മോദിയോട് ഉഗ്രന്‍ ബെറ്റുമായി മമത; എന്റെ 42 സ്ഥാനാര്‍ഥികളെയും പിന്‍വലിക്കാം, മോദി സത്യം പറയണം
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇത്രയും രൂക്ഷമായി വിമര്‍ശിക്കുന്ന നേതാക്കള്‍ വിരലില്‍ എണ്ണാവുന്നവരേ കാണൂ. മോദിക്കെതിരെ ശക്തമായ ഭാഷയിലാണ് മമത ബാനര്‍ജി എപ്പോഴും പ്രതികരിക്കുന്നത്. കാരണം മറ്റൊന്നുമല്ല, തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തവണ കൂടുതല്‍ വെല്ലുവിളി നേരിടുന്നത് ബിജെപിയില്‍ നിന്നാണ്. ഒട്ടേറെ തൃണമൂല്‍ നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ ശത്രുസ്ഥാനത്തുണ്ടായിരുന്ന സിപിഎം ഏറെകുറെ ഇല്ലാതായിരിക്കുന്നു.
നിരവധി സിപിഎം പ്രവര്‍ത്തകര്‍ തൃണമൂലിനെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് വോട്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. മമത ഗുണ്ടായിസമാണ് ബംഗാളില്‍ നടപ്പക്കുന്നത് എന്നാണ് സിപിഎമ്മും ബിജെപിയും ആരോപിക്കുന്നത്. ഈഘട്ടത്തിലാണ് മോദിയെ വെല്ലുവിളിച്ച് മമത ഉഗ്രന്‍ ബെറ്റ് വെച്ചിരിക്കുന്നത്. മോദി ഉന്നയിച്ച ആരോപണം തെളിയിച്ചാല്‍ തന്റെ 42 സ്ഥാനാര്‍ഥികളെയും പിന്‍വലിക്കുമെന്നാണ് മമതയുടെ പ്രഖ്യാപനം. വിശദാംശങ്ങള്‍ ഇങ്ങനെ....
മോദിയും മമതയും
മോദിയും മമതയുമാണ് ബംഗാളില്‍ തിളങ്ങി നില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരകര്‍. മോദി ഒന്നു പറയും, മമത മറുപടി പറയും. തൊട്ടുപിന്നാലെ മമതയുടെ ചോദ്യങ്ങള്‍ക്ക് മോദി ഉഗ്രന്‍ മറുപടി നല്‍കും. ഇങ്ങനെ തുടരുന്നതിനിടെയാണ് ഫോണ്‍വിളി വിവാദം ഉയര്‍ന്നത്.
ചുഴലികൊടുങ്കാറ്റിലും രാഷ്ട്രീയം
മമതാ ബാനര്‍ജി ഫാനി ചുഴലികൊടുങ്കാറ്റിലും രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ബംഗാളിലെ തംലൂക്കില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മമതയുമായി ബന്ധപ്പെടാന്‍ രണ്ടുതവണ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്ന് മോദി പറഞ്ഞു.
മമതയ്ക്ക് അഹങ്കാരം
മമതയ്ക്ക് അഹങ്കാരമാണ്. അവര്‍ തിരിച്ചുവിളിക്കുമെന്ന് കരുതി കാത്തിരുന്നുവെന്നും മോദി പറഞ്ഞു. ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ച ഒഡീഷയിലെ പ്രദേശങ്ങള്‍ മോദി ആകാശ മാര്‍ഗം കണ്ടിരുന്നു. ഒഡീഷയ്ക്ക് സഹായ വാഗ്ദാനവും മോദി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. മോദിയും നവീന്‍ പട്‌നായികും ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
കാലാവധി കഴിഞ്ഞ പ്രധാനമന്ത്രി
എന്നാല്‍ മമത ശക്തമായ നിലയിലാണ് മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്. തനിക്ക് മോദിയുടെ വിളിക്ക് ഉത്തരം നല്‍കാന്‍ സാധിച്ചില്ലെന്ന് മമത പറഞ്ഞു. താന്‍ ഖരഗ്പൂരില്‍ നിന്ന് ഏറെ ദൂരെയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് മോദിക്കൊപ്പം വേദി പങ്കിടുന്നതിന് പ്രയാസമുണ്ട്. അതിന്റെ ആവശ്യം തനിക്കില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയാണ് മോദി എന്നും മമത തിരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രതികരിച്ചു.
മമതയെ അവഗണിച്ച് മോദി
മുഖ്യമന്ത്രി മമതയെ അവഗണിച്ച് മോദി ബംഗാള്‍ ഗവര്‍ണറുമായി കാര്യങ്ങള്‍ ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവരികയും ചെയ്തു. ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയുമായിട്ടാണ് മോദി സംസാരിച്ചത്. പ്രകൃതി ദുരന്തത്തിന്റെ സാഹചര്യം വിലയിരുത്തിയതും ഗവര്‍ണറുമായിട്ടാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചപ്പോഴായിരുന്നു മോദിയുടെ പ്രതികരണം.
ഫോണ്‍ ചെയ്യാന്‍ പോലും
ഒഡീഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായികുമായി സംസാരിച്ച മോദി, ബംഗാളില്‍ ഗവര്‍ണറുമായിട്ടാണ് സംസാരിച്ചതെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചു. ഫോണ്‍ ചെയ്യാന്‍ പോലും മോദി തയ്യാറായില്ല എന്നും അവര്‍ പറഞ്ഞു. എന്നാല്‍ രണ്ടുതവണ മമതയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്ന് മോദിയും ബിജെപി നേതാക്കളും പറഞ്ഞു.
മാഫിയ പ്രയോഗം
ഇതിന് പിന്നാലെയാണ് മമതക്കെതിരെ മാഫിയ പ്രയോഗവുമായി മോദി രംഗത്തെത്തിയത്. മമത ബംഗാളിലെ ഖനികളില്‍ മാഫിയകളെ നിയോഗിച്ചിരിക്കുകയാണെന്നും അവിടെയുള്ള തൊഴിലാളികള്‍ക്ക് മതിയായ കൂലി പോലും നല്‍കുന്നില്ലെന്നും മോദി ആരോപിച്ചു.
പണം സമ്പാദിക്കുന്നു
മാഫിയ രാജ് ആണ് മമത നടപ്പാക്കുന്നത്. എല്ലാ ഖനികളും നിയന്ത്രിക്കുന്നത് മമതയുടെ മാഫിയകളാണ്. തൃണമൂല്‍ നേതാക്കള്‍ ഇങ്ങനെയാണ് പണം സമ്പാദിക്കുന്നത്. ഇവര്‍ക്ക് കീഴില്‍ ഒട്ടേറെ പേര്‍ ജോലി ചെയ്യുന്നു. ആര്‍ക്കും മതിയായ ആനൂകൂല്യങ്ങളും കൂലിയും നല്‍കുന്നില്ലെന്നും മോദി ആരോപിച്ചു.
തിരിച്ചടിച്ച് മമത
എന്നാല്‍ മമത ശക്തമായ ഭാഷയിലാണ് ഇതിനെതിരെ രംഗത്തുവന്നത്. മോദി ഉന്നയിച്ച ആരോപണം തെളിയിച്ചാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 42 സ്ഥാനാര്‍ഥികളെയും പിന്‍വലിക്കുമെന്ന് മമത പ്രഖ്യാപിച്ചു. മോദിയെ താന്‍ വെല്ലുവിളിക്കുന്നുവെന്നും മമത പ്രഖ്യാപിച്ചു.
ആരോപണം തെളിയിക്കൂ
ബാങ്കുരയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി മമതക്കെതിരെ ആരോപണം ഉന്നയിച്ചത്. തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ കല്‍ക്കരി ഖനി മാഫിയ ആണെന്ന് മോദി പറയുന്നു. ഇക്കാര്യം തെളിയിക്കൂ. തെളിയിച്ചാല്‍ എല്ലാ സ്ഥാനാര്‍ഥികളെയും പിന്‍വലിക്കാമെന്ന് മമത പറഞ്ഞു.
തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍
ഇനി മോദിക്ക് ആരോപണം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചെവിപിടിച്ച് ഏത്തമിടണം. നൂറ് തവണ ഏത്തമിടണം. മമത പറഞ്ഞു. തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്നും മമത തുറന്നടിച്ചു. കല്‍ക്കരി കേന്ദ്രസര്‍ക്കാരിന് കീഴിലാണ്. ബിജെപി നേതാക്കളാണ് ഇതിന്റെ ഇടപാടുകാര്‍. തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇതിന് പിന്നിലുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ ജോലി നിര്‍ത്തുമെന്നും മമത പ്രഖ്യാപിച്ചു.
ഇന്ത്യ തകരുന്നു; മോദിയുടെ ഉപദേശകന്‍ സമ്മതിച്ചു, ബ്രസീലിന്റെ ഗതി വരുമെന്ന് മുന്നറിയിപ്പ്