ബിജെപിയെ നേരിടാന്‍ പ്രതിപക്ഷം; രാഹുലിനെ മാറ്റി മമത നയിക്കും? അനാരോഗ്യം മാറ്റിവച്ച് സോണിയയും
തിരഞ്ഞെടുപ്പിനെ സ്വന്തമായി നേരിട്ട ശേഷം പൊതുമിനിമം പരിപാടി തയ്യാറാക്കാമെന്നാണ് ഇപ്പോഴുള്ള തീരുമാനമെന്ന് തൃണമൂല്‍ നേതാക്കള്‍ സൂചന നല്‍കുന്നു.
ദില്ലി: ബിജെപി പിടിക്കാന്‍ പറ്റാത്ത ഉയരത്തിലേക്ക് വളരുന്നുവെന്ന ഭീതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യപ്പെടുന്നു. നേരത്തെ പല ശ്രമങ്ങളും നടന്നിരുന്നെങ്കിലും വിജയം കാണാത്ത പശ്ചാത്തലത്തിലാണ് പുതിയ നീക്കങ്ങള്‍ നടത്തുന്നത്. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്നതില്‍ നിന്ന് മാറ്റി പകരം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി മുന്നോട്ട് വരുമെന്നാണ് സൂചന. രാഹുലിന്റെ പ്രകടനത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന തോന്നലാണ് നേതാക്കള്‍ക്കുള്ളത്. ഈ സാഹചര്യത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മാറ്റിവച്ച് സോണിയാ ഗാന്ധി വീണ്ടും കളത്തിലിറങ്ങുകയാണ്. ബിജെപി സഖ്യകക്ഷിയായ ആന്ധ്രയിലെ ടിഡിപി എന്‍ഡിഎ വിടാന്‍ ഒരുങ്ങുന്നതും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. പുതിയ ചര്‍ച്ചകള്‍ ഇങ്ങനെയാണ്....
ശക്തയായ നേതാവ്
34 വര്‍ഷത്തെ സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച വ്യക്തിയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജി. ശക്തയായ നേതാവിനെയാണ് പ്രതിപക്ഷത്തെ നയിക്കാന്‍ ആവശ്യം. മമതയ്ക്ക് അതിന് സാധിക്കുമെന്ന തൃണമൂല്‍ നേതാക്കള്‍ പറയുന്നു.
മേല്‍ക്കൈ നഷ്ടപ്പെട്ട കോണ്‍ഗ്രസ്
പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെടുകയാണ്. ഏറ്റവും ഒടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലും കാര്യമായ പ്രകടനം കാഴ്ചവയ്ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ വന്നതാണ് പ്രാദേശിക പാര്‍ട്ടികള്‍ മുന്നിലേക്ക് നില്‍ക്കാന്‍ കാരണമാകുന്നത്.
ബിജെപിയെ നേരിടാന്‍
മൂന്ന് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ പരിചയ സമ്പത്ത് മമതയ്ക്കുണ്ട്. കേന്ദ്ര മന്ത്രി, എംപി, മുഖ്യമന്ത്രി എന്നീ പദവികളിലെല്ലാം ശോഭിച്ച വ്യക്തിയുമാണ്. ബിജെപിയെ നേരിടാന്‍ മമതയ്ക്ക്് സാധിക്കുമെന്ന് തൃണമൂല്‍ നേതാക്കള്‍ പറയുന്നു.
സോണിയ വീണ്ടും ഇറങ്ങുന്നു
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനം മോശമായിരുന്നു. ഫലം വരുന്ന ദിവസം രാഹുല്‍ ഗാന്ധി വിദേശത്തായതും ഏറെ വിമര്‍ശിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ അവഗണിച്ച് സോണിയാ ഗാന്ധി വീണ്ടും കളത്തില്‍ ഇറങ്ങുന്നത്.
നേതാക്കളുമായി ചര്‍ച്ച
പ്രതിപക്ഷ നേതാക്കളുമായി സോണിയ ഗാന്ധി കഴിഞ്ഞദിവസം വിശദമായ ചര്‍ച്ച നടത്തി. ബിജെപിക്കെതിരേ ഐക്യനിര പടുത്തുയര്‍ത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. ഓരോ സംസ്ഥാനങ്ങളിലും ബിജെപിയെ പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ ചെറുക്കാനാണ് ആലോചനകള്‍.
മറ്റൊരു ചര്‍ച്ച ഇവിടെ
ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു എന്നിവര്‍ മമതയുമായി ചര്‍ച്ച നടത്തി. ബിജെപിയെ നേരിടാന്‍ ശക്തമായ നീക്കങ്ങള്‍ അനിവാര്യമാണെന്ന് നേതാക്കള്‍ സമ്മതിച്ചു.
മുന്നണി രൂപീകരിക്കില്ല
എന്നാല്‍ ഒരു മുന്നണി രൂപീകരണം ഉടനുണ്ടാകില്ല. പകരം മമതയെ ദേശീയ തലത്തില്‍ മികച്ച പ്രതിഛായയുള്ള നേതാവായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമങ്ങള്‍. ഓരോ സംസ്ഥാനങ്ങളിലും അവിടെയുള്ള പാര്‍ട്ടികള്‍ ബിജെപിയെ നേരിടട്ടെ എന്നാണ് തൃണമൂല്‍ നേതാക്കള്‍ മുന്നോട്ട് വയ്ക്കുന്ന അഭിപ്രായം.
പോരാട്ടം ഇങ്ങനെ
അങ്ങനെയാകുമ്പോള്‍ ബംഗാളില്‍ തൃണമൂല്‍ തന്നെ ബിജെപിയെ നേരിടും. ഉത്തര്‍ പ്രദേശില്‍ മായാവതിയുടെയും അഖിലേഷ് യാദവിന്റെയും നേതൃത്വത്തില്‍ ശ്രമം നടത്തും. കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങള്‍ കോണ്‍ഗ്രസ് നോക്കുക എന്നതാണ് ഉയര്‍ന്നുവന്നിട്ടുള്ള നിര്‍ദേശം.
ടിഡിപി മോദിയെ കൈവിടും
തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസ് ബിജെപിയുടെ മുന്നേറ്റം തടയണമെന്ന് അഭിപ്രായമുള്ളവരാണ്. തമിഴ്‌നാട്ടില്‍ ഡിഎംകെയും. കേരളത്തിലെ രണ്ട് പ്രമുഖ കക്ഷികളും ബിജെപിക്ക് എതിരാണ്. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്‍ഡിഎക്കൊപ്പമാണെങ്കിലും അവര്‍ മുന്നിണി വിടുമെന്നാണ് സൂചനകള്‍.
മോദിയും ടിഡിപിയും ഇടയുന്നു
ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി വേണമെന്നാണ് തെലുങ്ക് ദേശം പാര്‍ട്ടിയുടെ ആവശ്യം. അത് ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. ഈ പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിലെ തങ്ങളുടെ മന്ത്രിമാരെ പിന്‍വലിക്കാനാണ് ടിഡിപി തീരുമാനം.
ഒന്നിലധികം ബ്ലോക്കുണ്ടാകും
ഈ വേളയില്‍ തന്നെ സിപിഎം ഒരുഭാഗത്തുണ്ട്. ബിജെപിയോട് അകലം പാലിച്ച് ഒഡീഷയിലെ ബിജെഡി മറ്റൊരു ഭാഗത്ത്. ഇങ്ങനെ വ്യത്യസ്തമായ സാഹചര്യത്തില്‍ പ്രതിപക്ഷത്ത് ഒന്നിലധികം ബ്ലോക്ക് രൂപപ്പെടാനുള്ള സാധ്യതയും നേതാക്കള്‍ കാണുന്നുണ്ട്.
അടുത്ത വര്‍ഷം
അടുത്ത വര്‍ഷം ആദ്യപകുതിയിലാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിനെ സ്വന്തമായി നേരിട്ട ശേഷം പൊതുമിനിമം പരിപാടി തയ്യാറാക്കാമെന്നാണ് ഇപ്പോഴുള്ള തീരുമാനമെന്ന് തൃണമൂല്‍ നേതാക്കള്‍ സൂചന നല്‍കുന്നു. മമതയുടെ നേതൃത്വം എതിര്‍ക്കുന്ന കക്ഷികള്‍ പ്രാദേശിക പാര്‍ട്ടികളില്‍ കുറവാണ്.
കാമുകിക്ക് വേറെ വിവാഹം.. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച കാമുകൻ അറസ്റ്റിൽ
ത്രിപുരയെ നരകമാക്കി സംഘപരിവാർ! സിപിഎമ്മിന് മാത്രമല്ല, കോൺഗ്രസിനും രക്ഷയില്ല.. ജീവന് വേണ്ടി ഓട്ടം!