അപ്രതീക്ഷിത നീക്കം;കോണ്‍ഗ്രസുമായി മമതയും കൈകോര്‍ക്കുന്നു,ബിജെപിക്കെതിരെ ദേശീയ തലത്തില്‍ പുതിയ നീക്കം
ദില്ലി: ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം ഏറ്റെടുത്ത കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാറിനും അതിന് നേതൃത്വം നല്‍കുന്ന ബിജെപിക്കും അതിശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.
കൊറോണ പ്രതിസന്ധിയുടെ ആദ്യഘട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കോണ്‍ഗ്രസ് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നത്തിലൂടെ തങ്ങളുടെ പ്രവര്‍ത്തനരീതിയില്‍ തന്നെ വലിയമാറ്റം വരുത്തുകയായിരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ വിഷയം കേന്ദ്ര സര്‍ക്കാറിനെതിരേയുള്ള പുതിയ നീക്കങ്ങള്‍ക്ക് ആയുധമാക്കുകയാണ് കോണ്‍ഗ്രസ്.
അനേകായിരങ്ങൾ തെരുവിൽ
യാതൊരു മുന്നറിയിപ്പുമോ തയ്യാറെടുപ്പുകളുമോ ഇല്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത് രാജ്യത്തെ കോടിക്കണക്കിന് വരുന്ന കുടിയേറ്റ തൊഴിളികളെയായിരുന്നു. തൊഴിലവസരങ്ങള്‍ നഷ്ടമായ അനേകായിരങ്ങള്‍ ഉത്തേരേന്ത്യന്‍ നഗരങ്ങളില്‍ നിന്നും കിലോമീറ്ററുകള്‍ അകലേയുള്ള തങ്ങളുടെ ഗ്രാമത്തിലേക്ക് കാല്‍നടയായി യാത്രതിരിക്കുകയായിരുന്നു.
രാജ്യമൊട്ടാകെ
1947 ലെ വിഭജനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പലായനം എന്നാണ് ലോക്ക്ഡൗണാനന്തരം കുടിയേറ്റ തൊഴിലാളികള്‍ നടത്തിയ യാത്രകള്‍ വിശേഷിക്കപ്പെട്ടത്. ഉത്തരേന്ത്യയില്‍ മാത്രമായിരുന്നില്ല രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇത് തന്നെയായിരുന്നു അവസ്ഥ.
കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം
ഇതോടെയാണ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇടപെടലുകള്‍ ഉണ്ടാവുന്നത്. സംസ്ഥാനത്തിന് അകത്തുള്ള കുടിയേറ്റ തൊഴിലാളികളുടെ യാത്രകള്‍ക്ക് പണം ഈടാക്കിയ കര്‍ണാടക ആര്‍ടിസിക്ക് സംസ്ഥാന പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ 1 കോടി രൂപയുടെ ചെക്ക് നല്‍കിയതാണ് ആദ്യ പ്രധാന ഇടപെടല്‍ എന്ന് പറയാം.
ബിജെപി പ്രതിരോധത്തിൽ
ഡികെ ശിവകുമാര്‍ പണം നല്‍കിയത് കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാറിനെ വലിയ പ്രതിരോധത്തിലാണ് ആക്കിയത്. തുടര്‍ന്നാണ് സംസ്ഥാനത്തിന് അകത്തെ കുടിയേറ്റ തൊഴിലാളികളുടെ യാത്ര ചിലവ് യെഡിയൂരപ്പ സര്‍ക്കാര്‍ സൗജന്യമാക്കിയത് എന്നതാണ് ശ്രദ്ധേയം.
ദേശീയ തലത്തിലേക്ക്
കര്‍ണാടകത്തില്‍ ഡികെ നടത്തിയ അതേ ഇടപെടല്‍ ദേശീയ തലത്തിലേക്ക് സോണിയ പകര്‍ത്തുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോവുന്ന കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റിന്റെ ചാര്‍ജ്ജ് അതത് സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങള്‍ വഹിക്കുമെന്ന സോണിയയുടെ പ്രഖ്യാപനം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അടുത്തിടെ നടത്തിയ ഏറ്റവും മികച്ച നീക്കമായാണ് വിലയിരുത്തപ്പെട്ടത്.
നേരിൽ കണ്ട് രാഹുൽ
മെയ് 16 ന് കുടിയേറ്റ തൊഴിലാളികളെ രാഹുല്‍ ഗാന്ധി നേരിട്ടു കണ്ട് സംസാരിക്കുകയും ചെയ്തത് വലിയ വാര്‍ത്താ പ്രധാന്യം നേടി. പ്രിയങ്കയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് കുടിയേറ്റ തൊഴിലാളികള്‍ക്കായി നടത്തിയ നീക്കങ്ങളും വിവിധ തലത്തില്‍ പ്രശംസിക്കപ്പെട്ടു.
ഐക്യത്തിലേക്ക്
പൊതുവെ വിഘടിച്ചു നില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം ഐക്യത്തിന് കാരണമാവുന്നു എന്നതാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യന്ത്രിയുമായ മമത ബാനര്‍ജിയും പങ്കെടുന്നുവെന്നതാണ് പ്രധാനം.
മമതയും കോൺഗ്രസിനൊപ്പം
കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവരുന്ന സമരങ്ങളില്‍ അടുത്താലത്തായി മമത ബാനര്‍ജി പങ്കെടുക്കാറുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കാന്‍ മമത തീരുമാനിക്കുകയായിരുന്നു.
14 പ്രതിപക്ഷ പാർട്ടികൾ
കൊറോണ വിഷയത്തില്‍ ബംഗാളില്‍ ബിജെപിയും തൃണമൂലും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടുന്നതും സോണിയക്ക് കൈകൊടുക്കാന്‍ മമതയെ പ്രേരിപ്പിച്ചിരിക്കാം എന്നതാണ് വിലയിരുത്തുന്നത്. മമതക്ക് പുറമെ 14 പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
വീഡിയോ കോൺഫറൻസ് വഴി
വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുന്നത്. കൊറോണ പ്രതിസന്ധിയിലും ലോക്ക് ഡൗണിലുംം കുടിയേറ്റ തൊഴിലാളികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ദുരിതം ദേശവ്യാപകമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്റെ നീക്കം. വിവിധ പ്രതിപക്ഷ പാര്‍ട്ടികളുമായി കൈകോര്‍ക്കുന്നത് ഈ നീക്കത്തിന് ശക്തി പകരുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
പ്രതിഷേധം ഉയർത്തി
തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതുന്ന കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളെ തുറന്നെതിര്‍ക്കുക എന്നതും പ്രതിപകഷ പാര്‍ട്ടികളുടെ മറ്റൊരു ലക്ഷ്യം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് വേണ്ടി തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ബിഎംഎസ് അടക്കമുള്ള തൊഴിലാളി സംഘടനകളും ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
" />പുതിയ തന്ത്രങ്ങളുമായി ഡികെ ശിവകുമാർ; കോൺഗ്രസും ജെഡിഎസും സഖ്യത്തിലേക്ക്?ദേവഗൗഡയുടെ പിറന്നാളിനെത്തി
നാളെ മുതല്‍ കേരളം ഒരു മദ്യശാലയായി മാറും, കൊവിഡിന്റെ മറവിൽ വൻ അഴിമതിയാണ് നടക്കുന്നതെന്ന് മുല്ലപ്പള്ളി
സിന്ധ്യ ഗ്രൂപ്പിന് മുട്ടൻ പണി, 30 പേരെ ഒറ്റയടിക്ക് തെറിപ്പിച്ച് കോൺഗ്രസ്! ആരെയും വെറുതേ വിടില്ല!