിക്കാനാണ് തൃണമൂലിന്റെ ഒരുക്കം.