ബിജെപിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി; 135 സീറ്റുകളില്‍ ബിജെപി ഒതുങ്ങും, പ്രവചനവുമായി മമത
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കുമെതിരെ വിമര്‍ശനം ശക്തമാക്കി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി. ബംഗാളില്‍ കടന്നു കയറാനുള്ള ശ്രമം ബിജെപി തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ ബംഗാള്‍ ബിജെപിയുടെ മോഹങ്ങള്‍ക്ക് വഴങ്ങില്ലെന്നും മമത വ്യക്തമാക്കുന്നു.
ഇതുവരെ പുറത്തുന്ന പല തിരഞ്ഞെടുപ്പ് സര്‍വ്വേകളിലും കേന്ദ്രത്തില്‍ വീണ്ടും ബിജെപി അധികാരത്തില്‍ എത്തുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ ഈ സര്‍വ്വേകളെല്ലാം തള്ളിക്കളയുകയാണ് മമത ബാനര്‍ജി. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ 200ല്‍ താഴെ സീറ്റ് മാത്രമെ ബിജെപിക്ക് ലഭിക്കുകയുള്ളുവെന്നാണ് മമത അഭിപ്രായപ്പെടുന്നത്.
135 സീറ്റില്‍
തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഏറ്റവും മോശപ്പെട്ട അവസ്ഥയില്‍ 135 സീറ്റില്‍ ബിജെപി ഒതുങ്ങിയേക്കും ഏറ്റവും മികച്ച പ്രകടനം നടത്തിയാല്‍ തന്നെ പരമാവധി 200 സീറ്റുകള്‍ വരെ മാത്രമെ ബിജെപിക്ക് ലഭിക്കുകയുള്ളു. ഈ സഖ്യയില്‍ എത്താന്‍ തന്നെ ബിജെപി വലിയ പരിശ്രമം നടത്തേണ്ടി വരുമെന്നും മമത ബാനര്‍ജി അവകാശപ്പെടുന്നു.
രാഷ്ട്രീയ സാഹചര്യങ്ങള്‍
കൊല്‍ക്കത്തിയില്‍ തൃണമൂലിന്‍റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് മമത ബാനര്‍ജി ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയത്.
കണക്കുകള്‍ ശരിയാകും
രാജ്യത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെ കൃത്യമായി പിന്തുടരുന്ന ഈ മേഖലയിലെ വിദഗ്ധരും ബുദ്ധിശാലികളുമായി ആളുകളാണ് ഈ കണക്കുകള്‍ പുറത്തുവിടുന്നത്. ഞാന്‍ കണ്ടെത്തിയത് അല്ലെങ്കിലും ഈ കണക്കുകള്‍ ശരിയാകുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് മുതല്‍ പത്ത് വരെ
തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഓഡീഷ, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ 193 സീറ്റുകളില്‍ അഞ്ച് മുതല്‍ പത്ത് വരെ സീറ്റുകള്‍ മാത്രമെ സ്വന്തമാക്കാന്‍ സാധിക്കുകയുള്ളു.
2014ല്‍ മോദി തരംഗം
2014ല്‍ മോദി തരംഗം ആഞ്ഞടിച്ചപ്പോഴും കര്‍ണാടകത്തിലെ 28 സീറ്റില്‍ 21 എണ്ണമാണ് ബിജെപി നേടിയത്. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ 3 സീറ്റുകള്‍ നഷ്ടപ്പെട്ടു. ഇപ്പോള്‍ കര്‍ണ്ണാടകയില്‍ ബിജെപിക്ക് ഉള്ളത് 17 സീറ്റുകളാണ് ഉള്ളത്.
കോണ്‍ഗ്രസ്-ജെഡിഎസ്
നിലവില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമാണ് പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്നത്. ഈ സഖ്യത്തിന് 56 % വോട്ട് വിഹിതമാണ് സംസ്ഥാനത്ത് ഉള്ളത്. അതിനാല്‍ തന്നെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് മികച്ച വിജയം നേടാന്‍ സാധിക്കുമെന്നും മമത ബാനര്‍ജി അഭിപ്രായപ്പെടുന്നു.
തമിഴ്നാട്ടില്‍
തമിഴ്നാട്ടില്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി സങ്കീര്‍ണ്ണമാണ്. അവിടെ മോദി തരംഗത്തിന്‍റെ ഒരു അംശം പോലുമില്ല. എഐഡിഎംകെ പിളര്‍ന്നു. സംസ്ഥാനത്ത് ശക്തമായ ഭരണ വിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നത്. ബിജെപി സഖ്യത്തിന് തമിഴ്നാട്ടില്‍ ഒരു സീറ്റ് പോലും ലഭിച്ചേക്കില്ലെന്നാ പലരും പ്രവചിക്കുന്നത്.
ഉത്തര്‍പ്രദേശില്‍
കഴിഞ്ഞ തവണ 71 സീറ്റുകള്‍ നേടിയ ഉത്തര്‍പ്രദേശില്‍ ബിജെപി ഇത്തവണ 20-25 സീറ്റുകളില്‍ ഒതുങ്ങുമെന്നും മമത ബാനര്‍ജി അഭിപ്രായപ്പെടുന്നു. എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം ഉത്തര്‍പ്രദേശില്‍ നേട്ടമുണ്ടാക്കുമെന്നും മമത ബാനര്‍ജി അഭിപ്രായപ്പെടുന്നു.
60 സീറ്റുകളില്‍ 30
അടുത്തിടെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തിസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ 60 സീറ്റുകളില്‍ 30 സീറ്റുകളായിരിക്കും ബിജെപി സ്വന്തമാക്കുക. ബംഗാളില്‍ ബിജെപിക്ക് ഇത്തവണ ഒരു സീറ്റുപോലും നേടാന്‍ കഴിയില്ലെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ