മമതയ്ക്ക് ആശങ്ക മരുമകനെ മുഖ്യമന്ത്രിയാക്കുന്നതിൽ മാത്രം: കടന്നാക്രമിച്ച് അമിത് ഷാ
കൊൽക്കത്ത: മരുമകൻ അഭിഷേക് ബാനർജിയെ അടുത്ത പശ്ചിമബംഗാൾ മുഖ്യമന്ത്രിയാക്കുന്നതിൽ മാത്രമാണ് മമതാ ബാനർജി ആശങ്കപ്പെടുന്നതെന്ന് അമിത് ഷാ. രണ്ട് ദിവസത്തെ ബംഗാൾ സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ രംഗത്തെത്തിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും തൃണമൂൽ കോൺഗ്രസ് മേധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ഒറ്റയ്ക്കാകുമെന്നും അമിത് ഷാ പറഞ്ഞു.
വെസ്റ്റ് മിഡ്നാപൂർ ജില്ലയിൽ നടന്ന റാലിയിൽ വെച്ച് മുൻ തൃണമൂൽ നേതാവ് സുവേന്ദു അധികാരിയെ ബിജെപി സ്വാഗതം ചെയ്യുന്നതിനിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. തുടർച്ചയായ രാഷ്ട്രീയ അതിക്രമങ്ങളെച്ചൊല്ലി പശ്ചിമ ബംഗാളിലെ നിലവിലെ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയ അമിത് ഷാ തൃണമൂൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തൃണമൂൽ നേതാക്കളിൽ പലരും വരും മാസങ്ങളിൽ ബിജെപിയിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കണമെന്നും അമിത് ഷാ മമതയോട് പറഞ്ഞു. ദീദി, ഇത് ഒരു തുടക്കം മാത്രമാണ്. കുറച്ച് ദിവസം കൂടി കാത്തിരിക്കുക, ബംഗാളിൽ സുനാമി ഉണ്ടാകും. നിങ്ങൾ എല്ലാവരും പാർട്ടിയിൽ തനിച്ചാകും. ഷാ കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിൽ 2021ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മേൽക്കൈ നേടുമെന്നും 294 സീറ്റുകളിൽ 200 ലധികം സീറ്റുകളുമായി അടുത്ത സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു. 200 ൽ അധികം സീറ്റുകൾ നേടിക്കൊണ്ട് പശ്ചിമ ബംഗാളിൽ ബിജെപി അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് ഞാൻ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയ അക്രമങ്ങളും തൃണമൂലിന്റെ ഭീഷണിയും ഒരു ഗുണവും ചെയ്യില്ലെന്നും ഷാ കൂട്ടിച്ചേർത്തു.
അമിത് ഷായുടെ രണ്ട് ദിവസം നീളുന്ന ബംഗാൾ സന്ദർശനത്തിനിടെ തൃണമൂൽ കോൺഗ്രസിലെ സമുന്നതനായ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ ഒമ്പത് നേതാക്കളാണ് ബിജെപിയിൽ ചേർന്നിട്ടുള്ളത്. പസ്ചിം മിഡ്നാപ്പൂർ ജില്ലയിൽ വെച്ച് അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു അധികാരിയുടെ പാർട്ടി പ്രവേശം. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി മാസങ്ങൾക്ക് മുമ്പ് തന്നെ അധികാരിയ്ക്ക് ചില അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചത്. എന്നാൽ രാജി സ്വീകരിക്കാൻ ഗവർണർ തയ്യാറായിരുന്നില്ല.
അന്യസംസ്ഥാന താമസക്കാർക്ക് പ്രത്യാശയുമായി 'പ്രത്യാശ പദ്ധതി', 29.30 ലക്ഷം രൂപയുടെ അനുമതി